Saturday 12 December 2020

 



എന്റെ കവിതകളുടെ കാരണമേ...

നിന്നെ എഴുതാൻ

തുടങ്ങുമ്പോൾ മാത്രം ഞാൻ 

വാക്കുകളുടെ ഇടയനാകുന്നു...

നിരതെറ്റാതെ ഓരോ അക്ഷരങ്ങളും

എനിക്കൊപ്പം നടക്കുന്നു..

എന്നും ഒരേ വഴിയിലൂടെ

നടന്നു നടന്ന് 

നിന്റെ മനസ്സിലേക്കുള്ള

വഴി

അവർക്കെന്നെക്കാൾ

പരിചിതമായിരിക്കുന്നു...

ചിലപ്പോഴൊക്കെ,

അവരെന്റെ ഇടയന്മാരാകുന്നു...

ഞാനോ

അനുസരണയുള്ള

ഒരാട്ടിൻകുട്ടിയും...







Monday 16 November 2020

ഉപ്പിലിട്ടത്

 


എരിവിന്റെയും പുളിയുടെയും 

അനുപാതത്തിലാണ് കാര്യം. 

എരിവൊരിത്തിരി 

മുന്നിൽ നിൽക്കണം... 

തൊട്ടു തൊട്ടില്ലെന്നമട്ടിൽ പുളിയും.  

മുളകുനിറമതിലാകെ പടരണം... 

ഉപ്പോളം വേണ്ടെങ്കിലുമുപ്പൊട്ടും 

കുറയാതെ നോക്കണം.. 

ചുവന്ന ആകാശത്തിലെ 

മേഘക്കെട്ടുകൾ പോലെ 

മേലെ എണ്ണ പരന്നൊഴുകണം... 


തൊട്ടു കൂട്ടാനല്ലേ, 

അതിപ്പോ 

കടും മാങ്ങയായാലെന്താ 

നെല്ലിക്കായായാലെന്താ.. 

അഹ്,

അടപ്പു തുറക്കുന്നതേ 

രുചിമുകുളങ്ങൾ വിടരണം... 

രുചിക്കുന്ന മാത്രയിൽ 

ഓർമ്മകളുടെ കൽഭരണിയിലേക്ക് 

മനസ്സൊഴുകിയിറങ്ങണം...

മറവിയുടെ എണ്ണപ്പാടക്കടിയിൽ

കാലം ഉപ്പിലിട്ടു വച്ച 

ഓർമ്മകളെ കണ്ടെടുക്കണം... 

പിന്നെ, 

പഴകും തോറും രുചിയേറുന്ന 

ഒരിഷ്ടത്തിനോടൊപ്പം 

വയറുനിറച്ചുണ്ണണം !



Friday 13 November 2020

 ഞാനപ്പോൾ 

ഞാൻ മെഴുകുതിരി ആയിരുന്ന 

കാലങ്ങളെക്കുറിച്ചോർത്തു..

ഉരുകാൻ തുടങ്ങുമ്പോഴൊക്കെയും 

നീ കാറ്റിനെ പറഞ്ഞയച്ചതോർത്തു...

മറ്റൊരു കാലത്തിൽ 

ഞാൻ വഴിനടന്ന് തളർന്ന 

യാത്രികൻ ആയിരുന്നു.. 

നീയോ തണുത്ത 

ഒരു മൺ ചുമരും.

ഞാനൊരു 

പിടിവാശിക്കാരി കുട്ടിയായിരുന്ന

കാലങ്ങളെകുറിച്ചോർക്കുന്നുണ്ടോ..

അന്നൊക്കെ നീ 

എനിക്കെത്രയെത്ര കഥകൾ 

വായിച്ചു തരുമായിരുന്നു..  

എത്രയോ കാലങ്ങളിൽ 

ഏതേതു ജന്മങ്ങളിൽ

നീ എനിക്ക് കാവലായിട്ടുണ്ടാവും..

ആരാലും മായ്ച്ചു കളയാനാവാത്ത വണ്ണം 

എന്നെ 

അക്ഷരങ്ങളിൽ കൊത്തി വചിട്ടുണ്ടാവും...

അതിനു താഴെ 

നിന്റെ പേരെഴുതി വചിട്ടുണ്ടാവും...? 

ഇനിയൊരു വേള 

മറ്റൊരു കാലത്തിൽ 

ഞാൻ നീയാവുന്നതിനെക്കുറിച്ച് 

ഓർത്തു നോക്കിയിട്ടുണ്ടോ...

ഹൊ 

എനിക്കതോർക്കാനെ വയ്യ.. 

എത്രയോ കാലങ്ങളിൽ 

നീയിങ്ങനെ ഓമനിച്ചോമനിച്ച്

വഷളാക്കിയ 

ഞാനപ്പോഴും 

നിന്റെ നിഴൽഭിത്തിയിൽ 

ചാരി നിൽപ്പുണ്ടാവും...

നീ വെയിൽ കൊള്ളുകയാണെന്ന് 

അറിഞ്ഞു കൊണ്ടു തന്നെ..

വേണ്ട.. 

നീയെപ്പോഴും നീയായാൽ മതി.. 

ഞാനിങ്ങനെ ഞാനും...

 എത്രയും പ്രിയപ്പെട്ട നിനക്ക്, 

അത്രയും മനോഹരമായ 

ഒരു സ്വപ്നത്തിന്റെ നിറവിലാവും 

നീയിന്ന് കണ്ണ് തുറന്നിട്ടുണ്ടാവുക 

എന്ന് കരുതുന്നു. 

ആവി പാറുന്ന ഒരു ചായ 

കയ്യിൽ പിടിച്ച് 

ഇന്നും ബാൽക്കണിയിൽ വന്ന് 

കെട്ടഴിഞ്ഞത് പോലെ 

നീന്തിപ്പറക്കുന്ന  മേഘങ്ങളിലേക്ക് കണ്ണയച്ചിട്ടുണ്ടാവും.. 

പിന്നെ മേഘങ്ങളില്ലാത്ത 

തെളിഞ്ഞ ആകാശം 

മനസ്സിൽ കണ്ടു 

വെറുതെ ചിരിച്ചിട്ടുണ്ടാവും.. 

ഉള്ളിൽ ചിറകടിക്കുന്ന 

കടലാസ്സ് പക്ഷികളെ 

കാറ്റിൽ പറത്തിയിട്ടുണ്ടാവും... 

അവയിൽ ചിലതൊക്കെ 

നിന്റെ ഉടുപ്പിലേക്കും 

മഷി കുടഞ്ഞു 

കടന്ന് പോയിട്ടുണ്ടാവും...

എത്രയോ കാലങ്ങളായി 

മനസ്സ് മൂളാറുള്ള ഒരുപാട്ട് 

ഇന്നിത്തിരി ഉറക്കെ പാടിയിട്ടുണ്ടാവും...

എനിക്കറിയാം, 

നിനക്കിപ്പോൾ 

കലശലായ ദേഷ്യം വരുന്നുണ്ടാവും... 

എത്ര  കരുണയില്ലാതെയാണ് 

ഞാനിതൊക്ക 

പറയുന്നതെന്നോർത്ത് 

നെറ്റിയും  ചുളിക്കണ്ട..

ഒന്നോർത്തു നോക്കൂ..

അങ്ങനെയൊരു നീയുണ്ടായിരുന്നില്ലേ...




 ഇനിയൊരിക്കൽ കൂടി 

രഹസ്യങ്ങളുടെ ഭാരം 

എന്റെ ചുമലിൽ 

വച്ചു കെട്ടരുത്... 

ആരുടേയും മുറിവുകളിൽ 

മുട്ടുകുത്തി നിന്നുകൊണ്ട് 

കുമ്പസാരിക്കരുത്... 

നന്മയുടെ ഒരു 

കണിക പോലുമില്ലാത്ത 

കഥകൾക്കായി 

ഇനി എന്റെ ചെവി 

കടം ചോദിക്കരുത്...

 എന്നാലും എന്റെ 

രാവിലെകളേ...

നിങ്ങൾക്കെങ്ങനെയാണ് 

അത്രയും ആഴമേറിയ 

ഒരുറക്കത്തിൽ നിന്നവരെ 

വിളിച്ചുണർത്താൻ 

തോന്നുന്നത് 

കരിനീല കമ്പളം 

വലിച്ചു മാറ്റി 

അവരുടെ കണ്ണിലേക്ക് 

വെയിൽ വിതറാൻ തോന്നുന്നത്

ഒരു സ്വപ്നപ്പുതപ്പിനുള്ളിൽ 

നിന്നവരെ 

എങ്ങനെയാണിങ്ങനെ 

ഇണപിരിക്കാൻ തോന്നുന്നത്..?

 നീ പിന്നെയും 

പരിഭവങ്ങളുടെ 

ആ പഴയ 

മേൽക്കുപ്പായം 

എടുത്തണിയുന്നു...

ഓരോരോ കാരണങ്ങളെ 

കഴുകിവെളുപ്പിച്ച് 

നിറം മങ്ങിയതും.. 

വല്ലാതെ അയഞ്ഞതും...

എത്രയോ ഓർമ്മകളുടെ 

മടുപ്പിക്കുന്ന മണം...

അടിവയറ്റിൽ നിന്ന് 

വെറുപ്പിന്റെ മഞ്ഞ വെള്ളം 

തികട്ടി വരുന്നു...

എനിക്ക് 

മനം പിരട്ടുന്നു...

 ആശ്വാസത്തിന്റെ ചുമലിലേക്ക് 

ചായിരിക്കും പോലെ... 

അവളെനിക്ക് 

അമ്മയാവും പോലെ...

 നിന്റെ സങ്കല്പത്തിലെ ഞാനുണ്ടല്ലോ

ഒരിത്തിരി പോലും 

ഞാനല്ലാത്ത ഞാൻ...

ഇനിയൊരിത്തിരി പോലും 

ഞാനാവാനിടയില്ലാത്ത ഞാൻ.. 

ആ ഞാൻ !

 ഒരു പാട്ടു കേട്ടാൽ പോലും

കരഞ്ഞു പോയേക്കാമെന്ന്

മനസ്സ് പറയുന്നുണ്ട്...

അകലെ നിന്ന് പരിചയം നടിച്ച്

ഏതോ സങ്കടങ്ങളൊക്ക

കൈ വീശി കാണിക്കുന്നുമുണ്ട്..

എന്നെയല്ല

എന്നെയല്ല എന്ന മട്ടിൽ

കണ്ണടച്ചിരിക്കുകയാണ്...

കൊച്ചുവർത്തമാനങ്ങളെന്ന പേരിൽ 

വെറുതെ

മനസ്സിനോടൊരോരോ 

നുണകൾ പറയുകയാണ്...

 നിന്റെ ഭ്രാന്തുകളുടെ 

മൂന്നാം കണ്ണ് !

 നിന്നെ വായിക്കുകയെന്നാൽ, 

പരിചിതമായ നാട്ടുവഴികളിലൂടെ 

നടന്നു പോകുന്നത് പോലെയാണ് !

മഴമണക്കുന്ന ഇടവഴികളിലൂടെ.. 

ഓർമ്മത്തൊടികളിലൂടെ... 

നോക്കൂ... 

കണ്ടു മറന്ന മുഖങ്ങൾ, 

പൂക്കൾ, പുഴകൾ... 

നമ്മളല്ലാത്തതെല്ലാം 

അതുപോലുണ്ടവിടെ....

 കാരണങ്ങളുടെ 

ഔദാര്യമെങ്കിലും 

കാട്ടേണ്ടതായിരുന്നു... 

വാക്കു കൊണ്ടോ 

നോട്ടം കൊണ്ടോ

ഒരു യാത്രയെങ്കിലും 

പറയേണ്ടതായിരുന്നു... 

ഏത് ബോധിവൃക്ഷ 

ചുവട്ടിലേക്കാണെങ്കിലും, 

നിന്റെ ജീവന്റെ 

തണലിലുറങ്ങുന്നവരോട് 

അത്രയും ദയയെങ്കിലും 

കാണിക്കേണ്ടതായിരുന്നു....

 വായിക്കപ്പെടുമോ എന്ന പേടിയിൽ 

വരികളാവാതെ പോയ ചിലരുണ്ട്...  വരികളിലകപ്പെട്ടത്  കൊണ്ടുമാത്രം 

കവിതപ്പെടേണ്ടി വന്ന മറ്റു ചിലരും...

 അന്ന്, 

ചില്ലകൾ ഉലച്ചുകൊണ്ട് 

ഒരു കാറ്റ് 

നമ്മെ കടന്നു പോകും... 

വേരോടെ 

പിഴുതെറിയപ്പെട്ടേക്കാമെന്ന് 

മണ്ണ് അടക്കം പറയും.. 

അപ്പോഴും, 

ഞെട്ടറ്റു വീണ 

ഒരു പൂവിനെ ചൊല്ലി 

നമ്മൾ 

കലഹിച്ചു കൊണ്ടേയിരിക്കും...

 ഇനിയൊരിക്കലും 

മടക്കമുണ്ടാവില്ലെന്ന് 

മനസ്സിനെ 

പറഞ്ഞു പഠിപ്പിക്കുന്നു...

ഇനിയൊരു വരിപോലും 

എഴുതിച്ചേർക്കാനില്ലെന്ന 

തിരിച്ചറിവിൽ 

ഓർമ്മപ്പുസ്തകങ്ങൾ 

അടച്ചു വയ്ക്കുന്നു...

 മനസ്സിലാക്കാൻ 

മനസ്സ് വായിക്കണമെന്നൊന്നുമില്ല. 

മുൻവിധികളെ

അല്പനേരത്തേക്കെങ്കിലും 

മാറ്റി വച്ചാൽ മതി...

മിഥ്യധാരണകൾക്കുമപ്പുറം 

മങ്ങിക്കാണുന്ന 

നേരിന്റെ 

നിഴലിലേക്കെങ്കിലും 

ഒന്ന് കണ്ണോടിച്ചാലും മതി...

 കഥപറഞ്ഞിരിക്കുന്നതിന്നിടയിൽ 

ഒരാൾ വാക്കുകളെ അഴിച്ചെടുത്ത് 

കടന്നു കളഞ്ഞാലോ...

കാണെക്കാണെ കൺമുന്നിൽ 

നിന്നും കാണാതായാലോ... 

രസച്ചരട് പൊട്ടിയ 

കഥകൾ എവിടെക്കാവും 

പറന്നു പോവുന്നത്... 

ഏത് ആകാശമാവും 

അവയ്ക്ക് അഭയമാവുന്നത്..?

അല്ലെങ്കിലും 

മുറിഞ്ഞു പോയിടത്ത് തന്നെ 

മുളപൊട്ടിയുയരുമെന്നോർത്ത് 

ഏത് കഥയാണ് 

കേൾവിക്കാരനെ 

കാത്തിരിക്കാറുള്ളത്...? 

മനസ്സിലുടക്കിയ നൂലിഴ 

കഥയോട് ചേർത്ത് കെട്ടാൻ 

ഏത് ചെവിയാണ്  മടങ്ങി വരാറുള്ളത്...?

 മിണ്ടി മിണ്ടി ഇരിക്കുമ്പോൾ തോന്നും  വാക്കുകൾക്ക് 

ചിറകു മുളക്കുകയാണെന്ന്...

പറയാതൊതുക്കി വച്ചതെല്ലാം

മനസ്സ് നിറഞ്ഞൊഴുകുകയാണെന്ന്.. ആകാശവും ഭൂമിയും കടന്നു നമ്മൾ 

മറ്റേതോ കാലത്തിലേക്ക് 

യാത്ര പോവുകയാണെന്ന്... 


.

 അച്ഛന്റെ കുടവയറിന് മേലേ 

കമിഴ്ന്നു കിടന്നുറങ്ങുന്നുണ്ട്

കഥാപുസ്തകം... 

കൈത്തണ്ടയിൽ 

കഥകളിലേക്കുറങ്ങിപ്പോയൊരു 

ഒരു കുഞ്ഞു നക്ഷത്രവും...

 തിര മടങ്ങും പോലെ... 

എത്രവട്ടം മടക്കി വിളിച്ചാലും 

കരയോളം  ചേർത്തണച്ചാലും 

ഇണങ്ങാനുള്ള 

എല്ലാ സാധ്യതകളെയും 

മായിച്ചു മായിച്ച് 

പരിഭവക്കടലിതിങ്ങനെ...

 ഏറ്റവും പ്രിയമുള്ള 

ഒരു പാട്ടിന്റെ ഈണത്തിൽ 

വെറുതെ 

മൂളിക്കൊണ്ടിരിക്കുകയാണ് 

നിന്നെ...

 ഒന്നോർത്താൽ

ഇതും ഒരു  ഭ്രാന്ത് തന്നെയാണ്.

മണിക്കൂറുകളെ

ഇങ്ങനെ വെറുതെ 

നടന്നു തീർക്കുന്നത്... 

കാലുറകൾക്കുള്ളിലേക്ക് 

പകലുകളെ ഇങ്ങനെ 

കുത്തിനിറക്കുന്നത്...

കൊഴുപ്പുകൾക്കൊപ്പം 

സന്തോഷങ്ങളേയുമിങ്ങനെ 

ഉരുക്കി കളയുന്നത്...

കാൽവേഗങ്ങൾക്കൊപ്പം 

ജീവിതത്തെ ഇങ്ങനെ 

വലിച്ചിഴക്കുന്നത്...

 അങ്ങനെയൊരാളില്ലേ... 

മിണ്ടി മിണ്ടിയിരിക്കുന്നതിന്നിടയിൽ 

ഒന്നും പറയാതെ 

നിശബ്ദതയിലേക്കിറങ്ങിപ്പോയ ഒരാൾ... 

പിന്നെ, 

മൗനത്തിന്റെ നീണ്ട ഇടവേളക്കൊടുവിൽ 

മുറിഞ്ഞുപോയ വാക്കിന്റെയറ്റം 

തേടിയെത്തിയ ഒരാൾ.... 

കാരണങ്ങളൊന്നും പറയാതെ 

വന്നിരുന്ന് 

കാതോരം കഥകളാവുന്ന ഒരാൾ...

 കൺപീലികൾ കോർത്തുകെട്ടിക്കൊണ്ട്

കണ്ണ് പറയുന്നത് കേട്ടാൽ തോന്നും, കണ്ടതൊക്കെയും കളവാണെന്നും 

കരച്ചിലൊരു അടവാണെന്നും.

അല്ലെങ്കിലും,

കണ്ണിനേയറിയൂ

ഇങ്ങനെ കള്ളം പറയാൻ...

കാണാക്കാഴ്ചകളിൽ

കഥകളെഴുതി പിടിപ്പിക്കാൻ...

ഇത്തിരി നേരത്തേക്കെങ്കിലുമതിന് 

ഇല്ലാത്തൊരു നിറം കൊടുക്കാൻ...

 അതവൾ തന്നെയാണ്.

ഇളം പ്രായത്തിൽ 

തണ്ടർത്തിയെടുത്ത്..

സ്വപ്നങ്ങളിൽ നിന്ന് 

വേർപ്പെടുത്തി.. 

തിളങ്ങുന്ന 

സ്ഫടികക്കുപ്പികളിലൊന്നിൽ 

നിങ്ങൾ സൂക്ഷിക്കാനേൽപ്പിച്ച 

മകൾ !

ഒരിക്കലും

കെട്ടു പോകാതിരിക്കാൻ 

അയാളത് 

ഉപ്പിലിട്ടു വച്ചു എന്ന് മാത്രം...

 കാലം ഉടച്ചു കളഞ്ഞ 

നക്ഷത്രപ്പൊട്ടുകളെ 

ചേർത്തു വെക്കുകയാണ്... 

കുഞ്ഞു നക്ഷത്രങ്ങൾക്ക് 

കാവലാവാൻ 

ഉള്ളിൽ വെളിച്ചം 

നിറച്ചു വെക്കുകയാണ്... 

അവരുടെ കൺതിളക്കങ്ങൾക്ക് 

പിന്നെയും കൂട്ടിരിക്കുകയാണ്...

 ഇമചിമ്മാത്ത 

നോട്ടങ്ങൾക്കൊണ്ടൊരാളെ 

ഇക്കാലമത്രയും 

കെട്ടിയിടണമെങ്കിൽ...

സ്നേഹമെന്ന പേരിൽ 

ഓരോ ശ്വാസങ്ങളെയും 

ഇത്രയേറെ 

ഇഴകീറിയെടുക്കണമെങ്കിൽ...

അതിൽ ഒരിത്തിരി ഭ്രാന്ത് 

കലർന്നിട്ടുണ്ടാവില്ലേ...? 

അല്ലെങ്കിലും, 

അധികമായാൽ പിന്നെ 

മടുപ്പിക്കുന്ന മധുരമാണ് 

സ്നേഹത്തിന്...

 ആദ്യമാദ്യം 

മറുപടികളോരോന്നായി 

മാഞ്ഞു പോകും... 

പിന്നെപ്പിന്നെ 

ചോദ്യങ്ങളും... 

ഒടുവിൽ 

നമ്മളെന്നെഴുതിവച്ച 

ഇടങ്ങളിലെല്ലാം 

മറവി വന്നു മൂടിപ്പോവും...

പിന്നെയൊരിക്കൽ 

രണ്ടു മൗനങ്ങൾക്കിടയിൽ നിന്ന് 

ഒരു കാലമങ്ങനെ 

ഇറങ്ങിപ്പോകും... 

ഒന്നും പറയാതെ...

 ദാ ഇപ്പോൾ

ഓർത്തതേയുള്ളു 

ആത്‌മാവിൽ ആലേഖനം 

ചെയ്തിട്ടും 

വരികളാവാതെ പോയ 

കവിതകളെ കുറിച്ച്... 

ഭ്രാന്തിനും നിനക്കുമിടയിൽ

അകലം കുറയുന്ന 

ആ നേരങ്ങളെ കുറിച്ച്

സ്വപ്‌നങ്ങൾ ഒളിച്ചു കടക്കാറുള്ള 

ഉറക്കമുറിവുകളെ കുറിച്ച്...

രാവറ്റം വരെ നീളുന്ന 

നിന്റെ നിലാച്ചിരിയെ കുറിച്ച്...

 ചിലപ്പോൾ തോന്നും,  

ചുണ്ടിൽ നിന്നും

വേർപെട്ടിട്ടെന്ന പോലെയാണ് 

ഓരോ ചിരികളുമുതിർന്നു വീഴുന്നതെന്ന്... 

മുഖങ്ങളെപ്പോഴും കരയുകയാണെന്ന്...

 ഒരു നിലാമറ പോലുമില്ലാതെ 

രാത്രിയാകാശം... 

മേഘപടലങ്ങൾക്കുള്ളിൽ

മുഖമൊളിപ്പിച്ച്  

നീയുമേതോ നിഴലുപോലെ...

 കാറ്റിന്റെ കൈ പിടിച്ചെത്തിയ 

ഒരു മഴയുണ്ട് കോലായിൽ 

കാലും നീട്ടിയിരിക്കുന്നു... 

ഉറക്കെ ചുമയ്ക്കുന്നു...

 കവിതകളല്ല, 

അതെല്ലാം 

നമ്മൾ കഥ പറഞ്ഞിരുന്ന 

നേരങ്ങളാണ് !

 വരികളിപ്പോഴും 

ഹൃദയത്തിലേക്കുള്ള 

വഴികൾ വരച്ചിടുന്നുണ്ട്... 

തിരിച്ചു പോകാനുള്ള 

കാരണങ്ങൾ

മാത്രമാണെപ്പോഴും 

കളഞ്ഞു പോകുന്നത്...

 ഓരോ നോവിലും 

ഒറ്റയ്ക്കാക്കാതെ 

ഒപ്പം നടക്കുന്നതെന്തിനാണ്...

മനസ്സിനോടിഴുകി ചേർന്നിങ്ങനെ 

മഴ നനയുന്നതെന്തിനാണ്..?

 ആരുടേയും ശരികളുടെ 

ഇട്ടാവട്ടത്തിലേക്ക് 

ഒതുങ്ങിക്കൂടാതിരിക്കാനാണ്... 

അവനവനിലേക്കുള്ള 

ഒളിച്ചോട്ടങ്ങൾ അത്രമേൽ 

ഇഷ്ടപ്പെട്ടു തുടങ്ങിയതിനാലുമാണ്...

 ഏതോ ഒരിഷ്ടത്തിന്റെ 

പിടിയിലകപ്പെട്ടുപോയതു പോലെ അകാരണമായി ചിരിക്കുകയും 

ആരും കേൾക്കാത്തൊരുച്ചത്തിൽ 

പാട്ടുപാടുകയും ചെയ്യുന്നുണ്ട്

നൃത്തം ചെയ്യുന്നില്ലെന്നേയുള്ളൂ

പാട്ടിന്റെ താളത്തിൽ 

തന്നെയാണ് നടപ്പ്

കളവ് അമ്മ  കണ്ടുപിടിച്ചിട്ടില്ലെന്നുറപ്പിക്കാൻ 

ഇടയ്ക്കിടെ എന്നെ

നോക്കുന്നുമുണ്ട്

 അടർന്നു വീഴാറായ 

ഒരാകാശവും 

ചോർന്നൊലിക്കുന്ന 

മേഘത്തുണ്ടുകളും 

മേൽക്കൂരയാവുമ്പോൾ, 

അകം ചുമരുകൾ മാത്രം 

അതിരുകളായ 

പാവം മനുഷ്യർ 

എവിടെയൊളിക്കാനാണ്..? 

ഒഴുകുമ്പോൾ 

കാൽച്ചുവട്ടിലെ 

മണ്ണുപോലുമിഴുകി മാറുന്ന 

ഈ ഭൂമിയിൽ 

ഇനിയുമെത്രയാഴത്തിൽ 

വേരാഴ്ത്താനാണ്...?

 പ്രാർത്ഥനകൾക്ക് മുന്നിൽ 

പുറം തിരിഞ്ഞിരിക്കാത്ത 

പ്രതീക്ഷകളെ.. 

നിങ്ങളാണ് ദൈവം.

 മറുപടിയാവണ്ട

മറു ചോദ്യം ചോദിക്കണ്ട

കേട്ടത് കേട്ടതായി പോലും 

ഭാവിക്കണ്ട..

പരിഭവിക്കണ്ട

എന്തിന് 

ഒരു ചെറു ചിരി പോലും 

ചുണ്ടിൽ കരുതണ്ട... 

വെറുതെ, 

വെറുതെയെങ്കിലും 

ഒരു ചെവി ആവുക...

ഉള്ള് പിടഞ്ഞു വീഴുന്ന 

വർത്തമാനങ്ങൾക്ക് 

ഇത്തിരി നേരമെങ്കിലും 

കൂട്ടിരിക്കുക...

 ഇനിയേതു മഴയിലാവും 

നമ്മൾ ഇലനിറങ്ങളെ 

വീണ്ടെടുക്കുക...

ഇനിയേതു കാറ്റാവും 

നമ്മെ 

ഓർമ്മകളുടെ ശിഖരത്തിൽ 

കൊണ്ടെത്തിക്കുക...

ഇനിയേതു ജന്മത്തിലാവും 

ഈരിലകളായി നമ്മൾ 

വീണ്ടും പിറക്കുക..?

 മനസ്സിലകപ്പെട്ടു പോയതുകൊണ്ടല്ല, 

മടങ്ങിപ്പോവാൻ 

മനസ്സ് വരാത്തതു കൊണ്ട്... 

അത്രമേലവിടം 

സ്വന്തമാണെന്ന് 

തോന്നിയത് കൊണ്ട്...

 അത്രയും നേർമ്മയുള്ള 

ഒരു ചിരി കൊണ്ടോ 

നുണയേണ്ട താമസം 

അലിഞ്ഞു പോകുന്ന 

ഒരു വാക്കുകൊണ്ടോ 

എന്തിന്, 

രുചിമുകുളങ്ങളെ 

തരളിതമാക്കാൻ പോലുന്ന

ഒരോർമ്മ കൊണ്ട് പോലും 

ജീവിതത്തിന് സ്വാദ്

കൂട്ടുന്ന ഒരാൾ !

 എത്രയെളുപ്പത്തിലാണ് നീ 

പുതിയ മുഖമെടുത്തണിയുന്നത്... 

എത്രയെളുപ്പത്തിലാണ് 

നിനക്കിണങ്ങും വിധം 

ഒരു ചിരിയതിൽ 

തുന്നിപ്പിടിപ്പിക്കുന്നത്... 

എത്രയെളുപ്പത്തിലാണ് 

കാണുന്ന കണ്ണുകളിലേക്കൊക്കെയും 

ആ കളവുകളെയോരോന്നായി 

പകർത്തിയെഴുതുന്നത്...

 എന്തോ അസ്വാഭാവികതയില്ലേയെന്ന് 

അനുനിമിഷമോർമ്മിപ്പിക്കുന്ന 

ചില മൗനങ്ങൾ...

ചായം തേച്ച ചിരികൾക്കപ്പുറം 

പരിഭവങ്ങളുടെ 

പരുക്കൻ പ്രതലങ്ങൾ 

തെളിഞ്ഞു കാണാം... 

നിറം പിടിപ്പിച്ച നിശബ്ദത കൊണ്ട് 

നീയും നുണപറയുന്നത് പോലെ...

 മണ്ണുലയ്ക്കാതെ...

മനസ്സുലയ്ക്കാതെ... 

കരയോളം വന്നിട്ട്, 

കാൽവെള്ളയിൽ  

ഉമ്മവച്ചു മടങ്ങുന്ന 

ആ ഒറ്റത്തിര !

 കത്തിയാളുമ്പോഴും 

വിശപ്പോളം വരില്ലെന്ന് 

വെയിലിനോട്.. 

ചുമല് തളരുമ്പോഴും 

ജീവിതത്തോളമാവില്ലെന്ന് 

ചുമടുകളോട്... 

അറ്റമില്ലാതെ തുടരുമ്പോഴും 

പ്രതീക്ഷകളോളം ദൂരമില്ലെന്ന് 

വഴികളോട്...

 കാണുമ്പോഴൊക്കെയും 

വെറുതെ ഒന്ന് മൂളി 

കടന്നു പോവാറുള്ള 

ഒരു പാട്ട്

പതിവ് തെറ്റിച്ച് 

എന്നോട് 

കൂട്ട് കൂടാൻ വന്നിരിക്കുകയാണ്... 

കാലങ്ങളുടെ 

പരിചയം ഭാവിച്ചിരുന്ന്

ഓരോരോ 

കഥകൾ പറയുകയാണ്...

 മനസ്സ് കുടഞ്ഞിടാനാണെങ്കിൽ 

ഒരു കടലാസ്സ് മതിയാവും... 

വട്ടം പിടിച്ചിരുന്നു കേൾക്കുന്ന 

ചെവികളാണ് 

ഇല്ലാതെ പോകുന്നത്...

Thursday 1 October 2020

നിഴലെഴുത്തുകൾ

 



നിനക്കെങ്ങനെ മറഞ്ഞിരിക്കാനാവും...

വരിയോരോന്നിലും 

നിന്റെ നിഴലിങ്ങനെ 

വീണു കിടക്കുമ്പോൾ... 

ഹൃദയമിടിപ്പുകളെ എങ്ങനെ 

ഒളിപ്പിക്കാനാവും 

ഓരോ വാക്കകലങ്ങളിലും 

ജീവന്റെ തുടിപ്പിങ്ങനെ 

തിണിർത്ത് കിടക്കുമ്പോൾ... 

സ്വപ്നങ്ങളുടെ താക്കോൽ 

തലക്കെട്ടിൽ തന്നെ 

മറന്നു വച്ചിട്ട് 

നിനക്കെങ്ങനെ 

നുണ പറയാനാകും...? 

പ്രണയം പച്ചകുത്തിയ 

കവിതകളെഴുതി വച്ചിട്ട് 

അതിലൊരിത്തിരി പോലും 

നീയില്ലെന്ന് എങ്ങനെ 

ആണയിടാനാവും... 

പറയൂ.. 

മനസ്സാസകലം 

മഷി വീണു പരന്നു 

കിടക്കുമ്പോൾ... 

അവളതിലൂടെയൊരിക്കൽ പോലും 

കടന്നു പോയിട്ടില്ലെന്ന് 

എങ്ങനെ കള്ളം പറയാനാവും... 

കവിതയിൽ ആ നിറം 

എങ്ങനെ ഒളിപ്പിക്കാനാവും...? 

നിനക്കെത്രകാലം ഇങ്ങനെ 

വരികളിൽ മറഞ്ഞിരിക്കാനാവും...? 










 


ഞാൻ വാ തോരാതെ 

ഒരു പാട്ടിനെ കുറിച്ച് പറയുന്നു

നീയോ 

പകുതിയും നനഞ്ഞ

മഴയെക്കുറിച്ച് വാചാലനാവുന്നു

മിണ്ടിമിണ്ടിയൊരു വേള 

നമ്മൾ, 

സ്വപ്നങ്ങളെ വച്ചു മാറുന്നു..

പാടാൻ തുടങ്ങുമ്പോഴൊക്കെയും 

മഴത്തുള്ളികൾ എന്റെ ചുണ്ടിൽ 

മേഘമൽഹാർ എഴുതി വക്കുന്നു..

ഞാൻ 

നിന്നെ മാത്രം മൂളുന്ന 

ബാംസുരിയാവുന്നു...

മഴ പിന്നെയും 

പെയ്യാൻ തുടങ്ങുന്നു.. 

നമ്മളൊന്നിച്ചൊരു 

പാട്ടിൽ നനയുന്നു...






Saturday 1 August 2020

വസന്തങ്ങളുടെ കാവൽക്കാരൻ

ഋതുക്കളുടെ ദേവാ...
അവനുറങ്ങിയുണരും മുൻപേ
ഭൂമിയിൽ വസന്തം വരച്ചിടുക
ഇന്നോളം
ലോകം കണ്ടിട്ടില്ലാത്ത
നിറങ്ങളാൽ
ഓരോ പൂവിനേയും
അലങ്കരിക്കുക
കാറ്റിന്റെ ഓരോ ചലനങ്ങളിലും
ശലഭങ്ങളുടെ ചിറകടിയിലും
സിരകളിലേക്ക്
പടർന്നു കയറുന്ന സുഗന്ധം
അവയിലോരോന്നിലും നിറക്കുക
വേനലിന്റ
വെയിൽച്ചീളുകൾ കൊണ്ട്
മുറിവേറ്റ മനസ്സിനെ
പൂവിതളുകളാൽ മൂടി വയ്ക്കുക..
സ്നേഹത്തിന്റെ തേൻ പുരട്ടുക...
എന്നിട്ട്,
പിറക്കാതെ പോയ
ഓരോ വസന്തങ്ങളെയും
വാക്കാൽ വരച്ചിട്ട
അയാൾക്ക് മാത്രമായി
നിന്റെ പൂന്തോട്ടങ്ങളുടെ
ഔസ്യത്തെഴുതി വയ്ക്കുക.

സഞ്ചാരി

ഒരു സഞ്ചാരിയുടെ
ഡയറി കുറിപ്പിൽ നിന്ന്
സ്വന്തം മനസ്സിനെ
കണ്ടെടുത്ത ഒരുവളുടെ
കൗതുകമാണെന്നു തന്നെ
കൂട്ടിക്കോളൂ..

പ്രിയ സഞ്ചാരി. .
നീയെവിടെനിന്നാണ്
എന്റെ മനസ്സിന്റെ ഭൂപടം
കൈക്കലാക്കിയത്..?
അതിൽ
ആരുമിന്നോളം കണ്ടിട്ടില്ലാത്ത
ഭൂപ്രദേശങ്ങളെ അടയാളപ്പെടുത്തിയത്..?
ഞാൻ പോലുമറിയാതെ
അതിലൂടെയെല്ലാം സഞ്ചരിച്ചത്  ..?

മരുഭൂമിയുടെ
പുറംതോടണിഞ്ഞ മനസ്സിലും
മഴക്കാടുകളുണ്ടാവുമെന്ന്
നിനക്കാരാണ് പറഞ്ഞു തന്നത്?
വിരസതയുടെ വഴികൾക്കപ്പുറം
സ്വപ്നങ്ങളുടെ
താഴ്‌ വാരങ്ങളുണ്ടാവുമെന്നും
അതിന്നരികെ
പ്രണയമീനുകൾ
പുളഞ്ഞു നീങ്ങുന്ന
കാട്ടരുവികളുണ്ടാവുമെന്നും
നീയെങ്ങനെയാണറിഞ്ഞത്...?

എങ്കിലും,
അവിടെ പച്ചവിരലുകൾ
 കോർത്തു പിടിച്ച്
ആകാശം പണിയുന്ന
മരങ്ങളുണ്ടെന്നും,
അതിലൊക്കെയും
വല്ലപ്പോഴുമൊക്കെ എനിക്ക്
ഒറ്റയ്ക്ക് ചെന്നിരിക്കാൻ
ഏറുമാടങ്ങളുടെന്നും
വായിച്ചപ്പോഴാണ്
കണ്ണ് നിറഞ്ഞത്...
മഞ്ഞ വെയിൽ വീണുകിടക്കുന്ന
നോവുവഴികൾക്കുമപ്പുറം
മനോഹരമായ മറ്റു ചിലതും
മനസ്സ് സൂക്ഷിക്കുന്നുണ്ടെന്ന്
പറഞ്ഞവസാനിപ്പിച്ചപ്പോഴും...

പ്രിയ സഞ്ചാരി...
നന്ദി
വിരസമായ നടപ്പുവഴികളെ
മാറ്റി വരച്ചതിന് ..
സ്വപ്നങ്ങളോളം മനോഹരമായ
മറ്റൊരുലോകം കണ്ടെടുത്തതിന്...
ഒരിഞ്ചു പോലും അവകാശപ്പെടാതെ
അതെനിക്ക് തിരിച്ചു തന്നതിന്...




ഉടൽ ശംഖ് (കലാകൗമുദി ഏപ്രിൽ 2020)


വൈറസ് (Delhi sketches April2020)


അഞ്ചിൽ ഒരാൾ (Delhi sketches April 2019



പ്രണയാപഹരണം (കേരള കൗമുദി സെപ്റ്റംബർ 2019)


പെണ്ണിറങ്ങി നടക്കുമ്പോൾ (ശാന്തം മാഗസിൻ ജനുവരി 2020)


ഉറുമ്പു വായനകൾ (Delhi sketches, october 2019)



Saturday 25 July 2020

കരിയിലക്കൂട്ടങ്ങൾ


തെരുവൊഴിഞ്ഞപ്പോൾ
കാണാതായ കരിയിലകളെക്കുറിച്ചാണ്...
തെരുവോരങ്ങളിൽ
നിറം മങ്ങിയും വാടിക്കരിഞ്ഞും
കലപിലകൂട്ടിയും
വീണുകിടന്നിരുന്ന
ഇലകളെ കുറിച്ച് .
അടര്ത്തിയെടുത്തിട്ടധികമായിട്ടില്ലെന്നോണം
പാതി കൂമ്പിയ തളിരിലകൾ..
പുഴുക്കുത്തേറ്റും , മഞ്ഞ പടർന്നും
വാടിക്കരിഞ്ഞും വികൃതമായ ഇലകൾ...
ഞെട്ടറ്റു വീണ മരങ്ങളെ കുറിച്ചോർമ്മകളില്ലാത്തവർ...
ഇലഞെരമ്പുകളിൽ പടരുന്ന
വിശപ്പിന്റെ തീയിൽ
അനുനിമിഷം എരിഞ്ഞു തീരുന്നവർ..
അവരെവിടെയാണ്...
ഇനി വിശപ്പുകൊണ്ടുണങ്ങിയുണങ്ങി അവരെങ്ങാനും കാറ്റിൽ
പറന്നു പോയിക്കാണുമോ...
അതോ
ഇന്നലത്തെ മഴയിലോ മറ്റോ
ഓടയിലേക്കവർ
ഒഴുകിപ്പോയതാവുമോ...
നിറങ്ങൾ, ശബ്ദങ്ങൾ,
രുചിമണങ്ങൾ..
ആൾക്കൂട്ടങ്ങൾ....
ഇനിയൊരിക്കൽ
തെരുവ് അതിന്റ
അഴിച്ചു വച്ച ആടയാഭരണങ്ങൾ
എടുത്തണിയുന്ന ദിവസം
അവർ തിരിച്ചു വരുമായിരിക്കും.
കാറ്റിൽ പറന്നു പറന്ന്...
കരിയിലക്കൂട്ടങ്ങൾ പോലെ...

Monday 6 July 2020

സ്വപ്നഭാഷ്യം


ഒറ്റയുറക്കത്തിൽ
ഒന്നിന് പുറകെ ഒന്നായി
മൂന്ന് സ്വപ്‌നങ്ങൾ..
പതിവ് തെറ്റിച്ചു
ഓർമ്മകളിൽ നിന്നും
മാഞ്ഞു പോകാൻ കൂട്ടാക്കാതെ
പകലിലേക്ക് കൂടെയുണർന്ന
സ്വപ്‌നങ്ങൾ...
അകാരണമായി ആലോചനകളെ
അസ്വസ്ഥമാക്കുന്ന സ്വപ്‌നങ്ങൾ..

ആദ്യത്തെ സ്വപ്നത്തിൽ
വെളുത്ത രോമക്കുപ്പായമണിഞ്ഞ
മൂന്നു പെൺ പൂച്ചകളെ
മനുഷ്യരുടെ ഭാഷ
പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.
നാവ് വളച്ചും തിരിച്ചും
'മ്യാവു' എന്ന ശബ്ദത്തെ
വാക്കാക്കി മാറ്റാനും
ഓരോ വാക്കിനേയും
കൂട്ടിച്ചേർത്തു വരികളാക്കാനും.
വാല് ചുഴറ്റിയും മീശ വിറപ്പിച്ചും
മണ്ണിലേക്ക് നഖങ്ങളാഴ്ത്തിയും
ശ്രമകരമായി മ്യാവു വിനെ
മൊഴിമാറ്റം ചെയ്യുകയാണ്
അവർ മൂന്ന് പേരും...

രണ്ടാമത്തെ സ്വപ്നത്തിലാവട്ടെ
ആകാശത്തിന്നപ്പുറം
കാണാക്കാഴ്ചകളിലേക്ക്
കൗതുകത്തിന്റെ
ടെലെസ്കോപ്പ് തിരിച്ചു വെക്കുകയാണ്...
മഞ്ഞു മിനാരങ്ങൾ...
വെൺതൂവൽ പക്ഷികൾ...
വെളുത്ത പരവതാനി
വിരിച്ച പോലുള്ള
പാതകൾ...കുറിയ മനുഷ്യർ..
അവിടെയേതോ ഗ്രഹത്തിന്റ
കാവല്ഭടന്മാർ എന്റെ
കണ്ണിലേക്ക് തന്നെ നിറയൊഴിക്കുന്നു...
നോവിൽ കണ്ണുകളിറുക്കിയടച്ചു
ഞാൻ മറ്റൊരു സ്വപ്നത്തിലേക്ക് മടങ്ങുന്നു...

മൂന്നാമത്തെ സ്വപ്നത്തിൽ
മുഖമില്ലാത്ത മനുഷ്യരായിരുന്നു...
നിഴലുകൾ പോലെ
നേർത്ത മനുഷ്യർ...
നിറയെ മരങ്ങൾ..
ഓരോമരങ്ങൾക്ക് താഴെയും
കല്ലു കസേരകൾ...
എന്നേക്കാൾ മുന്നേ
വന്നവരൊക്കെയും
ഇരിപ്പുറപ്പിച്ചിരുന്നു...
മുന്നിലും പിന്നിലുമിരുട്ടാണ്...
ഏതോ വെളിച്ചത്തിനായുള്ള
കാത്തിരിപ്പിലാണെല്ലാവരും...
നിഴലുകളിൽ പരിചയത്തിന്റ
ഒരു മുഖം പോലും കണ്ടെടുക്കാനാവാതെ..
കല്ലുകസേരകൾക്കിടയിൽ
സ്വന്തം ഇരിപ്പിടം തിരഞ്ഞു ഞാനും...
















Sunday 21 June 2020

ആ ഒരാൾ


അവരല്ലാത്തതൊക്കെയും
നുണയാണെന്ന് കരുതുന്ന
ആൾക്കൂട്ടത്തിലേക്ക്
അറിയാതെയെങ്കിലും
ചെന്ന് പെട്ടിട്ടുണ്ടോ..
അവഗണനയുടെ തീപ്പൊള്ളലേറ്റിട്ടുണ്ടോ...
ഒറ്റപ്പെടുത്തലിന്റെ കുരുക്കുകളിൽ
പിടഞ്ഞു പോയിട്ടുണ്ടോ..
ആരോപണങ്ങളുടെ മൂർച്ച കൊണ്ട്
ചോര വാർന്നിട്ടുണ്ടോ...?
രക്ഷപ്പെടാനൊരു
പഴുതുപോലുമില്ലാത്തൊരു
മുറിയിൽ
അകപ്പെട്ടു പോയത് പോലെയും
ആദൃശ്യമായൊരു കൈ വന്ന്
വാപൊത്തുന്നപോലെയും
നിലവിളികളെ
മൂടിവെക്കുന്നത് പോലെയും
തോന്നിയിട്ടുണ്ടോ...
എപ്പോഴുമതെ,
ആൾക്കൂട്ടത്തിലൊറ്റപ്പെട്ടു
പോയവരുടെ കഥകൾക്ക്
അതിശയിപ്പിക്കുന്ന ഒരു
സാദൃശ്യമുണ്ടാവും...
ആരവങ്ങൾക്കിടയിൽ
അടക്കം ചെയ്ത
അവരുടെ നിശബ്ദതക്ക് പോലും
ഒരേ നിറമായിരിക്കും...
വിഷാദപ്പച്ച പടർന്ന
ചുമരുകളും
വിരസത കൊത്തിവച്ച
വാതിൽപ്പടികളും
തെല്ലൊന്നടർന്നതിനാൽ
ചെറുചിരി പോലുമില്ലാതെ
തഴുതിട്ടിരിക്കുന്ന
ജനൽപാളികളുമായി
കാത്തിരിപ്പുകളവസാനിച്ച
വീടുകൾ പോലെ
ചില മനുഷ്യർ.
ഉൾപിടപ്പുകൾ..
നെഞ്ചിൻ നെരിപ്പോടുകൾ..
അവരുടെ വീടകങ്ങൾക്കു പോലും
ഒരേയിരുട്ടായിരിക്കും...
അടയാളം പോലുമില്ലാതെയാവും
അവരൊക്കെയും
മാഞ്ഞു പോയിട്ടുണ്ടാവുക...
അല്ലെങ്കിൽ
വേദന വിഴുങ്ങും മുൻപേ
മരണത്തിന്റെ കയ്യിലേക്ക്
സ്വയം എറിഞ്ഞുകൊടുത്തതുമാവാം...
പക്ഷെ,
നുണകളെഴുതിപ്പിടിപ്പിച്ച
മീസാൻ കല്ലുകൾക്ക് താഴെ
അഴുകിത്തീരുന്ന നേരുകളെ
ആരറിയാനാണ്... 
ഒരിത്തിരി പോലും 
ചോര പൊടിയാതെ 
പിടഞ്ഞു തീർന്ന ജീവിതങ്ങൾക്ക് 
ആര് ചരിത്രമെഴുതാനാണ്...























Saturday 20 June 2020

കടൽകവിതകൾ

ഒരു വരിപോലും
എഴുതാനില്ലാത്ത
നേരങ്ങളിലൊക്കെയും
നീ ആർത്തിരമ്പുന്ന
ഒരു കടലാണെന്നെനിക്കു തോന്നും..
നീ തൊട്ട് പോയ
മണലിൽ വിരൽ ചേർത്ത്
മനഃ കൊട്ടാരങ്ങൾ പണിയുന്ന
കുട്ടിയാണ് ഞാനെന്നും...

വെറും കയ്യോടെ
കടന്നു ചെല്ലാനാവാത്ത
പ്രൗഢിയോടെ നീ
ചക്രവാളങ്ങളോളം
പരന്നു കിടക്കുമ്പോൾ..
അർദ്ധ ഗോളാകൃതിയിൽ
സൂര്യൻ പോലും നിന്നിലേക്ക്
വീണു പോകുമ്പോൾ...
തിരവന്ന് മായ്ച്ചേക്കുമെന്നോർത്ത്
മണൽപ്പരപ്പിൽ നിന്നും
നിന്റെ പേര് വെട്ടി മാറ്റുന്ന
പേടി ആവും ഞാൻ...

കണ്ണെത്താത്ത ഒരകലത്തിൽ
നീ പിന്നെയും
കടലാവും...
മറ്റു ചിലപ്പോൾ
മേഘങ്ങൾ അലയടിക്കുന്ന
ഒരാകാശവും...

മനസ്സിനെ
എത്ര മടക്കിയൊതുക്കി വച്ചാലും
ഓരോ തിരമടക്കത്തിലും
പറയാനുള്ളതൊക്കെ
പകുതിയും മായും... മഷി പടരും..
പിന്നെ,
കടൽവെള്ളം നനച്ച
ഒരു കടലാസ്സുകപ്പൽ മാത്രം
കരയിലിങ്ങനെ....

Sunday 7 June 2020

അവളിടങ്ങൾ

ആഘോഷങ്ങളിലൊക്കെയും
അടുക്കളയിൽ ഒറ്റയ്ക്ക് വേവുന്ന
പെണ്ണിനെ കുറിച്ചോർത്തിട്ടുണ്ടോ...
ആരവയറു പോലുംഉണ്ണാതെ
ആവോളമൂട്ടാൻ
കനലൂതി തളരുന്ന പെണ്ണിനെക്കുറിച്ച്..
വറുത്തിട്ടും, പൊരിച്ചിട്ടും
തീൻ മേശ നിറഞ്ഞിട്ടും
മനസ്സ് നിറയുവോളം
വച്ചുണ്ടാക്കുന്ന
ഒരുവളെ കുറിച്ച്...
വീടകങ്ങളിലെ കളിചിരികളിലേക്ക്
രുചിമണം പരക്കുമ്പോഴെങ്കിലും
ഓർത്തു നോക്കിയിട്ടുണ്ടോ..
വീടൊരുക്കിയും
വിഭവങ്ങളൊരുക്കിയും
സ്വയമൊരുങ്ങാൻ
മറന്നു പോയവളെ കുറിച്ച്...
രാവുറങ്ങാതെ തളർന്ന
അവളുടെ കണ്ണുകളെ കുറിച്ച്...
ഓരോ ആഘോഷങ്ങളുടെയും
രുചിയോർമ്മകൾക്ക് പുറകിലും
പാത്രങ്ങളുടെ
കലപിലയൊച്ചകൾക്കിടയിൽ
കേൾക്കാതെ പോയ
അവളുടെ ശബ്ദങ്ങളെ കുറിച്ച്....




ഇനിയും മരിക്കാത്തവരെ കുറിച്ച്

 ജീവിച്ചിരിക്കുന്നു എന്നത് കൊണ്ട് മാത്രം
അറിയപ്പെടാതെ പോകുന്നവരുടെ
കഥകൾ...
സഹനത്തിന്റെ.. നിസ്സഹായതയുടെ
ഇരുണ്ട ഭൂഖണ്ഡങ്ങളിൽ
ഇന്നും ജീവിതത്തോട് പൊരുതി നിൽക്കുന്നവരുടെ കഥകൾ...
കടൽ കടന്നെത്തിയവർക്കോ
കരക്കടിഞ്ഞവർക്കോ മാത്രം.
പറഞ്ഞു തരാനാവുന്ന കഥകൾ....
അല്ലെങ്കിലും,
മരിച്ചവരെ കുറിച്ച് മാത്രം
വായിച്ചു മടക്കി വച്ച
പുസ്തകങ്ങളാണധികവുമെന്നിരിക്കെ
മരിച്ചു ജീവിക്കുന്നവരെ
ആരോർക്കാനാണ്...? 
നമ്മൾ കണ്ടാലുമില്ലെങ്കിലും
ഓരോ മരണവും
അവരിലേക്കൊരു
വഴി വരച്ചിടുന്നുണ്ട്...









മഴപക്ഷികൾ

ഒറ്റക്കിരിക്കുമ്പോഴാണോ
പ്രണയത്തിലായിരിക്കുമ്പോഴാണോ
നമ്മൾ
മഴനേരങ്ങളെ ഇത്രമേലാസ്വദിക്കുന്നത്.
മനസ്സിന്റെ ചില്ലകളിൽ
മഴനാരുകൾ കൊണ്ട്
കൂടൊരുക്കുന്നത്...
മഴ നനഞ്ഞ പക്ഷികളെ പോലെ
അതിലേക്ക് ചേക്കേറുന്നത്...
മെല്ലെ ചിറകുകുടഞ്ഞ്
മഴയൊച്ചകൾക്ക്
താളം പിടിക്കുന്നത്...
മണ്ണിന്റെ മനസ്സിലേക്ക്
മഴയെന്നപോലെ
അത്രയും ആർദ്രമായി
ഓർമ്മകളിലേക്കൊഴുകിയിറങ്ങുന്നത്..
അതിൽ മഴവിരലുകളാൽ
ഒരാളുടെ മുഖം വരച്ചിടുന്നത്..
മഴ മടങ്ങിയാലും
മരങ്ങൾ പെയ്യുമെന്ന്
അടക്കം പറഞ്ഞ
അയാൾക്ക് വേണ്ടി മാത്രം
അതിലൊരു
ഒറ്റത്തൂവൽ
അടയാളം വക്കുന്നത്....











Thursday 21 May 2020

യാത്രാന്ത്യം

നീ പോലുമറിയാതെ
നിന്നിലേക്ക്
നൂണ്ട് കടക്കുന്ന
ആ വൈറസ് ആവണം..
ആരുടേയും കണ്ണിൽ പെടാതെ
അതിസൂക്ഷ്മമായി
നിന്റെയോരോ അണുവിലേക്കും
പടർന്നു കയറണം...
നിന്റെ ശ്വാസകോശത്തിലേക്ക്..
ചിന്തകളിലേക്ക്..
ധമനികളിലേക്ക്...
മെല്ലെയൊഴുകിയിറങ്ങണം...
നിന്റെ ഉറക്കത്തിന്റെ
ആഴങ്ങളോളം ചെന്ന്
ഓരോ സ്വപ്നങ്ങളിലേക്കും
വ്യാപിക്കണം...
നിന്റെ പേടികളുടെ കിതപ്പായും
വിയർപ്പുകണങ്ങളായും..
നെഞ്ചാകെ പടരണം...
ഒരു കൈയ്യകലത്തിൽ
നിന്നും അകന്നു പോകുന്ന
ഓരോ കാഴ്ചകളും,
നിന്നെ മുറിവേല്പിക്കും മുൻപേ
ഞാൻ മാത്രം കൂട്ടാവുന്ന
ഒറ്റമുറിയുടെ സ്വകാര്യതയിലേക്ക്
നിന്നെ കൂട്ടിക്കൊണ്ടു പോകണം...
ഏകാന്തതയുടെ
ഓരോ ദിനരാത്രങ്ങളിലും
നിനക്കു കൂട്ടാവണം...
ചില്ലുപാളികൾക്കപ്പുറം
കാലം നോക്കി നിൽക്കെ,
കടുത്ത പ്രണയത്തിന്റെ
ചുവന്ന തിണിർപ്പുകളായി
നിന്നെ ഉടലാകെ  പൊതിയണം...
നീയെന്റേതാണെന്ന് ഉറക്കെ പറയണം...
ഉള്ളിൽ പെരുകുന്ന
പ്രണയത്തിന്റെ തന്മാത്രകളെ
നീ തിരിച്ചറിയുന്ന  അതേ നിമിഷത്തിൽ
എനിക്കു മടങ്ങണം...
നിന്റെ പ്രാണന്റെ ചിറകിലേറ്റി  തന്നെ
നീയെന്നെ യാത്രയാക്കണം ...








Monday 18 May 2020

രാവഴക്

കറുകറുത്ത രാത്രികളാസ്വദിക്കാൻ
നക്ഷത്രങ്ങളെയപ്പാടെ
മായ്ച്ചു കളഞ്ഞ  ഒരാളുണ്ട്.
ഇരുട്ടിന്റെ നഗ്നതയാവോളം
കണ്ടിരിക്കാൻ
ഉറക്കം കളഞ്ഞിരിക്കുന്ന ഒരാൾ !
നിലാവ്, നക്ഷത്രങ്ങൾ,
മിന്നാമിനുങ്ങുകൾ..
രാപ്പെണ്ണിനൊരുങ്ങാൻ
ഇത്രയുമലങ്കാരങ്ങളെന്തിനാണെന്ന്
ആകാശത്തോട്
പതം പറഞ്ഞിരിക്കുന്ന ഒരാൾ
പകൽക്കാഴ്ചകളിൽ നിന്ന്
നിറങ്ങളെ മാറ്റിവെക്കാനാവുമോയെന്ന
ചോദ്യത്തിന്
ഓരോ കാഴ്ചകളിൽ നിന്നും
നിഴലുകളെ
വേർതിരിച്ചെടുക്കാനാവുമല്ലോ -
യെന്ന്
മറുപടിയായ ഒരാൾ..
കറുപ്പിനെ കറുപ്പുകൊണ്ടെഴുതിയാൽ
അതെങ്ങനെ വായിക്കാനാവുമെന്ന
അമ്പരപ്പിലേക്ക്
രാവഴകുകളെ വരച്ചു ചേർക്കുന്ന
ഒരാൾ...
അങ്ങനെയെങ്കിൽ
പല നിറങ്ങളെ ചേർത്തു വച്ചിട്ട്
കറുത്ത ചായം തീർക്കുന്ന
ആ ചിത്രകാരൻ തന്നെയാവണം
പകൽ നിറങ്ങളെയും
കറുപ്പാക്കുന്നത്...
എന്റെ കൗതുകക്കണ്ണുകളിലേക്ക്
രാക്കാഴ്ചകളെ കോരിയൊഴിക്കുന്നതും...

Friday 15 May 2020

ഹൃദയഘടികാരങ്ങൾ

പൊടുന്നനെ നിലച്ചുപോയ
ഒരു ഹൃദയം കീറിമുറിക്കുമ്പോൾ
അവരെന്തൊക്കെയാവും
കണ്ടുപിടിക്കുക
എന്നോർത്തു നോക്കിയിട്ടുണ്ടോ...?
ദുരൂഹതകളോരോന്നായി
അഴിച്ചെടുക്കാനായി
അപരിചിതരായ ചിലർ
ഹൃദയത്തിന്റെ ഓരോ
അറകളിലൂടെയും
കയറിയിറങ്ങുന്നതിനെ കുറിച്ച്...
അതിലോരോന്നിലും നാമൊളിപ്പിച്ചു
വച്ച സ്വപ്നങ്ങളെ അവർ
കണ്ടെടുക്കുന്നതിനെ കുറിച്ച്..
കാലപ്പഴക്കം ചെന്ന് തഴമ്പിച്ചതും അല്ലാത്തതുമായ
നൂറു നൂറു മുറിവുകളിൽ
വിരലോടിച്ചു കൊണ്ടവർ
സഹതാപമിറ്റിക്കുന്നതിനെ കുറിച്ച്...
നിന്റെയോരോ പിണക്കത്തിലും
അല്പാല്പമായി തകർന്ന് പോയ
ഹൃദയഭിത്തികളെ,
ഇത്തിരി നേരത്തേക്കെങ്കിലും
നിശബ്ദമായ മിടിപ്പുകൾ
ബാക്കിവച്ച നീലിച്ച പാടുകളെ നോക്കി
അവർ അടക്കം പറയുമായിരിക്കും...
അയ്യോ പാവമെന്ന് പറഞ്ഞൂറി ചിരിക്കുമായിരിക്കും...
അങ്ങനെയങ്ങനെ ആരാലും
വായിക്കപ്പെടാതെ
കാത്തുവച്ച ഓരോ
രഹസ്യങ്ങളെ
തീർത്തും അപരിചിതരായ ചിലർ
വായിച്ചെടുക്കുന്നതോർക്കുമ്പോൾ
നിനക്ക് പേടിതോന്നുന്നുണ്ടോ...
വല്ലാത്തൊരുച്ചത്തിൽ മിടിച്ചുകൊണ്ട്
അടുത്ത നിമിഷം
മരിച്ചു പോയേക്കുമെന്ന്
ഹൃദയം ഓർമ്മപ്പെടുത്തുന്നുണ്ടോ...
കളവാണത്,
മിണ്ടിക്കൊണ്ടിരിക്കുമ്പോളോ
പാട്ട് കേൾക്കുമ്പോഴോ
ഉറങ്ങിക്കിടക്കുമ്പോഴോ ഒക്കെയാവും
ഒരു മുന്നറിയിപ്പുമില്ലാതെ
നിലച്ചു പോകുന്നത്...
ചിലപ്പോഴൊക്ക
ചുണ്ടിലൊരുമ്മ വരച്ചിട്ട് കൊണ്ട്
നിന്നെപ്പോലെയും...























Saturday 9 May 2020

എഴുതാപ്പുറങ്ങളിലെ കള്ളൻ



കാറ്റെന്നോ കടലെന്നോ
പേരിടുന്നത് തന്നെ
കണ്ടുപിടിക്കാതിരിക്കാനാണ്...
കവിതയിലൊരാളെ ഒളിപ്പിക്കാനാണ്...
ഒരോർമ്മ കൊണ്ട് പോലും
അവൾക്കുള്ളിൽ കാറ്റാവാനും
കടലാവാനുമാവുന്ന ഒരാൾക്കുമാത്രം
വായിച്ചെടുക്കാനാണ്...
എന്നിട്ടും ചിലരുണ്ട്,
കള്ളനെപ്പോലെ കയറിവരും
അവളുടെ മനസ്സിന്റെ നിഗൂഢതയിലേക്ക്..
അവൾ അവളെയൊളിപ്പിച്ചയിടങ്ങളിലേക്ക്...
അനുവാദം ചോദിക്കാതെ കടന്നു ചെല്ലും..
കഥകൾ കൊത്തിവച്ച ഇരിപ്പിടങ്ങളിൽ
ഒന്നിലിരുന്ന് കൊണ്ട് തന്നെ
അവളെ വിളിച്ചുണർത്തും...
ഉറക്കച്ചടവിൽ.. അഴിഞ്ഞുലഞ്ഞ
ചുരുൾമുടി വാരിക്കെട്ടി വരുന്ന
അവളെ നോക്കി ചിരിക്കും..
അപ്രതീക്ഷിതമായി കയറിവന്ന
അഥിതിയെ കണ്ടവൾ പരിഭ്രമിക്കും...
അപ്പോഴയാൾ
മുഖാവരണങ്ങൾ ഒക്കെയുമഴിച്ചിട്ട്
മുട്ട് കുത്തി നിൽക്കും..
അവൾക്കേറ്റവും പ്രിയമുള്ള വരികൾ
ഈണത്തിൽ ചൊല്ലാൻ തുടങ്ങും...
കാറ്റേ.. കടലേ.. എന്നവളെ നീട്ടി വിളിക്കും..
അപ്പോൾ.. അപ്പോൾ മാത്രം
കാലങ്ങളുടെ നിശബ്ദത ഭേദിച്ച്
ഒരു തിര അവളെ വന്നു മൂടും...































മഴപ്പൂവുകൾ

ഇലകളും ചില്ലകളും
മറച്ചുവച്ചിട്ടൊരു മരം
മണ്ണാഴങ്ങളിലെവിടെയോ
വളരുന്നുണ്ട്...
അല്ലെങ്കിൽ പിന്നെ
മഴ തൊടുമ്പോൾ മാത്രം
മണ്ണിലൊരു
പൂ വിരിയുന്നതെങ്ങനെയാണ്...? 

Saturday 11 April 2020

വൈറസ്

വിചിത്രമായി തോന്നുന്നില്ലേ
ഏറിയ നേരവും
ഏകാന്തതയുടെ
ഒറ്റത്തുരുത്തിലിരിക്കുന്ന
ഒരാളെങ്ങനെയാണ്
സമ്പർക്കപ്പട്ടികയിൽ ഇടം പിടിച്ചതെന്ന്..
ആർക്കുമെത്തിപ്പെടാനാവാത്ത
ഒരകലത്തിലിരിക്കുന്ന ഒരാളെങ്ങനെ
രോഗാരോപിതനായി എന്നും...

കഴമ്പില്ലെങ്കിലും
കാരണങ്ങൾ പലതാവാം..
നീ പറയും പോലെ
വഴിതെറ്റി വന്ന് മടങ്ങിയ
ഒരു ചരക്കു കപ്പൽ..
മുക്കുവന്റെ പിടിയിൽ നിന്നും
വഴുതി മാറിയ
ആ വലിയ മൽസ്യം...
തീരത്തടിഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പി..
പിന്നെ,
നീ വിരൽ ചൂണ്ടിയ മറ്റു പലതും...

പ്രകടമായ രോഗലക്ഷണങ്ങൾ
ഒന്നുമില്ലെങ്കിലും
പേടിക്കണം ചില പേടികളെ..
ഒരു ചൂണ്ടുവിരൽ തൊടുക്കാനിടയുള്ള
കൂരമ്പുകളെ...
അടുക്കും തോറും പകരാനിടയുള്ള
സന്ദേഹത്തിന്റ സൂക്ഷ്മാണുക്കളെ...
ജാഗ്രതയുടെ ആ കാക്കക്കണ്ണുകളെ...

അതിനാൽ
ആരോപണങ്ങളെ അവസരമാക്കി
മടങ്ങുകയാണ്...
സാംക്രമിക സാധ്യതകൾക്ക്
അടിസ്ഥാനമില്ലാഞ്ഞിട്ടും
ഉൾവലിയുകയാണ്...
നിന്നിലേക്കെന്നല്ല ആരിലേക്കും
എത്തിപ്പെടാനാവാത്ത
ഒരിടത്തേക്കെന്നെ കൂട്ടിക്കൊണ്ടു
പോവുകയാണ്...

അകലങ്ങൾ മരുന്നാവുന്ന
അവസ്ഥകൾ പരിചിതമായ
ഒരാൾക്കതെളുപ്പമാണ്...
ഒറ്റയാവാൻ...
കാഴ്ചകളെയും കാരണങ്ങളെയും
കടലിലുപേക്ഷിക്കാൻ..
കാടകം പൂകാൻ...






Tuesday 7 April 2020

കളഞ്ഞു പോയത്


ഇന്നലെയുച്ചക്കോ..
വൈകുന്നേരമോ.. അറിയില്ല,,
ഇവിടെ നേരമവസാനിച്ചിരിക്കുന്നു.

സമയസൂചികളുടെയെല്ലാം
ചലനമറ്റു പോയിരിക്കുന്നു..
രാപകലുകളിവിടെനിന്നാരോ
മായ്ച്ചു കളഞ്ഞിരിക്കുന്നു.
മണ്ണും വിണ്ണും കാറ്റും കടലും
സകല ജീവജാലങ്ങളും
കളഞ്ഞു പോയിരിക്കുന്നു...

ചെറുമയക്കത്തിൽ നിന്നും
ഞാനുണരാൻ പോലും
കാത്തുനിൽക്കാതെ
കാലമെവിടേയ്ക്കോ
വഴിമാറി പോയിരിക്കുന്നു...
സമയത്തിന്റെ
അതിരു മുറിച്ചു കടന്ന്
ലോകവും കൂടെപ്പോയിരിക്കുന്നു...

എങ്കിലും കാലമേ
ഏത് നിമിഷക്കുരുക്കിൽ
കാലുടക്കിയിട്ടാണ്
ഞാൻ മാത്രമിങ്ങനെ
വീണുപോയത്...?

Monday 30 March 2020

ഓന്ത്‌ (തസ്രാക് ൽ പ്രസിദ്ധീകരിച്ചു)

നിന്നനിൽപ്പിലൊരു
മഴ നനയുന്നതിനെക്കുറിച്ച്
ഓർത്തു നോക്കിയിട്ടുണ്ടോ..?
വെയിലാറും മുൻപേ
മഞ്ഞു കൊള്ളാനിറങ്ങുന്നതിനെക്കുറിച്ചും..?
പാതിവഴിയിൽ
പകലുപേക്ഷിച്ചു പോകുന്ന
സൂര്യനെ കണ്ടിട്ടുണ്ടോ..
ഓരോ നിമിഷവും വേഷം മാറുന്ന,
ഒരായിരം മുഖംമൂടികളാൽ
ആളെപ്പറ്റിക്കുന്ന മനുഷ്യരെയും..?

ഭ്രാന്തു പറയുകയല്ല,
ഇന്നലെ രാത്രിയാകാശം നിറയെ
നിറങ്ങൾ കൊണ്ടാരോ
കുത്തിവരക്കുന്നത് കണ്ടിരുന്നു.
നിഴലുകളിലൊന്നിറങ്ങിവന്ന്
നിലാവൂറ്റിക്കുടിക്കുന്നതും..
രാവിൻറെ ഒടിവേഷങ്ങൾ..
പൊയ്ക്കാൽ നടത്തങ്ങൾ...
പകൽ പോലുമേതോ
പകപോക്കും പോലെ..
തീകണ്ണുകൾ.. മേനിയിലെ
കനലെഴുത്തുകൾ...

ഇതുവരെ കണ്ട ആകാശമല്ല,
നിന്നെപ്പോലെ
നിമിഷ നേരംകൊണ്ട്
നിറം മാറുന്ന ഒരോന്തായത് *
മാറിക്കഴിഞ്ഞിരിക്കുന്നു

ചാരവും പച്ചയും ഇടകലർന്ന
ഈ ചവണ്ട നിറം എന്റേതല്ല..
ഇപ്പോഴുള്ള കടും ചുവപ്പും..
തിരിച്ചറിയാനാവാത്ത വണ്ണം
മനസ്സിനെ പൊതിഞ്ഞു വച്ചിരിക്കുന്ന
വർണ്ണക്കടലാസ്സു പോലും എന്റേതല്ല..

നോക്കൂ,
നിന്റെ നിഴൽ വീഴുന്നിടങ്ങൾക്കെല്ലാം
നിന്റെ നിറമാകുമെന്നിരിക്കെ
ഞാൻ വിഭ്രാന്തിയുടെ സാധ്യതകളെ
എന്നിൽനിന്ന് പാടെ നുള്ളിക്കളയുകയാണ്..
നിനക്ക് ചുറ്റും കറങ്ങിത്തളർന്ന
സമയസൂചികളെ
കാൽവേഗങ്ങളിൽ നിന്ന്
പറിച്ചെറിയുകയാണ്...
ഒരു നിറത്തിന്റെയും
നിഴലുപറ്റാത്തൊരിടത്തേക്ക്
എന്റെ ആകാശത്തെ
കടത്തിക്കൊണ്ടു പോകുകയാണ്...
(https://thasrak.com/%E0%B4%93%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E2%80%8C/)








Tuesday 17 March 2020

ക്വാറന്റൈൻ

   
പേടികളുടെ രാജ്യത്തെ
കാവൽക്കാരാ...

പ്രതിരോധമെന്നും പ്രതിഷേധമെന്നും
പറഞ്ഞുംകൊണ്ട് സ്വയം തടവിലായ
ഒരാളെ കണ്ടിരുന്നോ...

ഇവിടെ കാറ്റിൽ പോലും
അവളുടെ മണമാണെന്നും
പ്രണയമിങ്ങടുത്തെത്തിയതു പോലൊരു
തോന്നലാണെന്നും പറഞ്ഞുകൊണ്ട്
അവിടെ പതുങ്ങിയിരിക്കുന്ന ഒരാൾ..

കണ്ടെങ്കിലയാളോട് പറയണം...
ഒരിക്കൽ നിന്റെ
വിളറിവെളുത്ത കണ്ണുവെട്ടിച്ച്
അവൾ അകത്തു കയറിയിരുന്നുവെന്നും
കാറ്റായോ പൂവായോ
വാക്കായോ വെയിലായോ
നിന്റെ ഏകാന്തതയിലേക്കവൾ
എപ്പോൾ വേണമെങ്കിലും
കടന്നു വന്നേക്കാമെന്നും..

അവൾ അവൾ എന്ന ചിന്തയിലേക്ക്
ഒതുങ്ങിക്കൂടിയതു മുതൽ
പ്രണയപ്പനിയുടെ പ്രധാനലക്ഷണങ്ങൾ
കണ്ടു തുടങ്ങിയ സ്ഥിതിക്ക്,

അവനോട്
കരുതിയിരിക്കാൻ പറയണം..
പ്രതിരോധിക്കും തോറും
പിടിമുറുക്കുന്ന,
നിഷേധിക്കും തോറും
ഉള്ളിൽ പടരുന്ന
പേടികളെക്കാൾ വേഗം കുതിക്കുന്ന
പ്രണയത്തിന്റെ വൈറസുകളെ...

ഒരാളിൽ നിന്നൊരാളിലേക്കു മാത്രം
പകരുന്ന പ്രണയപ്പനിയെ...
നിനക്കു ചുറ്റും
വട്ടമിട്ടു പറക്കുന്ന
അവളിലെ പെണ്ണിനെ...
പിന്നെ,
എപ്പോൾ വേണമെങ്കിലും
തടവുചാടിയേക്കാവുന്ന
നിന്നിലെ നിന്നെയും...








Wednesday 11 March 2020

കടൽ നിറമുള്ള കവിതകൾ

അവകാശികൾ ഇല്ലാതിരിക്കുമ്പോഴാണോ
അതോ ഒറ്റയാവുമ്പോഴാണോ
സ്നേഹം അതിന്റെ സ്വാതന്ത്ര്യം
കൂടുതൽ അനുഭവിക്കുന്നത്..
കാലങ്ങളുടെ നിശബ്ദതയെ
മുറിച്ചെറിഞ്ഞു കൊണ്ട്
അതിരുകളുടെ ആകുലതകളില്ലാത്ത
അലകടൽ പോലെയാവുന്നത്...
ഒറ്റക്കൈകൊണ്ടൊരാകാശത്തെ
തന്നിലേക്ക് വലിച്ചടുപ്പിക്കുന്നത്..
പകൽസൂര്യനെ പോലും
തന്റെ ചേലത്തുമ്പിൽ
കെട്ടിയിടുന്നത്...
ഉന്മാദിനിയെപ്പോലെ
തിരനുരകളിൽ ആടിത്തിമിർക്കുന്നത്..
ഇടതടവില്ലാതെ
വാക്കലകളെ നെയ്തു കൂട്ടുന്നത്...
ഓരോരോ വരികളാൽ
കരയെത്തിപ്പിടിക്കുന്നത്...
കനവുകളുടെ കടൽപ്പാലം
കടന്നൊരാളിന്റെ
കവിൾ ചുഴിയിലേക്കൊരു
ചാലു കീറുന്നത്..
കരിനീല നാഗമായി
കവിയുടെ മഷിക്കുപ്പിയിലേക്ക്
ഇഴഞ്ഞു കയറുന്നത്..
വിരലുകളിൽ ചുറ്റിപ്പിണഞ്ഞ്
കടൽനീല നിറമുള്ള
കവിതകളാവുന്നത്...







Monday 24 February 2020

കാലങ്ങൾക്കപ്പുറത്തെ കടൽ


ഇനിയെത്ര രാവിൻ
ഇരുൾപേറി നീയെൻ
കറുത്ത സ്വപ്നങ്ങൾക്ക്
കൂട്ടിരിക്കും..
കണ്ണിമ ചിമ്മാതെൻ
വാക്കിൻ വരമ്പത്ത്
ഇനിയെത്ര നാള് നീ
കാത്തു നിൽക്കും..?

ഇനിയീ കനവിന്റെയോരത്തു
വന്നിരുന്നെത്ര കാലങ്ങളിൽ
മഷി പടർത്തും..
ഇനിയെത്ര വരിയായി
ഈ മിഴിത്തുമ്പിൽ നീ
ഓർമ്മതൻ മണിമുത്ത്
കോർക്കും.

ഇനിയെത്ര യാത്രാ
മൊഴികൾക്ക് സാക്ഷിയായ്
കനൽ പോലെ നീ നിന്നു നീറും..
ഇനിയെത്ര നോവിന്റെ
നിഴൽവീണ വഴികളായ്
ഇനിയും നിൻ രാമിഴികൾ
നീളും...

ഇനിയെത്ര കാതം
മുറിച്ചെടുത്തെത്തി നീ
എൻ ആത്മാവിന്നലകളായ് മാറും..
ഇനിയെന്ന് ഞാൻ
നീയെന്നരികിലുണ്ടെന്നോർത്തിട്ട്
കടൽകണ്ട കുട്ടിയെപ്പോലെയാവും..















Thursday 20 February 2020

മഴക്കൂടുകൾ

ആകാശം നിറയെ
കടന്നലുകളോളം പോന്ന
കറുത്ത പക്ഷികൾ.
ഇനിയൊരൊറ്റ പറക്കലാണ്..
ജീവനെടുത്താലുമില്ലെങ്കിലും
മണ്ണിനെയാവോളം
കുത്തി തിണിർപ്പിച്ചിട്ടേ
പിന്നെയൊരു മടക്കമുണ്ടാവൂ..

കടന്നൽക്കൂട്ടിലേക്ക് കല്ലെറിഞ്ഞിട്ട്
കടന്നു കളഞ്ഞ
ആ കുറുമ്പൻ ചെക്കനെയാണ്
ഞാനിപ്പോൾ തിരയുന്നത്..
മഴമൂളുന്നത്.. മണ്ണ് പിടയുന്നത്..
അതിന്റ ഹുങ്കാരത്തിൽ
മരങ്ങളുലയുന്നത്...
അവൻ പേടിച്ചു കാണും
കൗതുകത്തിന്റ
കുഞ്ഞിക്കല്ലെറിഞ്ഞിട്ട്
കറുത്ത മൺകുടത്തിൽ
നിന്നെന്നപോലെ
മഴയൊഴുകി വരുന്നതുംകാത്ത്
അവൻ എവിടെയെങ്കിലും
പാത്തു നിന്നിട്ടുണ്ടാവും
മണ്ണിൽ വീഴും മുന്നേ
ഒരുതുള്ളിയെങ്കിലും
നാവിൽ തൊട്ടെടുക്കാൻ
വായും തുറന്നിത്തിരി നേരം
നോക്കി നിന്നിട്ടുണ്ടാവും..
മഴ പൊതിഞ്ഞ ഏതോ
മരച്ചില്ലയിലിപ്പോൾ
പേടിച്ചരണ്ട് ഇരിക്കുന്നുമുണ്ടാവും..

കുറുമ്പിന്റ
കുഞ്ഞിക്കൈകൾക്കറിയില്ലല്ലോ
ഏതോ പിടിവാശിപ്പുറത്ത്
ആകാശം മഴത്തുള്ളികളെ
ഇങ്ങനെ ചെത്തി കൂർപ്പിച്ചു
വച്ചിരിക്കുന്നു എന്ന്..
ഒറ്റപ്പെയ്ത്തിലൊരായിരം
ജീവനെയത് കുത്തിനോവിക്കുമെന്ന്..
പകപോക്കുമ്പോഴൊക്കെയും
ചില മഴകൾ ഇങ്ങനെയാണെന്ന്...

എന്നാലും,
നിന്ന നിൽപ്പിൽ കടന്നൽ കൂടിന്
കല്ലെറിഞ്ഞു പോയ
ആ കുറുമ്പൻ ചെക്കനെ
ഇന്ന് തന്നെ കണ്ടുപിടിക്കണം..
പറ്റിയാൽ ചെവിയിലൊന്ന് നുള്ളണം..
കാലം മാറിയതും കഥ മാറിയതുമായ
കഥകളോരോന്നും
പറഞ്ഞു കൊടുക്കണം..















Monday 17 February 2020

വേട്ടക്കാരൻ


മുറിവേറ്റത് പോലെ
തലകുനിച്ചും കൊണ്ടൊരാൾ
മുട്ടുകുത്തി നിൽക്കുമ്പോൾ
തൊട്ടപ്പുറത്ത് നിൽക്കുന്നയാൾ
നിരായുധനായിട്ടും
കഥയറിയാതെ തെല്ലൊന്ന്
പകച്ചു പോകും...
ചോര വാർന്നൊലിക്കുന്നതു പോലെ
അയാൾ നെഞ്ച് പൊത്തിപ്പിടിക്കുമ്പോൾ
ഏതോ ഉൾഭയത്താൽ മറ്റെയാളും
കിതക്കാൻ തുടങ്ങിയിരിക്കും...
അടുത്ത് ചെല്ലുമ്പോൾ
ആഞ്ഞു തള്ളുന്ന,
കാരണമില്ലാതെ
കണ്ണീരൊലിപ്പിക്കുന്ന
അയാൾക്കരികിൽ
പാപിയെ പോലെ
നിന്ന് വിയർക്കും..
ഒരു വേട്ടമൃഗത്തെ പോലെ
പിടയുന്ന ഒരാൾക്കരികെ
ഇയാൾക്കെത്രനേരമിങ്ങനെ
നിസ്സഹായനായിരിക്കാനാവും..?
മെല്ലെ മെല്ലെ തടിച്ചു കൂടുന്ന
ആൾക്കൂട്ടത്തിന്റെ ഒത്തനടുക്ക്
വേട്ടക്കാരനെപ്പോലെ ഇയാൾക്ക്
നെഞ്ചും വിരിച്ച് നിൽക്കാനാവില്ലല്ലോ..
പിടഞ്ഞുകൊണ്ടയാൾ
ഒന്നു വിരൽ ചൂണ്ടിയാൽ മതി
നിശബ്ദമായൊന്നു
നോക്കിയാലും മതി
കുറ്റവാളിയാക്കാൻ..
കല്ലെറിയിപ്പിക്കാൻ...
ആൾക്കൂട്ട വിചാരണകൾക്കൊടുവിൽ
പാപിയെന്നു വിധിയെഴുതുമ്പോൾ..
ശിക്ഷ നടപ്പിലാക്കുമ്പോൾ..
മറ്റാരും കാണാതെ,
അത്രയും ക്രൂരമായി...
അത്രയും നിഗൂഢമായി...
ഊറിച്ചിരിക്കാൻ.















കിറുക്കത്തി

പ്രിയ കാമുകാ,
അവളുടെ
കിറുക്കൻ കവിതകൾ പോലെ
അവളുടെ പ്രണയത്തെയും
നീ വെറുതെ വായിച്ചു തള്ളുക
ഈയാഴ്ച്ച ഇത് മൂന്നാം വട്ടമാണ്
അവൾക്ക് നിന്നോട് പ്രണയം
തോന്നുന്നത്..
അഥവാ,
നാല് ദിവസം പ്രണയമില്ലാത്ത
ലോകത്തിലെവിടെയോ
അവൾ നൂറ്‌ കൂട്ടം കാര്യങ്ങളുമായി
തിരക്കിലായിരുന്നിരിക്കാം..
അതുമല്ലെങ്കിൽ
പ്രണയം പടികടന്നു
വരുന്നതൊന്നുമറിയാതെ
മറ്റേതോ കിറുക്കിന്റ
വരാന്തയിലിരുന്ന്
ഓരോരോ പകലിന്റെ
കുരുക്കഴിച്ചെടുക്കുകയുമായിരുന്നിരിക്കാം..
ഒന്നുറപ്പാണ്,
വെറുതെയൊരു വാക്കാൽ
കുരുക്കിട്ട് പിടിക്കാനും
മാത്രം ക്രൂരയൊന്നുമല്ല അവൾ.
ഇല്ലെന്നു  പറഞ്ഞ്
ഇടംകണ്ണിലൊരാളെ
ഒളിപ്പിച്ചു വക്കാനുമറിയില്ല
പിന്നെയും വില്ലുപോലെ
വളഞ്ഞു വളഞ്ഞു
നിന്നോളമെത്തുന്ന
കണ്ണുകൾക്കാവട്ടെ
നിന്നെയൊട്ടു
വായിച്ചെടുക്കാനുമറിയില്ല.

പ്രിയ കാമുകാ,
നീ പ്രണയത്താൽ
ചുട്ടു പഴുത്തു നിൽക്കുമ്പോഴാവും
അവൾ തീപൊള്ളലേറ്റതു പോലെ
പിന്തിരിഞ്ഞോടുന്നത്...
നീ പുണരാൻ കൈനീട്ടുമ്പോഴാവും
അവൾ കാറ്റിൽ പെട്ട
കടലാസ്സാവുന്നത്.
തടാകത്തിന്റെ ഒത്തനടുക്കുള്ള
ഒറ്റക്കൽ പ്രതിമകണക്കെ
നിന്നെയവിടെ നിറുത്തി
തുഴഞ്ഞു പോകുന്നത്..

കിറുക്കത്തി !
അവൾക്കു പ്രണയത്തെക്കുറിച്ചൊരു
ചുക്കുമറിയില്ല.
എന്നിട്ടും,
ഈയൊരാഴ്ച്ച
പ്രണയത്തെക്കുറിച്ച്
മൂന്ന് കവിതകളാണ്‌
അവൾ എഴുതിക്കൂട്ടിയത്.
മൂന്നു വട്ടം ആണ്
മുട്ട് കുത്തി നിന്ന്
അവൾ നിന്നോട്
പ്രണയം പറഞ്ഞത്.










Sunday 16 February 2020

ഒറ്റച്ചെവി


അവളൊരുപാട് പേർക്ക്
ഒരൊറ്റചെവിയാണ്.
ഹൃദയമഴിച്ചു വച്ചിട്ട്
സൊറ പറഞ്ഞിരിക്കാനും
ഒരറ്റത്ത് ഒറ്റക്കിരുന്നിത്തിരി
കരയാനുമിടമുള്ള
ഒരു വലിയ ചെവി..

കഥകൾക്കിരിക്കാനൊരിരിപ്പിടം.
സങ്കടങ്ങൾക്ക് തലതല്ലിച്ചാവാൻ
ഒരു ബലിക്കല്ല്..
വേദനകളഴിച്ചിടാനും,
മനസ്സിനെ തോരാനിടാനും
നീളത്തിൽ കെട്ടിയ
ഒരഴ.
സ്വപ്നങ്ങളെ നട്ടുനനയ്ക്കാൻ
ഒരു പൂന്തോട്ടം..
ഇന്നലെകളെ മറവുചെയ്യാൻ
ഒഴിച്ചിട്ടിരിക്കുന്ന കുഴിമാടവും...

കാൽപ്പാട് പോലും
പതിയാത്ത വഴികളിലേക്ക്,
ഒറ്റച്ചെവിക്കരികിലേക്ക്,
കഥകളുമായെത്തുന്നവരിതെത്രയാണ്..
ചെവിത്തട്ടിൽ മുളച്ചു പൊന്തുന്ന
മുൾച്ചെടികളോ
ആഴ്ന്നിറങ്ങുന്ന
അവയുടെ വേരുകളോ
ആയിരിക്കും
മരുഭൂമിയോളം പോന്ന
അവളുടെ മനസ്സിലേക്കവർക്ക്
വഴി കാട്ടുന്നത്..
വിളിച്ചു വരുത്തുന്നത്...
അല്ലെങ്കിലും,
ആരുമവിടെയ്ക്ക്
മോക്ഷം തേടിയിറങ്ങിയതല്ലല്ലോ
മനസ്സിലെ മീസാൻ കല്ലുകൾക്ക് താഴെ
മറവു ചെയ്യപ്പെടാനായി
രഹസ്യങ്ങൾക്ക് ഒരുചെവിയും
വഴിപറഞ്ഞു കൊടുക്കേണ്ടതുമില്ലല്ലോ...




Saturday 15 February 2020

ഒരു പുഴ ഒഴുകാൻ പഠിക്കുന്നത്

ഈയിടെയായി
ജീവിതത്തെ കുറിച്ച്
പറയുമ്പോഴൊക്കെ
വല്ലാത്തൊരു
നുണ പറയുമ്പോലൊരു
തോന്നലാണ്.
കാലത്തിന്റെയൊഴുക്കിൽ
എവിടെയോ കരക്കടിഞ്ഞു
പോയതിനെയൊക്കെ
പുഴ ഓർത്തുവയ്ക്കും പോലെ..
മുറിച്ചു മാറ്റപ്പെട്ട
അവയവങ്ങളെ
ശരീരം അനുഭവിച്ചറിയും പോലെ...
മരിച്ചു പോയ
ഒരാളുടെ സാന്നിദ്ധ്യം
തൊട്ടറിയും പോലെ...
ജീവിച്ചിരിക്കുന്നുവെന്ന്
ഇടയ്ക്കിടെ ജീവിതത്തെ
ബോധ്യപ്പെടുത്താനായി മാത്രം 
ജീവിക്കുന്നതുപോലെ,
ചിരിക്കുന്നു, കരയുന്നു..
പ്രണയിക്കുന്നു...
സ്വയം നുള്ളിനോവിക്കുന്നു..
അറിഞ്ഞു കൊണ്ട് തന്നെ
ശ്വാസം നീട്ടിയെടുക്കുന്നു..
ഒരിത്തിരി നേരമതിനെ
ഉള്ളിൽ പിടിച്ചിട്ട്
പ്രാണന്റെ പിടച്ചിലനുഭവിക്കുന്നു...
അസുഖകരമായൊരു വേദനയിൽ
വീണ്ടുമൊഴുകാൻ
അനുവദിക്കുന്നു...
ആഴമറിയാത്തൊരു
പുഴയിലേക്കെന്നപോലെ
എന്നുമുണരുന്നു...
അടിത്തട്ടോളം
കൈകാലിട്ടടിക്കുന്നു..
ചെറിയ കുമിളകളായി
ജലപ്പരപ്പിലേക്കുയരുന്നു...
നീന്താൻ പഠിക്കുന്നു...
പിന്നെയും ജീവിക്കുന്നു...



Wednesday 12 February 2020

ചില അപ്രഖ്യാപിത പ്രണയങ്ങൾ



നിശബ്ദതയുടെ
നെല്ലിപ്പലകയിൽ
നിന്നുകൊണ്ട്
ഒരാളിലേക്കെറിഞ്ഞിരുന്ന
ആ നോട്ടമില്ലേ...
പ്രണയത്തിന്റെ
പൂച്ചിറകുകളുള്ള
ഒരു ശലഭം
ഹൃദയത്തിന്റെ കൂട് തുറന്ന്
പറന്നു പോകുന്നത് പോലെയുള്ള
ആ നോട്ടം...
പ്രണയം തന്നെയാണത്.
വെള്ളക്കടലാസ്സിലേക്ക്
ഒറ്റവരി പോലും
എഴുതിച്ചേർക്കാഞ്ഞിട്ടും
ഓരോ വായനയിലും
കവിതപോലെ മധുരിക്കുന്ന
ഒരപ്രഖ്യാപിത പ്രണയം !
വെറും വാക്കുകൾ കൊണ്ട്
വീഴ്‌ത്തുന്ന
ഏറുമാങ്ങകൾ
ഒന്നുമില്ലാഞ്ഞിട്ടും
ചില നോട്ടങ്ങളിൽ പോലും
മാമ്പഴം മണക്കുന്ന
ആ നാട്ടു പ്രണയം.
കരിയില വഴികളിൽ,
കല്പടവുകളിൽ
അരികു മാറി വളർന്നിരുന്ന
തൊട്ടാവാടി പ്രണയം.
പ്രതീക്ഷകളുടെ
കാലിഡോസ്കോപ്പിലേക്ക്
മുറിഞ്ഞതും, മുറിച്ചിട്ടതുമായ
ഓരോ വളപ്പൊട്ടുകളെയും
ചേർത്ത് വച്ച്
സ്വപ്‌നങ്ങൾ കണ്ടിരുന്ന
പ്രണയം.
നഷ്ടപ്പെടുമോയെന്ന
പേടിയാലോരിഷ്ടത്തെ
മനസ്സിലൊരിടത്ത്
നട്ടുവച്ചിരുന്ന പ്രണയം...
അങ്ങനെയങ്ങനെ
കടത്തു വള്ളം പോലെ,
ഒരേ ഹൃദയത്തിനു കുറുകെ
ഒരായുഷ്കാലമത്രയും
നമ്മൾ വെറുതെ
തുഴഞ്ഞു തീർക്കുന്ന
അപ്രഖ്യാപിത പ്രണയം.



Tuesday 11 February 2020

ശിവാംശം



ഓർമ്മപ്പൊരുത്തങ്ങളുടെ
പേരിൽ
എണ്ണിയെടുക്കുന്ന
സാധ്യതകൾ..
ശരീരഭാഷയിൽ,
വാക്കിൻ വലിപ്പത്തിൽ
വായിച്ചെടുക്കുന്ന
സാമ്യതകൾ..
സ്വപ്നങ്ങളുടെ താളക്രമങ്ങളെ
അടുക്കി വച്ചിട്ട്
സൂചനകൾ കണ്ടെത്തുന്ന
കുസൃതികൾ.. കൗതുകങ്ങൾ..
വെറുതെയൊരു പേരിൽ
നിന്നുപോലും
നിന്നിൽ ഞാൻ കണ്ടെടുക്കുന്ന
ശിവാംശങ്ങൾ !

നീയറിയുന്നുവോ
പ്രണയം പ്രാർത്ഥന പോലെ
നിന്നെ പൊതിയുന്നത്...
മനസ്സ്
കൂവളത്തിന്നിലപോലെ
നിന്നിലേക്ക് പൊഴിഞ്ഞു
വീഴുന്നത്..?

ഉൾത്തുടികളെ
നീ വായിച്ചെടുക്കുമെന്നും..
നിലാപ്പൂവുപോലെ
ഒരിക്കൽ നീയെന്നെ
മുടിയിൽ ചൂടുമെന്നും
സ്വപ്നം കാണുന്നത്..

നിനക്കെന്തറിയാം,
ഓരോ ശ്വാസവും
ശിവമയമാകുന്ന
നേരങ്ങളെ കുറിച്ച്..
പ്രണയത്താൽ
പവിത്രമാവുന്ന
പ്രാണനെ കുറിച്ച്..
മനസ്സ് കൊണ്ട് പോലും
നിന്റെ മറുപാതിയാവുന്ന
പെണ്ണിനെ കുറിച്ച്..
















Tuesday 4 February 2020

അടയാളങ്ങളെ കുറിച്ച്


ഓരോ അടയാളങ്ങളും
ഓരോ കയ്യൊപ്പുകളാണ്.
ജീവിതത്തിന്റെ ശിലയിൽ
കാലം ആഞ്ഞു കൊത്തിയതിന്റെ പാടുകൾ..
മുറിവുകൾ.
അതിൽ
വേദനകളുടെ ആഴത്തെ കുറിച്ചുള്ള
ഓർമ്മപ്പെടുത്തലുകളുണ്ടാവും...
അപായങ്ങളെ കുറിച്ചുള്ള
സൂചനകളും..
ചിലപ്പോഴത്
അരുതുകൾക്ക് നേരെ നീട്ടിയ
ഒരു ചൂണ്ടുവിരലാണ്.
മറ്റു ചിലപ്പോൾ
വീണ്ടെടുക്കലിനായി
കുറിച്ചിട്ട വാചകങ്ങളും...
മറവി വിഴുങ്ങും മുൻപേ
ആരോ സ്വയം പകർത്തി വച്ചതാവാം...
മറക്കാതിരിക്കാനൊരാൾ
ഒരാൾക്കു  നീട്ടിയ
മുദ്രമോതിരവുമാവാം..
അശ്രദ്ധയുടെ കയ്യാൽ
അഴുക്കുപറ്റിയതാവാം..
കുഞ്ഞിക്കൈകൾ വരച്ച
അവ്യക്ത ചിത്രങ്ങളോ
കുത്തിവരകളോ ഒക്കെയാവാം...
എന്തുമാവട്ടെ...
എനിക്കത്
അവഗണയുടെ പായൽപ്പരപ്പിന്നടിയിൽ
പ്രതീക്ഷയുടെ പാടുകൾ
അവശേഷിപ്പിച്ചു പോയ
മനുഷ്യരുടെ ഓർമ്മകളാണ്..
മരിച്ചിട്ടും മണ്ണോടു ചേരാതെ പോയ
വലിയ രഹസ്യങ്ങൾ !





നാട് കടത്തപ്പെട്ട കവിതകൾ



കവിതയുടെ
രസതന്ത്രങ്ങളൊന്നുമറിയാതെ
ഞാനെഴുതുന്നു.
പിറന്നു വീണ കുഞ്ഞ്
ശ്വസിക്കാൻ പഠിക്കുന്ന പോലെ..
ഒരു നിമിഷം
ജീവന് വേണ്ടി പൊരുതുന്നു..
ഉൾപ്പിടച്ചിലുകളെ
ജീവിതവുമായി കൂട്ടിച്ചേർക്കുന്നു..

കവിതയുടെ സ്വതസിദ്ധമായ
താളക്രമങ്ങളെ കുറിച്ചോ
വൃത്താലങ്കാരങ്ങളെ കുറിച്ചോ
ആകുലപ്പെടാതെ
ജീവതാളത്തിൽ വരികളെഴുതുന്നു...

പിന്നെയൊരു മറിച്ചുനോക്കലിന് പോലും
ഇടം നൽകാതെ മാഞ്ഞു പോകുന്ന
ഇന്നലെകളെ കുറിച്ച്
ഇന്നിന്റെ ഉള്ളംകൈയ്യിലെഴുതി വെക്കുന്നു...
നാളെയെന്ന പേരിൽ
കാലത്തിനു മുന്നേ നടക്കുന്നു...
ഇന്നിനെ മഷിയടയാളങ്ങളാക്കി
സൂക്ഷിക്കുന്നു..
മനസ്സിനെ കടലാസിലേക്ക്
പകർത്തി വെക്കുന്നു..

എന്നിട്ടും,
കവിതയുടെ രാജ്യത്ത്
കല്പനകളനുസരിക്കാത്ത
പ്രജകളെപ്പോലെ
എന്റെ കവിതകൾ
പിന്നെയും പിന്നെയും
നാടുകടത്തപ്പെടുന്നു...


Monday 3 February 2020

ആൾമരം


ആരുമില്ലായ്മയിൽ
ആൾമരമാവുക !
തളർന്നു വീഴും മുൻപേ
തളിരില പോലെയവളെ
നിന്റെ ചില്ലയിലേക്ക്
ചേർത്ത് വയ്ക്കുക..
വെയിൽ തൊട്ടുപോയ
ഹൃദയത്തിലേക്കിത്തിരി
തണലാറ്റിയൊഴിക്കുക...
ഇലക്കുമ്പിളിൽ സ്നേഹം
നിറച്ചു വയ്ക്കുക...
കാതോരം കഥകളാവുക..
കാറ്റായി കടലായി
അവളെ പുണരുക...
നിന്റെ വരണ്ട ചുണ്ടുകളിൽ
വിരലോടിച്ചുകൊണ്ടവൾ
വസന്തങ്ങളുതിർക്കും...
ഇലമർമ്മരങ്ങൾക്ക്
ഋതുക്കളുടെ ഭാഷ
പഠിപ്പിച്ചു കൊടുക്കും...
ഓരോ കാറ്റിലും
അവയോടൊപ്പം ചേർന്ന്
പാട്ടുപാടും..
അപ്പോൾ
വസന്തത്തിന്റെ വരവിനു
കാത്തു നിൽക്കാതെ
പൂക്കൾ വിരിയുകയും
ആകാശത്തിൽ നിന്നും
ശലഭ മഴ പെയ്യുകയും ചെയ്യും..
അവളുടെ ചേലത്തുമ്പിലേക്ക്
നിറങ്ങൾ പരന്നൊഴുകും...
ഇലയായും, കായായും പൂവായും
അവരൊരുമിച്ചു പൂക്കും
ഓരോ വേനലിലും
മണ്ണിന്റെ മാറിലേക്ക്
മരങ്ങളിങ്ങനെ
മരിച്ചു വീഴുമ്പോൾ
വെയിൽ വിരിച്ചിട്ട വഴിയിലെ
നിഴൽക്കൂടിനുള്ളിൽ
അവർ മാത്രമിങ്ങനെ
പച്ചപുതച്ചുറങ്ങും...









Tuesday 28 January 2020

എപ്പോഴെങ്കിലും,
അറിയാത്തൊരു ഭാഷയിലെ
ഏതോ ഒരു പാട്ടിൽ
ഓർമ്മകൾ വരിചേർത്തിട്ടുണ്ടോ..?
ജാലകക്കാഴ്ച്ചകളിലൊന്നു പോലും
കാണാതെ..
ഇന്നലെകളിലേക്കൊരു
യാത്ര പോയിട്ടുണ്ടോ...?
മനസ്സിന്റെ
ഓരോരോ തോന്നലുകളാൽ
സ്വയം പൊള്ളലേൽക്കുകയും
അസ്വസ്ഥതയുടെ
അഗ്നിച്ചിറകുകൾ കുടഞ്ഞ്
അടുത്തുള്ളവരെയെല്ലാം
പൊള്ളലേൽപ്പിക്കുകയും ചെയ്യുന്നവർ...
ഭ്രാന്തല്ല,
വേദനകൾ ഒരലങ്കാരം പോലെ
കൊണ്ടുനടക്കുന്നവർ...
അസ്വസ്ഥതയുടെ ആൾരൂപങ്ങൾ.
കടലൊന്നും പറഞ്ഞില്ല.
തിരകളൊട്ട് ചോദിച്ചതുമില്ല...
അല്ലെങ്കിലും,
കരയിലൊരിടമില്ലാഞ്ഞിട്ടല്ലല്ലോ
തിരകളിങ്ങനെ
മടങ്ങിപ്പോവുന്നത്...
സ്വാർത്ഥതയുടെ വിഷം
കലർത്തിയാലെങ്ങനെയാണ്
സ്നേഹത്തിന് മധുരം കൂടുക?
അല്പാല്പമായി
മരിച്ചുകൊണ്ടൊരാൾക്കെങ്ങനെയാണ്
ജീവിതമാസ്വദിക്കാനാവുക...?
കാറ്റിൽ പോലും
കവിത മണക്കുന്ന
ഒരു വീട്...
അതിൽ
കടലോളം സ്നേഹം നിറച്ച്
വരികളൊരുക്കുന്ന
ഒരു പെണ്ണും...
#അവൾ
രേഖകളുടെയും തെളിവുകളുടെയും
പിൻബലമില്ലാതെ,
സ്വന്തമാണെന്ന്
ഒരു വാക്കിനാൽ പോലും
അവകാശപ്പെടാതെ,
സ്നേഹമുള്ള ഒരു നോട്ടത്തിന്റെ
ആനുകൂല്യം പോലും ചോദിക്കാതെ,
ഹൃദയത്തിന്റെ അവകാശിയാവാൻ
ക്ഷണിച്ചിരിക്കുകയാണ്...
ഒരായുഷ്കാലത്തേക്ക്....
സന്തോഷത്തിന്
അധികം വിഭവങ്ങളെന്തിനാണ്...?
ഹൃദയാകൃതിയിൽ,
ഏറെ മൃദുവായ
ഒരു വാക്കോ...
ഏലയ്ക്ക മണത്തിലിത്തിരി
ചിരി മധുരമോ...
അത്രയും മതിയാവില്ലേ..?
ഒന്നല്ലെങ്കിൽ മെരുക്കിയെടുക്കണം..
അല്ലെങ്കിൽ പിടിച്ചുകെട്ടണം...
എന്താണെങ്കിലും,
ഒരു ജല്ലിക്കെട്ടിനൊരുങ്ങി നിൽപ്പുണ്ട്
ജീവിതം.
സമാധാനത്തിന്റെ
പരിവേഷമുണ്ടെന്നേയുള്ളൂ..
ഈ നിശ്ശബ്ദതക്കപ്പുറം
വാക്കുകളുടെ കലാപം പൊട്ടിപ്പുറപ്പെടുന്നതെനിക്കറിയാം...
രണ്ടുപേർക്കിടയിലേക്ക്
എപ്പോൾ വേണമെങ്കിലും
കടന്ന് വരാവുന്നൊരകലത്തിൽ
പരിഭവങ്ങളുടെ പടയൊരുക്കങ്ങൾ
എപ്പോഴുമുണ്ട്.
മൗനമതൊന്നും പറയുന്നില്ലെന്ന് മാത്രം...
ചിലരെഴുതുമ്പോൾ മാത്രം
'സ്നേഹം' എന്നത്,
ഒരു കൈവെള്ളയിൽ
കോരിയെടുക്കാനാവുന്നത്രയും
ചെറിയ വാക്കാവും.
'സ്വന്തം' എന്നാവുമ്പോൾ
പിന്നെയും ചെറുതാവും..
രണ്ടു വിരലുകൾ
കൊണ്ട് പോലും
നുള്ളിയെടുക്കാൻ പറ്റുന്ന
അത്രയും ചെറുത്.
ഇണങ്ങാനെളുപ്പമാണ്.
രണ്ടാൾ പൊക്കത്തിലുള്ള
ആ മൗനമതിലൊന്ന്
ചാടിക്കടക്കണമെന്നേയുള്ളൂ...