ഞാനപ്പോൾ
ഞാൻ മെഴുകുതിരി ആയിരുന്ന
കാലങ്ങളെക്കുറിച്ചോർത്തു..
ഉരുകാൻ തുടങ്ങുമ്പോഴൊക്കെയും
നീ കാറ്റിനെ പറഞ്ഞയച്ചതോർത്തു...
മറ്റൊരു കാലത്തിൽ
ഞാൻ വഴിനടന്ന് തളർന്ന
യാത്രികൻ ആയിരുന്നു..
നീയോ തണുത്ത
ഒരു മൺ ചുമരും.
ഞാനൊരു
പിടിവാശിക്കാരി കുട്ടിയായിരുന്ന
കാലങ്ങളെകുറിച്ചോർക്കുന്നുണ്ടോ..
അന്നൊക്കെ നീ
എനിക്കെത്രയെത്ര കഥകൾ
വായിച്ചു തരുമായിരുന്നു..
എത്രയോ കാലങ്ങളിൽ
ഏതേതു ജന്മങ്ങളിൽ
നീ എനിക്ക് കാവലായിട്ടുണ്ടാവും..
ആരാലും മായ്ച്ചു കളയാനാവാത്ത വണ്ണം
എന്നെ
അക്ഷരങ്ങളിൽ കൊത്തി വചിട്ടുണ്ടാവും...
അതിനു താഴെ
നിന്റെ പേരെഴുതി വചിട്ടുണ്ടാവും...?
ഇനിയൊരു വേള
മറ്റൊരു കാലത്തിൽ
ഞാൻ നീയാവുന്നതിനെക്കുറിച്ച്
ഓർത്തു നോക്കിയിട്ടുണ്ടോ...
ഹൊ
എനിക്കതോർക്കാനെ വയ്യ..
എത്രയോ കാലങ്ങളിൽ
നീയിങ്ങനെ ഓമനിച്ചോമനിച്ച്
വഷളാക്കിയ
ഞാനപ്പോഴും
നിന്റെ നിഴൽഭിത്തിയിൽ
ചാരി നിൽപ്പുണ്ടാവും...
നീ വെയിൽ കൊള്ളുകയാണെന്ന്
അറിഞ്ഞു കൊണ്ടു തന്നെ..
വേണ്ട..
നീയെപ്പോഴും നീയായാൽ മതി..
ഞാനിങ്ങനെ ഞാനും...