Thursday 20 December 2018

അൽഷിമേഴ്‌സ്

ദിനംപ്രതി ആഴമേറുന്ന
ആളറിയാക്കയങ്ങളെ...
മറവിയുടെ നീർച്ചുഴികളെ...
ഒരു നിമിഷം കൊണ്ടുപോലും
നിലതെറ്റി വീണുപോകാവുന്ന
മനസ്സിന്റെ വഴുതലുകളെ...
ഇനിയെങ്ങനെ മറികടക്കാനാണ്,
ഓർമ്മകൾ പോലും
എത്തിപ്പെടാനാവാത്തിടത്തുള്ള
ആ ഒറ്റപ്പെടലുകളെ...
ഇന്നലകളെയോരോന്നായി
മായ്ച്ചു കളയുന്ന
ഇന്നിന്റെ മറവികളെ . .




Monday 17 December 2018


മൗനം കനം വച്ചു തൂങ്ങിയ
നാവിൻതലപ്പിൽ
വെറുതെ
ചോദ്യങ്ങളോരോന്നായി
കൊളുത്തിയിടുകയാണ്...
ചൂണ്ടുവിരൽ പാടുകളിൽ നിന്ന്‌
സ്വന്തം ശരികൾ
കണ്ടെടുക്കുകയാണ്...
നമ്മളെന്നല്ല ,
ഏറ്റുപറച്ചിലിന്റെ ഭാഷയിൽ
ആരുമിപ്പോൾ മിണ്ടാറേയില്ല....

.

Friday 14 December 2018

ചിലപ്പോഴൊക്കെ
വെളുത്ത കടലാസ്സിലേക്ക് നീ
വേരുകളായി  ഇഴഞ്ഞു കയറുന്നു...
മറ്റു ചിലപ്പോൾ
വേരോടെ സ്വയം പറിച്ചു നടുന്നു...
വരികളോരോന്നും
നിന്നോളം വന്നിട്ട്
മിണ്ടാതിരിപ്പാണ്...
ചെവിയോർത്താൽ കേൾക്കാം
പിടിവാശികളുടെ
കുഞ്ഞിച്ചിറകടികൾ...
നേരാണ് ,
ഒരു നൂറു കഥകളും
കൊക്കിലൊതുക്കിക്കൊണ്ട്
ഓരോരോ പക്ഷികളായി
നമ്മളിങ്ങനെ....

Tuesday 11 December 2018

ഒരു പെണ്ണിന്റെ കത്തിയെരിഞ്ഞ മൃതദേഹം


(ഈയിടെ അന്തരിച്ച വിദ്രോഹി എന്ന കവി യുടെ
" ഏക് ഔരത് കി ജലി ഹുയി ലാശ് "
എന്ന  കവിതയുടെ ഒരു ഏകദേശ
വിവർത്തനം.) courtesy:
http://sunflowercollective.blogspot.com/2016/07/poem-ramshankar-vidrohi-translated-by.html?m=1
________________________________________
സംസ്കാരങ്ങളുടെ ചവിട്ടുപടികളോരോന്നിലും
ഒരു പെണ്ണിന്റെ ജഡം കാണാം..
ചിതറിക്കിടക്കുന്ന
അസ്ഥികളും.
തനിയെ കത്തിയതല്ല ,
കത്തിച്ചത്.
അസ്ഥികളാവട്ടെ
 ഉടഞ്ഞു വീണതല്ല ,
ആരോ തകർത്തെറിഞ്ഞത്.
ഈ തീയും തനിയെ പടർന്നതല്ല
ആളിപ്പടരാനായിത്തന്നെ
ആരോ കൊളുത്തിയതാണ്.
ഈ യുദ്ധവും താനേ തുടങ്ങിയതല്ല
ആരോ എന്തിനോ വേണ്ടി
തുടങ്ങിവച്ചതാണ്.
ഈ കവിതയുമതേ
ആരോ എഴുതി വച്ചതാണ്.
കവിതയെഴുതുമ്പോൾ
കനലുകൾആളിക്കത്തും..
ആർക്കാണിതിൽനിന്ന്
എന്നെ മോചിപ്പിക്കാനാവുക..?
അവളുടെ ചോരയിൽ
പണിതിരിക്കുന്ന
ഈ പിരമിഡുകളിൽ നിന്ന്‌
എന്നെ മോചിപ്പിക്കുകയെന്നാൽ
മോഹന്ജദാരോവിലെ തടാകത്തിന്റെ
കല്പടവുകളിലൊന്നിൽ
കത്തിക്കരിഞ്ഞു കിടക്കുന്ന
അവളെ മോചിപ്പിക്കുന്നതു 
പോലെ തന്നെയാണ്...
കരയിലേക്ക് പിടിച്ചിട്ട പോലൊരു
പിടച്ചിൽ....
കടലാഴങ്ങളിലെവിടെയാണ് 
ജീവനിരിക്കുന്നത്..?

Sunday 9 December 2018

അലിഞ്ഞിറങ്ങാൻ
തുടങ്ങുമ്പോഴേക്കും
സ്വപ്നങ്ങളുടെ ഒഴിഞ്ഞ
കടലാസ്സു പൊതികളിൽ പോലും
മധുരം നിറച്ചു വയ്ക്കുന്ന
എന്‍റെ മിട്ടായിക്കുട്ടികൾ...
ജീവിതത്തിനിതെന്തു മധുരമാണ് !

Saturday 8 December 2018

എത്രയൊഴുകിയാലും
കൺപീലികൾക്കപ്പുറം
ഒരു കടൽ എന്നും   
ബാക്കിയാവും...
എത്രയെഴുതിയാലും
വരികൾക്കപ്പുറം
കാരണങ്ങളും...
ഊതിപ്പെരുപ്പിച്ച സന്തോഷങ്ങൾ...
മനസ്സകലങ്ങളിൽ
സ്നേഹത്തിന്റെ
വിളക്കിച്ചേർക്കലുകൾ...
നമ്മൾ മുറിഞ്ഞു പോകാത്തതും
ഇങ്ങനെയൊക്കെയാവാം...

Friday 7 December 2018

ഇത്രമേൽ ആത്‌മാവിനെ
തൊട്ടറിയാനും മാത്രം
സ്നേഹത്തിന്റെ
എത്ര പുനർജനികൾ
താണ്ടിയിട്ടുണ്ടാവും നമ്മൾ
ഓരോ  ജന്മത്തിലും...

Thursday 6 December 2018


മിണ്ടാതിരുന്നാലും 
മനസ്സ് വട്ടം പിടിച്ചിരുന്ന്
വായിക്കാൻ തുടങ്ങും...
ഒന്നുമില്ലെന്ന നുണയിൽ നിന്ന്‌
ഒരായിരം നേര്
ചികയാൻ തുടങ്ങും...
ചേർത്തു പിടിച്ചിട്ട്
ആശ്വാസത്തിന്റെ ചുമലുകളാവും...
ചിലപ്പോഴൊക്കെ
നീയെനിക്കമ്മയാവും !

Wednesday 5 December 2018

അക്ഷരങ്ങൾ
ചെറിയ തുമ്പികളെപ്പോലെ
മെല്ലെവന്ന്
ഉമ്മവച്ചു പോവുന്ന
ഈ നേരങ്ങൾ !



Tuesday 4 December 2018

കാറ്റേതോ കളി പറഞ്ഞു
പോയതാണ്...
ഇലകൾ അപ്പോഴുമൊന്നും
മിണ്ടുന്നുണ്ടായിരുന്നില്ല..
ശരിയാണ് ,
ഇലകളുടെ ഭാഷ
മൗനമാണ്.
വരികളിൽ നിന്ന്
ഹൃദയത്തിലേക്കൊരു 
മഴവില്ല് നീ 
ചാരി വെക്കുന്നു...
ഓരോ  വായനയിലും
ഞാൻ നിന്റെയാകാശത്തിലേക്ക്
നടന്നു കയറുന്നു...

Monday 3 December 2018

എത്രയകലെ മാറിയിരുന്നാലും
ഒരു തിരവന്നെടുത്തേക്കുമെന്ന മട്ടിൽ
ഒരു കടൽ ,
എന്നെ തന്നെ നോക്കിയിരിക്കുന്നു...
അറിയാതെയെങ്കിലും 
കടലിനോടൊപ്പം ഞാനും
കരയാൻ തുടങ്ങുന്നു...

Friday 30 November 2018

ഒരു മഷിയടയാളം പോലും
അവകാശപ്പെടാനില്ലാതെ
മനസ്സിലെഴുതി വച്ച വരികളാണ്.
എന്നിട്ടും
മിഴിയുടക്കിയ മാത്രയിൽ
നീ മാത്രമതെങ്ങനെയാണ്
വായിച്ചെടുത്ത്...
സ്വന്തമെന്ന പേരിലേക്കെന്നെയും
ചേർത്തു വച്ചത്‌....?

Thursday 29 November 2018

ശ്വാസം പോലെ !
ഉള്ളുനിറയുമ്പോഴും
പിടച്ചിലാണ്....
ഇല്ലാതിരിക്കുമ്പോഴും...
മുടിയിഴകളിൽ കാറ്റ് 
കുറുമ്പ് കാട്ടും പോലെ...
അരികിൽ വന്നൊരാൾ
മെല്ലെ മനസ്സ് തൊട്ട്
പോകും പോലെ...
അധികം തെളിയാത്ത 
നുണക്കുഴിയിലൊരു ചിരി
വിടരാൻ തുടങ്ങും പോലെ...

Wednesday 28 November 2018

വിഭ്രാന്തിയുടെ തെരുവ്

നിറങ്ങളില്ലാത്തവരുടെ നഗരം.
വിഭ്രാന്തിയുടെ തെരുവുകൾ...
വെയിൽച്ചുമടേറ്റു തളർന്നു
നടക്കുന്നവരുടെ
നിഴൽരൂപങ്ങളാണ് ചുറ്റും...
തമ്മിൽ തമ്മിൽ മിണ്ടാനൊരു
ഭാഷ പോലുമവർക്കില്ല.
അവനവനിൽ തളച്ചിട്ടിരിക്കുകയാണ്
ഓരോ മനസ്സും..
ഓരോരുത്തരും ,
ഒറ്റക്കൊറ്റക്ക് ഓരോ  പ്രപഞ്ചങ്ങൾ...
ഞാനിവിടെ ഒറ്റക്കിരുന്ന്
എന്തെടുക്കുകയാണ് ?
സങ്കടമതല്ല ,
അതുചോദിക്കാൻ അവരിലൊരാളുടെ
ഭാഷപോലും എനിക്കറിയില്ലല്ലോ...
പറഞ്ഞ് പറഞ്ഞ് പിന്നെയും
പരാതിക്കൂട്ടിലേക്ക് തന്നെയാണ്
ചെന്ന് കയറുന്നത്.
കണ്ടോ ,
പറക്കമുറ്റാത്ത
പരിഭവക്കുഞ്ഞുങ്ങൾക്ക്
കാവലിരിക്കുന്ന
പിടിവാശികളാവുകയാണ്
നമ്മൾ...
വെറുതെ...
ചില്ലകളാണ് ,
ചിറകുകളോളം വരില്ല
എന്ന് നീ...
ചില്ലകളാണ് ,
ചിറകുകളോളം തളരില്ല
എന്ന് ഞാനും !
വായിച്ചു നോക്കൂ...
ഇഷ്ടമെന്ന
ഒരൊറ്റവാക്കിന്റെ
തിളക്കമില്ലേ
ഓരോ വരിയിലും..?
രസമാണത് ,
അടയാളം പോലും
അവശേഷിപ്പിക്കാതെ
പോയൊരാളെ
ആൾക്കൂട്ടത്തിനിടയിൽ നിന്നും
കണ്ടെടുക്കുക...
അറിയാത്തമട്ടിൽ ,
അകലെയൊരല്പം
മാറിയിരുന്നയാളെ
വെറുതെ വായിക്കുക...

Friday 23 November 2018

ഒരിക്കലെങ്കിലും
സ്നേഹത്തിന്റെ കുപ്പായം
അകംപുറം തിരിച്ചിട്ടു നോക്കിയിട്ടുണ്ടോ...
ചേർത്തുവെക്കലിന്റെ ഒരായിരം
തുന്നൽപ്പാടുകൾ കാണാം അതിൽ.
പലതായ് മുറിഞ്ഞ നമ്മളെയെല്ലാം
എങ്ങനെയൊക്കെയാണ് കാലം
തുന്നി വച്ചിരിക്കുന്നത് അല്ലെ... ?
മനസ്സിനെ മടക്കിയൊതുക്കി
കടലാസ്സു വിമാനങ്ങളുണ്ടാക്കി വെക്കുകയാണ്...
കൈവിരൽത്തുമ്പിൽ നിന്നും
പ്രിയമുള്ളൊരാളുടെ
ഹൃദയത്തോളം മാത്രം പറക്കുന്ന
കുഞ്ഞു വിമാനങ്ങൾ !

Thursday 22 November 2018

ലോകത്തിന്റെ
രണ്ടറ്റത്തിരുന്നുകൊണ്ട്
നമ്മൾ ഒരേ പാട്ടിനു ചെവിയോർക്കുന്നു...
ഒന്നിച്ചിരിക്കുമ്പോൾ ഒരേ പാട്ടുമൂളുന്നു...
ആ പാട്ടിന്റെ വരികളാവുന്നു...
നമ്മളല്ലാതെ മറ്റാരാണിങ്ങനെയൊക്കെ...
നോക്കൂ ,
നീയില്ലായ്മയിൽ ഈ മരം
എങ്ങനെയുണങ്ങിപ്പോയിരിക്കുന്നുവെന്ന്‌...
ജീവന്‍റെ പച്ചനിറം ഒട്ടും
ബാക്കിവക്കാതെ
നീയെത്രമാത്രം എന്നിൽ നിന്ന് കൊഴിഞ്ഞു പോയിരിക്കുന്നുവെന്ന്...
മെല്ലെ മെല്ലെ മഞ്ഞു പൊഴിച്ചിട്ട്‌ വിരഹം എങ്ങനെയൊരു മരത്തിനെ    വെള്ളപുതപ്പിക്കുന്നുവെന്ന്...
പരാതികളല്ല ,
ഉള്ളിൽ പതിയിരിക്കുന്ന
പ്രണയത്തിന്റെ പിടച്ചിലുകളാണ്...
ഒന്ന് പിണങ്ങുമ്പോഴേക്കും
മുറിവേറ്റു വീഴുന്ന 
മനസ്സിന്റെ ചീളുകളാണ്...
മറക്കണമെന്നോർത്താൽ
മറവിയോളം നീണ്ട
മറ്റൊരുവഴിയുണ്ടാവില്ല വേറെ...
നീ വാക്കാൽ വരച്ചിടുകയും
ഞാൻ നിറം കൊടുക്കുകയുമാവാം...
സ്വപ്‌നങ്ങൾ
അങ്ങനെയൊക്കെയല്ലേ...
മുൻപൊരിക്കലും
നമ്മളിത്രയേറെ
മിണ്ടാതിരുന്നിട്ടില്ല...
പറയാനും കേൾക്കാനും ഒന്നുമില്ലാത്തവണ്ണം
മനസ്സിത്ര ശൂന്യമായിട്ടില്ല...
പിണങ്ങാൻ പോലുമൊരു
കാരണമില്ലാതിരുന്നിട്ടില്ല..
മൗനം മഞ്ഞുപോലെ
ഇത്രമേൽ ഉറഞ്ഞു പോയിട്ടില്ല...
അത്രമേലിഷ്ടം തോന്നുന്ന
ചില നേരങ്ങളിൽ
എന്റേത് മാത്രമെന്ന് പറഞ്ഞ് ഞാനെന്നെ തന്നെ
ചേർത്ത് പിടിക്കാറുണ്ട്...
ഒരാകുലതകൾക്കും
വിട്ടുകൊടുക്കാതെ
ഒരു വെയിൽ ചൂടുപോലുമേൽക്കാതെ
സ്വന്തം കരവലയത്തിലേക്കെന്നെ
ഒളിപ്പിക്കാറുണ്ട്...

Tuesday 30 October 2018

അലമാര

1 .അലസമായി
ഒരു നിമിഷം പോലും
ഉതിർന്നു വീഴാത്തവണ്ണം
എത്ര കൃത്യതയോടെയാണ് നീ
ഓരോ പകലുകളെയും
അടുക്കി വക്കുന്നത്...
എന്നിരുന്നാലും
അനുസരണയില്ലാത്ത
സ്വപ്നങ്ങളുടെ
ചേലത്തുമ്പുകൾ മാത്രം
ഇടയ്ക്കിടെ
വരി തെറ്റിച്ചുകൊണ്ടിരിക്കും..
കറുപ്പിലും വെളുപ്പിലും
നീയടയാളപ്പെടുത്തിയ
അലമാരയിൽ
ആകസ്മികതയുടെ നിറങ്ങൾ
വരച്ചുകൊണ്ടിരിക്കും...

2. ഞാൻ എന്‍റെ നേരങ്ങളെ 
നിനക്കു മുന്നിൽ നിരത്തി വക്കുന്നു.
നീ നാളേക്ക് വേണ്ടി 
എന്‍റെ നേരങ്ങളെ  
അടുക്കി വക്കുന്നു..
അലസമായുതിർന്നു വീഴാൻ തുടങ്ങിയതിനെയൊക്കെയും 
ഒരിക്കൽ കൂടി 
ഒതുക്കി വക്കുന്നു 
എന്‍റെ നേരങ്ങളിൽ ഞാൻ 
പിന്നെയും തടവിലാവുന്നു...
നീയതിന്റെ  കാവൽക്കാരനും.
നീണ്ട സംസാരങ്ങളിൽ,
വാതോരാതെയുള്ള വർത്തമാനങ്ങളിൽ , 
നമ്മൾ ഈ നേരങ്ങളെ 
ചൂഴ്ന്നെടുക്കുന്നു..
പൊടിതട്ടി വക്കുന്നു...
അതെ , 
വൃത്തിയോടെ ഒതുക്കിവച്ച 
അലമാര പോലെ 
എന്തു ഭംഗിയാണ് ജീവിതം !.
കടലറ്റം വരേയ്ക്കും നീളുന്ന കപ്പൽചാലുകൾ പോലെ ,
ഒരായുസ്സിന്റെ അറ്റത്തോളം
നീ വരികൾ വരച്ചിടുക...
തിരകളെടുക്കാത്തൊരിടത്തായി
മണൽകൊട്ടാരങ്ങൾ
പണിതു വക്കുക...
ഒരിക്കൽ
തിരമുറിച്ചു കടന്നുവരുമെന്ന ഒരുറപ്പിനെ കാത്തിരിക്കുക...
അവൾക്കായി
ആ തീരത്ത് കാൽപ്പാടുകൾ
അടയാളപ്പെടുത്തുക...
മൗനം ,
മരിച്ചുപോയ നേരങ്ങളാണ് .
പറയാതെ പോയ ഓരോ വാക്കും
വെള്ള പൂശിയ കുഴിമാടങ്ങളും...
എന്നെ തിരഞ്ഞു വരരുത് .
ഞാനതിലെന്നേ 
അടക്കം ചെയ്യപ്പെട്ടിരിക്കുന്നു...

ഇന്നലെകൾ മടങ്ങിയെത്തുമ്പോൾ

വെറും വാക്ക് കൊണ്ട് പോലും
നീ വരച്ചിടുന്ന സ്വപ്‌നങ്ങൾക്ക്
എന്തു ഭംഗിയാണെന്നോ...
72 ആം പിറന്നാളിന്
മറവിയുടെ ചുളിവുകൾ
വകഞ്ഞു മാറ്റി
കടന്ന്‌ വന്ന
ആ കൂട്ടുകാരിയാണിപ്പോൾ
മനസ്സ്‌ നിറയെ...
മടങ്ങിപ്പോകും മുൻപ്
മരുന്ന് മണക്കുന്ന
മുറിക്കുള്ളിൽ
അവൾ ഒരുക്കി വച്ച
ആ പൂപ്പാത്രവും...

Tuesday 23 October 2018

കാത്തിരിപ്പിന്റെ
ഓരോ  ഏടുകളിലും
നീയിപ്പോഴും
മയിൽ‌പീലിയാവുന്നു...
ഞാനിപ്പോഴും ,
ഓർമ്മപ്പുസ്തകം
ഇടയ്ക്കിടെ മറിച്ചുനോക്കുന്ന
ആ കൗതുകക്കണ്ണുകളും...

Sunday 21 October 2018

മഷിയിറ്റിച്ചോരോരോ
മിഴിയെഴുത്തുകൾ...
അലസവേഗങ്ങളിൽ
വിരൽതഴുകിയൊതുക്കിയ  ഓർമ്മയിഴകൾ...
വാക്കിൻ ഉടൽചാർത്തുകൾ...
അങ്ങനെയങ്ങനെ
വരികളോരോന്നായ്
ഞൊറിഞ്ഞുടുത്തുള്ള
അവളൊരുക്കങ്ങൾ !

Saturday 20 October 2018

എന്നിട്ടും ,
കാലം എന്തിനാണ്
കവിളിലെ ഉപ്പുപാടങ്ങളിലേക്ക്
കടൽ വെള്ളം
കോരിയൊഴിച്ചുകൊണ്ടിരിക്കുന്നത്...?
വരണ്ട ചുണ്ടുകളിലെപ്പോഴും
വേദനയുടെ വേനലാവുന്നത്..?
നമ്മളുമതെ,
ഒറ്റയ്‌ക്കൊറ്റക്ക്‌
ഓരോരോ വാക്കുകൾ...
ഓരോ വാക്കകലങ്ങളിലും 
കൂട്ടിവായിക്കുമ്പോൾ മാത്രം
അർത്ഥം മനസ്സിലാകാനും
മാത്രമുള്ള ശൂന്യനിമിഷങ്ങൾ...
മൗനങ്ങൾ...
ഇനിയൊരാൾക്കും 
കടന്നുവരാനാവാത്ത വിധം
ഹൃദയ വാതിലുകൾ
ചേർത്തടക്കുന്നു...
ഇനിയൊരിക്കലും
മോചിക്കപ്പെടാനാവാത്ത വിധം
ഒരു പ്രണയത്തെ
തടവിലാക്കുന്നു...
ഭൂമിയിലെ ഏറ്റവും ഭംഗിയുള്ള
വാക്കുകൾ കൊണ്ട് തന്നെ
ഓർമ്മകളെഴുതി വെക്കണം...
ഓരോ  വാക്കകലങ്ങളിലും
നിന്‍റെ പേരെഴുതി നിറയ്ക്കണം...

Wednesday 17 October 2018

മഴയൊഴുകാൻ തുടങ്ങിയിരിക്കുന്നു...
ആകാശവഴികളും കടന്ന്‌..
മഴനൂലുകൾ കൊരുത്തിട്ട
കൈവഴികളും താണ്ടി...
മണ്ണിലേക്ക്...
മണ്ണിന്റെ വേരാഴങ്ങളിലേക്ക്...
അതിന്റെ ഇലഞെരമ്പുകളിലേക്ക്...

Tuesday 16 October 2018

എന്‍റെ അടുക്കളക്കിപ്പോൾ
മൊരിഞ്ഞ ദോശയുടെ
മണമാണ്...
അധികം ഉച്ചത്തിലല്ലാതെ
ഒരു  മൂളിപ്പാട്ടു മൂളുന്നു...
ആ താളത്തിലിങ്ങനെ
അടുത്ത ദോശ ചുട്ടെടുക്കുന്നു...
അധികം കടുപ്പമില്ലാത്തൊരു
കാപ്പി കുടിച്ചുംകൊണ്ടൊരാൾ അടുത്തിരുന്നോരോരോ
കഥകൾ പറയുന്നു...
കൺപീലികൾക്ക്
തൊട്ടുതാഴെ
പടർന്നിറങ്ങിയ
കണ്മഷിക്കറുപ്പ്...
ഓരോ നോട്ടത്തിലും
നിലാവ് പെയ്യുന്ന
നിന്‍റെ
രാമിഴികൾ !

Monday 15 October 2018

അവൾ പറഞ്ഞതുപോലെ
മനസ്സ് മടുപ്പിന്റെ ഭാഷ
പറഞ്ഞു തുടങ്ങിയിട്ടുണ്ടാവും.
അല്ലാതെ പിന്നെങ്ങനെയാണ്
ഒരൊറ്റവാക്കുകൊണ്ടൊരാൾ
ഒരിഷ്ടത്തെ ഒറ്റുകൊടുക്കുന്നത്...
വെറുതെയൊരോ തോന്നലുകളിൽ
ഇന്നലെകളെ ഇല്ലായ്മ ചെയ്യുന്നത്...
നേരെഴുത്തുകളിൽ നുണകൾ 
ചികഞ്ഞു നോക്കുന്നത്...?

Sunday 14 October 2018

നിന്‍റെ പരാതികൾക്കെപ്പോഴും 
കനൽ ചൂടാണ്.
എങ്കിലും ,
ഉള്ള് പൊള്ളാൻ
തുടങ്ങുമ്പോഴേക്കും
പനിമരുന്നാവുന്നതും
നീ തന്നെയാണ്   !   
    

Saturday 13 October 2018

അതും പ്രാർത്ഥനയാണ് !
കേൾക്കാൻ
അപ്പുറത്തൊരാൾ
ഉണ്ടെന്നുള്ള വിശ്വാസത്തിൽ
മനസ്സിങ്ങനെ
മിണ്ടിക്കൊണ്ടിരിക്കുന്നത്...

Thursday 11 October 2018

ചുമലുകളല്ല ,
ഒരു നുള്ള്
ആകാശമാണെണിതെന്ന്
ഒരാൾ !
പ്രണയത്തിലായിരിക്കുമ്പോൾ മാത്രം
ഭ്രാന്ത് ,
ഒരു പകരുന്ന രോഗമാണ്...
പ്രണയത്തിലായിരിക്കുമ്പോൾ മാത്രം ! 

Wednesday 10 October 2018

ചിതറിക്കിടക്കുമ്പോൾ
എല്ലാം ഓർമ്മകളാണ് .
അത്രയും പ്രിയമുള്ള ഒരാൾ
വന്നതടുക്കി വെക്കുമ്പോൾ
മാത്രമാണ് കവിതകളാവാറ്  !

Tuesday 9 October 2018

നിശബ്ദതയുടെ 
രണ്ടറ്റങ്ങൾ പോലെ
രണ്ടുപേരിരിക്കുന്നു...
അവർക്കിടയിലെ
വാക്കടയാളങ്ങളെയെല്ലാം 
മായ്ച്ചു കളഞ്ഞ്
അവസാനത്തെ തിരയും
മടങ്ങിയിരിക്കുന്നു...
ഒരസ്തമയക്കടൽ
മിഴികളിൽ നിന്നും
വഴിപിരിഞ്ഞൊഴുകുന്നു...
ഒരു പകൽ അങ്ങനെയവസാനിക്കുന്നു.













Monday 8 October 2018

നീയുണരുവോളം
ആകാശജാലകങ്ങൾ
അടഞ്ഞു തന്നെയിരിക്കട്ടെ...
കവിൾച്ചുഴിയിൽ ഉദിക്കാൻ
ഒരു കുഞ്ഞുസൂര്യനെ
ഞാനിന്നും കരുതിവച്ചിട്ടുണ്ട്...
പെണ്ണുടലിലെ ഋതുഭേദങ്ങൾ !
വേനലും വർഷവും വസന്തവും
ശിശിരവുമെല്ലാം
എന്തു ഭംഗിയായാണ്
കാലം അവളിൽ
വരച്ചിടുന്നത്...
ആ ദിവസങ്ങൾക്ക്
അയിത്തം കൽപ്പിക്കും മുൻപ്
ശരത്ക്കാല വൃക്ഷങ്ങളെ
വെറുതെ നോക്കുക...
പെണ്ണുടലിലെ ഋതുഭേദങ്ങളെ തിരിച്ചറിയുക...
പറ്റുമെങ്കിൽ മാത്രം
ഒരു കവിത പോലെ
അവളെ വായിക്കുക...
എത്രയെത്ര
പരിഭവങ്ങളാലാണ് 
ഓരോ  മനസ്സും
തഴുതിട്ടിരിക്കുന്നത്...
എത്രയെത്ര
നിഗൂഢതകളാണ്
ഓരോ മനസ്സും
കാത്തുവക്കുന്നത്...
കിനാചിറകുള്ള തുമ്പികൾ
മെല്ലെ ,
മിഴികളിൽ വന്നുമ്മവച്ചു
പോകുന്ന നേരങ്ങൾ...
വാക്കുകളെ
മുറിച്ചുകളയാനും മാത്രം
മൂർച്ചയുള്ള ചിരിയടയാളങ്ങൾ...
ഓർത്തുനോക്കൂ...
അങ്ങനെയങ്ങനെ
നമ്മൾ കൊന്നുകളഞ്ഞ
വർത്തമാനങ്ങളെപ്പറ്റി...
എഴുതാൻ തുടങ്ങുമ്പോൾ
നിന്റെയാകാശത്തിലേക്കു നീ
മഴവില്ലുകൾ ചാരിവെക്കുന്നു...
മണ്ണിൽ നിന്ന് ഓരോ കഥകൾ
നിന്‍റെ കടലാസിലേക്ക്
നടന്നു കയറുന്നു...
മറ്റൊരു കണ്ണിലെ
നിസ്സഹായാവസ്ഥക്കു മുൻപിൽ
ഒരു മാത്രയെങ്കിലും
നമ്മൾ ദൈവങ്ങളാവാറുണ്ട്...
അറിയാതെയെങ്കിലും ,
നമ്മിലെ പേടികളുടെ
പുഴയാഴങ്ങളെ
മറികടക്കാറുണ്ട്...
നോവെഴുത്തുകൾ...
മുറിവിൽ തൊട്ടെഴുതുന്ന 
നിന്‍റെ കവിതകൾ...
വെയിൽ ചായും പോലെ
മെല്ലെ തോളിൽ
തല ചായ്ച്ചതേയുള്ളൂ....
എത്രയെളുപ്പത്തിലാണ്
ഒരു പകലുറങ്ങിപ്പോയത്....
ഒന്നോർത്താൽ അതെ ,
ഒരല്പനേരം
ഒപ്പം നടന്നിട്ട്‌
ഓർമ്മകളിലേക്ക്
പിൻവാങ്ങുകയല്ലേ
ഓരോ നിമിഷവും...
നമുക്കിടയിൽ
മൗനത്തോളം ഒച്ചവെക്കുന്ന
മറ്റൊന്നുമില്ല .
മിഴിയുടക്കിലോരോന്നിലും
എത്രയെത്ര വാക്കേറ്റങ്ങൾ...
സന്ധി സംഭാഷണങ്ങൾ...
പിന്നെയിടക്കിടക്ക് ,
ഇടംകണ്ണിട്ട് വീഴ്‌ത്തുന്ന
നിന്‍റെ കുറുമ്പുകളും...
ഇഷ്ടം കൊണ്ട് ചെയ്യുന്ന
അപരാധങ്ങൾ...
അടക്കിപ്പിടിക്കലുകൾ...
നിഴൽകൂടുകൾ വിട്ട്
നിറങ്ങളിലേക്കിറങ്ങി വരും...
നീയെന്റെ ചിറകുകളിൽ
ചായം തേക്കും...
അല്പനേരത്തേക്കെങ്കിലും
ഞാൻ പൂമ്പാറ്റയാവും....
സന്തോഷങ്ങളൊന്നും കളഞ്ഞുപോയതല്ല ,
ഒന്നുവിളിച്ചാൽ ഓടിവരാവുന്നൊരിടത്ത്
കാലം അതിനെ ഒളിപ്പിച്ചു വച്ചേക്കുന്നതാണ് ...
പ്രണയമാണോ എന്ന് നീ...
ഒട്ടും അർത്ഥം  ചോരാതെ തന്നെ
പെരുത്തിഷ്ടമെന്ന് ഞാനും !
നീ...
എന്‍റെ ഭ്രാന്തുകളുടെ
കുഞ്ഞോളങ്ങളെയും
നെഞ്ചിലേറ്റി ഒഴുകുന്ന 
ഒരു പുഴ !
അവരോ ...
അമ്മയുടെ പ്രാണനൊളിപ്പിച്ചു
വച്ചിരിക്കുന്ന കുഞ്ഞു ചിപ്പികളും...
പിടിവാശികൾ ഇപ്പോളെന്നെ
പൊള്ളിക്കാറില്ല...
നിന്‍റെ ശരികളിലെ
അല്പത്തരങ്ങൾ ഓർത്താണ്
ഞാനിന്നും ചിരിച്ചത്...
അങ്ങനെയെത്രയെത്ര
വൈകുന്നേരങ്ങൾ...
വരിയറ്റം വരേക്കുമുള്ള
വിരൽ നടത്തങ്ങൾ...
വെറുതെയൊരോരോ
വർത്തമാനങ്ങളിൽ
നടന്നു തീർത്ത
ദൂരങ്ങൾ...
നമ്മൾ യാത്രപറയുന്നിടത്ത് 
വഴിപിരിയുന്ന ഒറ്റവരിപ്പാതകൾ...
കവിതകൾ !
പിണങ്ങുമ്പോഴൊന്ന്
ഇണങ്ങുമ്പോഴൊന്ന്
ആൾക്കൂട്ടത്തിലൊന്ന്
ഒറ്റക്കിരിക്കുമ്പോൾ
വേറൊന്ന്...
ശരിക്കും ,
നമ്മിൽ നമ്മളിതെത്ര പേരാണ് ?

Wednesday 12 September 2018

തീന്മേശക്ക് ചുറ്റുമിരുന്ന്‌
അവർ നിയമങ്ങളോരോന്നായി
രുചിച്ചു നോക്കുകയാണ്.
വല്ലപ്പോഴുമെങ്കിലും
ചില ശരികൾ
ആ തൊണ്ടകളിൽ 
കുരുങ്ങിയേക്കും..
അങ്ങനെയെങ്കിലും ,
എച്ചിൽ പാത്രത്തിലേക്കെന്ന പോലെ
ചില നീതികൾ
നിങ്ങൾക്കു നേരെയും വലിച്ചെറിയപ്പെട്ടേക്കാം...
കാത്തിരിക്കണമെന്നു മാത്രം.
കണ്ടില്ലേ ,
നഷ്ടപ്പെടാൻ തുടങ്ങുമ്പോഴൊക്കെയും
ഇഷ്ടമതിന്റെ ആഴങ്ങളോളം ചെന്ന്
നമ്മളെ വീണ്ടെടുക്കുന്നത്...
ഒറ്റക്കിരിക്കുമ്പോൾ
മനസ്സിലെ മറുപടികൾക്ക് മേലെ   
മൗനങ്ങൾ തുന്നിപ്പിടിപ്പിക്കുന്നു...
ഒന്നിച്ചിരിക്കുമ്പോൾ നമ്മൾ   ഒച്ചയില്ലാത്തയിടങ്ങളായി മാറുന്നു...
മഷിമണമുള്ള
മന്ത്രക്കളങ്ങൾ...
മനസ്സിന് ചുറ്റും
മാന്ത്രിക വിരലുകളാൽ
നിന്‍റെ ജപിച്ചു കെട്ടലുകൾ...
ഓരോ വരിയിലും
നീ നീ എന്നുരുക്കഴിക്കുന്ന
മന്ത്രജപങ്ങൾ...
ഒരൊറ്റ വായനകൊണ്ടുപോലും 
പുസ്തകത്തിലേക്കൊരാളെ
അവാഹിച്ചിരുത്തുന്ന
നിന്‍റെ മന്ത്രവാദങ്ങൾ !

Wednesday 15 August 2018

ആകാശത്തിന്റെ
അധികാരങ്ങൾക്ക് താഴെ
എത്ര നിസ്സഹായരാണ്
നമ്മളൊക്കെ...

Tuesday 14 August 2018

പങ്കുവെക്കലുകളിൽ
പിന്നിലായി പോകുന്നതാണ്...
നേരമില്ലായ്മ എപ്പോഴും
ഒരു നുണയാണ് .

Monday 13 August 2018

പൊടി ചായ ഇങ്ങനെ
മെല്ലെയൂതി
കുടിക്കുമ്പോഴൊക്കെയും
ഓർമ്മകൾ
ചുരമിറങ്ങി വരാറുണ്ട്...
അമ്മമണമുള്ള
ഒരു കാറ്റ്
എന്നെ പൊതിയാറുണ്ട്...
നിനച്ചിരിക്കാതെ കടന്നു
വരുന്നത് മാത്രമല്ല ,
നിയതിയുടെ ഗതി തന്നെ 
മാറ്റിയെഴുതുന്ന
നിന്നിലെ ഋതുഭേദങ്ങൾ...
ഓർത്തു നോക്കിയിട്ടുണ്ടോ.. 
മറവിയിലേക്കുള്ള
ഓരോ വഴുതിവീഴലിലും
മരിച്ചു പോകുന്ന
പ്രിയ നേരങ്ങളെക്കുറിച്ച്...?
ഒരു മൊഴിയനക്കം
കൊണ്ടുപോലും
പറന്നു പോയേക്കാവുന്ന
പൂമ്പാറ്റയെപ്പോലെ
കുഞ്ഞി ചിറകടികളുമായി 
മനസ്സിൽ നീയെപ്പോഴുമുണ്ട്...
ആ പ്രണയമിപ്പോഴുമുണ്ട്...
ഓരോ മിഴിയുടക്കിനുമുണ്ട്‌
ഒരു ചിരിയഴക് !
അവരോടൊപ്പം
നടക്കുമ്പോൾ 
ആ കരുത്തുറ്റ
കൈകളുടെ കരുതലിൽ
ഈ നഗരം എനിക്കിന്ന് 
ഏറെ അപരിചിതമായി തോന്നി...
എത്ര വളർന്നു പോയിരിക്കുന്നു
എന്‍റെ നക്ഷത്ര കുഞ്ഞുങ്ങൾ !
മനസ്സ്‌ പെയ്യുമ്പോഴൊക്കെയും 
മഴ നനഞ്ഞ പക്ഷികളെപ്പോലെ
ചിറകൊതുക്കി
നമ്മിൽ
നമ്മളിങ്ങനെ...
'പക്ഷെ..'
അത് കഴിഞ്ഞുള്ള
ആ നീണ്ട നിശബ്ദതയുണ്ടല്ലോ...
അവിടെ നിന്നാണ് സ്വപ്‌നങ്ങൾ
ഇറങ്ങിപ്പോകുന്നതും...
നമ്മൾ ഒറ്റയാവുന്നതും...
സ്വാർത്ഥത ഭ്രാന്തോളം വളരുക...
പിന്നെ,
മനസ്സിന്റെ തായ്‌വേരുകളിൽ നിന്ന്‌ 
ഒരു ചില്ല  മെല്ലെയടർത്തി മാറ്റുക...
എന്തെളുപ്പത്തിലാണ്
ബന്ധങ്ങൾ നിഷേധിക്കപ്പെടുന്നത്...
അത്രയും പ്രിയമുള്ളവർ
അന്യരാവുന്നത്...
ഓരോ നോവിലും
ഒറ്റക്കു വിടാതെ
മനസ്സിനോടു ചേർന്നു 
നിൽക്കുന്നതെന്തിനാണ്...
എന്നോടൊപ്പമിങ്ങനെ
മഴനനയുന്നതെന്തിനാണ്...?
പ്രണയം പോലെ
ചുററിവരിയുന്ന
ഈണങ്ങൾ...
അത്രമേൽ 
പ്രാണനെടുക്കുന്ന
ചില പാട്ടുകൾ...
അല്ലെങ്കിലും ,
ജീവിതം എന്നത്
ഒറ്റവരിയിലെ
വായനയല്ലല്ലോ...
എത്രയെത്ര   
കുഞ്ഞനെഴുത്തുകളുടെ
കൂടിച്ചേരലാണ് അത്...

Sunday 12 August 2018

കുഞ്ഞു കുഞ്ഞു സന്തോഷങ്ങളുടെ
തീരാക്കടങ്ങൾ...
കുറുമ്പ് കാട്ടുമ്പോൾ
കണ്ണിമകൾ കോർത്തൊരു
നിൽപ്പ് നിൽക്കും...
കള്ളം പറയുമ്പോൾ
കവിൾച്ചുഴിയിലൊരു 
ചിരി വിടരും...
കണ്ടു കണ്ടമ്മയോ...
വെണ്ണപോലങ്ങനെ
നിന്നുരുകും...
ഓരോ പാട്ടിലും 
ഓർമ്മകളുടെ നിശ്വാസങ്ങളുണ്ട്...
ഇന്നിന്റെ നെഞ്ചിടിപ്പുകളും...
ചിലപ്പോഴൊക്കെ
കടലിന്റെ ഭാഷയിലാവും
നീ കവിതയെഴുതുക...
അല്ലാതെയെങ്ങനെയാണ്
ഓരോ വാക്കിലും
ഓരോ തിരകളുണ്ടാവുന്നത്..?
ഓരോ വായനയിലും
ആത്‌മാവിൽ പ്രണയത്തിന്റെ
വേലിയേറ്റങ്ങളുണ്ടാവുന്നത്‌...?
മഴപ്പെയ്ത്തുകൾ...
ഇടക്കൊരോരോ
ഇലപ്പെയ്ത്തുകൾ...
അങ്ങനെയങ്ങനെ
നോവടയാളങ്ങളോരോന്നായി 
മായ്ച്ചുകളയുന്ന 
മനസ്സിന്റെ മഴക്കാലങ്ങൾ...

Wednesday 11 July 2018

പിണക്കങ്ങൾ ഞാത്തിയിട്ടിരിക്കുന്ന
പുരികക്കൊടികളിൽ നിന്നും
ചിരിയമർത്തി ചുംബിക്കാനൊരുങ്ങുന്ന  ചൊടികളിലേക്കുള്ള യാത്രകൾ...
ഇണക്കങ്ങളിലേക്കുള്ള
ആ നെടുനീളൻ പാതകൾ !
നീയില്ലാ കവിതകളുടെ
എണ്ണമെടുക്കുകയായിരുന്നു.
എത്ര ചുരുക്കമാണത്....
നീ നീ എന്നൊരാൾ
ഓരോ  വരിയിലും
എഴുതി വെക്കാനും മാത്രം
എന്തു ജാലവിദ്യയാണ്‌
നിന്‍റെ പ്രണയത്തിനുള്ളത്...?
ഒരു വാക്ക് മതിയാവും
നിലച്ചു പോയ നെഞ്ചിടിപ്പുകളെ
വീണ്ടെടുക്കാൻ...
ഒരു ചിരി മതിയാവും
ചിലപ്പോഴൊക്കെ
ജീവിതം വീണ്ടെടുക്കാൻ...
നീ കടൽ !
അകലവും ആഴവും
എന്തിനേറെ
അടുപ്പം പോലും
അളക്കാനാവാത്ത
നിന്‍റെ നിഗൂഢതകൾ...
കൗശലങ്ങൾ...
പകലിന്റെ തീക്ഷ്ണനേത്രങ്ങൾ
നീയാണ്.
രാവിന്റെ നിലാക്കാഴ്ചകളും
നീ തന്നെ.
എന്റെയാകാശങ്ങളിൽ
നിറങ്ങളെഴുതിവെക്കുന്ന
ചിത്രകാരനും നീ തന്നെയാണ് !
കലണ്ടറിന്റെ താളുകൾ 
മറിച്ചു നോക്കുമ്പോൾ
ചില തിയതികളെ
വൃത്താകൃതിയിലാവും
അടയാളപ്പെടുത്തിയിട്ടുണ്ടാവുക.
അത്രയും പ്രിയമുള്ള
ഒരോർമ്മയെ മാത്രം
ഹൃദയാകൃതിയിലും !
മനസ്സ്‌ വായിക്കും പോലെയാണത്.
ഓരോ വരിയുടെയും
ആത്‌മാവ്‌ തൊട്ടറിഞ്ഞൊരു കവിതചൊല്ലുന്നത്...

Tuesday 3 July 2018

തോറാന

ഇന്ന് തോറാനയാണെന്ന്
അമ്മ പറഞ്ഞാണ് ഞാനും
അറിഞ്ഞത്.

ഇന്ന് അവധിയാണെന്നും 
പേരക്കുട്ടികളിൽ മൂന്നും
ഇന്ന് വീട്ടിലുണ്ടാവുമെന്നും.

പറയും പോലെ,
തോരാമഴയാണെങ്കിൽ  തീർന്നു.

മഴയിലേക്കിറങ്ങാൻ
വാശിപിടിക്കുന്നുണ്ടാവും
കുട്ടിക്കുറുമ്പൻ...
അഴയിൽ ഇനിയും തോരാത്ത
തുണികളുണ്ടാവും .
അടുക്കളത്തോട്ടത്തിൽ
ഈയിടെ മുളച്ച
കുഞ്ഞു വെണ്ടയെ
നോക്കി അമ്മ
നെടുവീർപ്പിടുന്നുണ്ടാവും..

ആറാന ഒഴുകിപ്പോവാനും
മാത്രം പെയ്തു പോയ
തോറാനകളെ  അയവിറക്കി
മുത്തശ്ശി അടുത്തുണ്ടാവും...

എന്‍റെ കുട്ടിക്കാലത്തെ
ഒരു മഴയോർമ്മയിൽ
അമ്മ എന്നെയും
ചേർത്തു പിടിക്കുന്നുണ്ടാവും...

ഇനി വിളിക്കുമ്പോൾ
ഒരു മുത്തശ്ശിക്കഥപോലെ
എന്‍റെ കുഞ്ഞുങ്ങൾക്ക്
അമ്മ അത്
പറഞ്ഞു കൊടുക്കുകയും
ചെയ്യുമായിരിക്കും ...

Wednesday 27 June 2018

നിഴലുകൾ


നിനക്കെന്തറിയാം
ഒഴുക്ക് നിലച്ചുപോയ
മനസ്സുകളെക്കുറിച്ച്...
വെറുതെ കടലിരമ്പങ്ങൾക്ക്
കാതോർക്കുന്ന
തടാകങ്ങളെക്കുറിച്ച്...

നിനക്കെന്തറിയാം
കാലം വരച്ചിരിടുന്ന
നേർരേഖകളെക്കുറിച്ച്...
നൂറു ശരികൾക്ക് നടുവിൽ
ഒരാളെ തടവിലാക്കുന്ന
അധികാരങ്ങളെ കുറിച്ച്...

നിനക്കെന്തറിയാം
21 പാട്ടുകളെ കുറിച്ച്...
അതിന്റെ ഈണത്തിൽ
ഉരുകിത്തീർന്ന ഒരു
പകലിനെക്കുറിച്ച്...

നിനക്കെന്തറിയാം
വെയിൽ പെയ്തുതോരുന്ന
വൈകുന്നേരങ്ങളെ കുറിച്ച്..
നിഴലുകളിറങ്ങിപ്പോകുന്ന
നേരങ്ങളെക്കുറിച്ച്...

ഒന്നുമറിയാതിരിക്കട്ടെ ,

മിഴികളിൽ മഴനിറയുംമുൻപേ
അപ്പൂപ്പൻ താടിയാവണം...
ആകാശം പോലുമറിയാതെ
മേഘങ്ങളിൽ നിന്നുതിർന്നുവീഴണം..
ഭാരമില്ലാതെ...

Friday 22 June 2018

വരികളോളമാഴത്തിൽ...
അത്രയും ഉച്ചത്തിൽ...
സൂഫി പാടുകയാണ് !
ആകാശത്തോളം നീളുന്ന
പ്രാർത്ഥന പോലെ...
അകലെയിരുന്നാരോ
പ്രണയം പറയുന്ന പോലെ...
നീ നടന്ന വഴിയിലേക്കെന്റെ
തിരകളെ പറഞ്ഞു വിടുന്നു...
നിന്‍റെ കാൽപ്പാടുകളെ
കടലോളം സ്വന്തമാക്കുന്നു....
മൂക്കുമ്മകളിൽ തിളങ്ങി
ഒരൊറ്റനക്ഷത്രം...
നിന്‍റെ മൂക്കുത്തി പെണ്ണ് !
നിശ്ശബ്ദതയിലേക്കുള്ള
പിൻവാങ്ങലുകൾ...
ചിലപ്പോൾ,
സ്വന്തം ശരികളിലേക്കുള്ള  മടങ്ങിപ്പോവലുകൾ...
പിണക്കമെന്നു
പേരിട്ടു വിളിക്കുമ്പോഴും
മൗനമതിന്റെ ഭാഷയിൽ
മറ്റെന്തോ അടയാളപ്പെടുത്തുന്നില്ലേ..?
മനസ്സങ്ങനെയാണ് .
കാണാതിരിക്കുമ്പോൾ
കാലത്തിന്റെ വഴിയിലേക്ക്
നിഴലുകളെ നീട്ടിവരക്കും ...
വെറുതെയെന്നറിഞ്ഞിട്ടും ,
കാൽവേഗങ്ങൾക്കപ്പുറത്തേക്ക്
സമയത്തെയും ...
അങ്ങനെ ഒരു പാട്ടില്ലേ ?
ആ ഒരാളെ മാത്രം
ഓർമ്മ വരുന്ന പാട്ട്‌...
ഒരായിരം വട്ടം
ആവർത്തിച്ചു കേട്ടാലും
പുതുമ ചോരാതെ...
ഒന്ന് മൂളുമ്പോഴേക്കും
ചുണ്ടിൽ ചിരി വിരിയിക്കുന്ന
ഒരു പാട്ട്‌ ...

Tuesday 5 June 2018

കരിയിലകൾക്കു മേലെ
മഴത്തുള്ളികൾ വീഴും പോലെ...
മഴനനഞ്ഞൊരു പക്ഷി
ജനലരികിലിരുന്ന്
ചിറകു കുടയും പോലെ...
എന്തിഷ്ടമാണെന്നോ
ഈ മഴയൊച്ചകൾ !
എന്നുമതെ ,
പരാതിപ്പൊതികളോരോന്നായി
അഴിച്ചു വച്ച്
നമ്മൾ കാത്തിരിക്കും...
ഒന്നിരുത്തി മൂളിയിട്ട്‌
എല്ലാം കേട്ടെന്നുവരുത്തി
ചാരുകസേരയിലപ്പോഴും
കിടക്കുന്നുണ്ടാവും...
കാലം,
ഒരു കാരണവരെപ്പോലെ...
ചില്ലുഭരണിയിലെന്നോണം
പ്രണയം സൂക്ഷിച്ചു വച്ചിരിക്കുന്ന
നിന്റെ വെള്ളാരം കണ്ണുകൾ !
കൺപീലികൾക്കു താഴെ പടർന്നിറങ്ങുന്ന
കാർമേഘം...
മുടിക്കെട്ടിൽ നിന്ന് തെന്നിമാറി
ഇടയ്ക്കിടെ മുഖത്തേക്കെത്തിനോക്കുന്ന
മഴക്കാറ്റ്...
അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു ചിണുങ്ങുന്ന
പിടിവാശികൾ...
സാരിത്തലപ്പിൽ മുഖം പൂഴ്ത്തിവച്ച്
ഇവിടെ  പെയ്യാനൊരുങ്ങുന്ന
ഒരു കുഞ്ഞു മഴക്കോളും...

Tuesday 29 May 2018



നമ്മുടെ സായന്തനങ്ങൾക്ക് തലചായ്ച്ചിരിക്കാൻ... തളർന്ന ചിറകുകളൊതുക്കിയിരിക്കാൻ... സ്വപ്നങ്ങളുടെ ഒരു ചില്ലയെങ്കിലും ബാക്കിവെക്കണമായിരുന്നു...

Wednesday 16 May 2018

സ്വപ്നങ്ങളിലെ മഴയിൽ
ഇടിമുഴക്കങ്ങളുണ്ടാവാറില്ല ,
മിന്നലും..
അല്ലെങ്കിലും ,
അപ്രിയ സത്യങ്ങളെയൊക്കെ
തെല്ലൊന്നകലെ നിർത്തിയാണല്ലോ    
നമ്മളിപ്പോഴും സ്വപ്നം കാണാറുള്ളത്...
ഇടക്കെങ്കിലും
ജീവിതം എന്ന് തെറ്റിവായിക്കാറുള്ളതും...

Tuesday 15 May 2018

ഓരോ ചിരിയിലും
സ്നേഹത്തിന്റെ
ധാരാളിത്തം ഉണ്ട്.
ഓരോ വാക്കിലും
വാത്സല്യത്തിന്റെ നിറവും.
അമ്മക്കരികിലിരിക്കുമ്പോൾ
അഹങ്കാരമിത്തിരിയൊക്കെ
ആവാം...
അല്ലേ...?
ഓരോരോ വാക്കും
ശരിവച്ചു കൊടുത്തിട്ട്
സമാധാനത്തിന്റെ
പടികളിങ്ങനെ
കയറിപ്പോവുകയാണ്...
അക്ഷരങ്ങളെ അഴിച്ചെടുക്കുക...
മധുരമത്രയും നിനക്കുള്ളതാണ്.
മിട്ടായിക്കടലാസ്സു പോലെ
നിറമുള്ള വരികളെ
കാറ്റിൽ പറത്തുക...
നിന്റെയാകാശങ്ങളിൽ
അത് മഴവില്ല് വിരിയിക്കട്ടെ...
മറ്റൊന്നും സ്വന്തമായി
ഇല്ലാത്ത ഒരുവളുടെ
സ്നേഹസമ്മാനമാണിതെന്നു കരുതുക...
ഇന്ന് നിന്‍റെ പിറന്നാളല്ലേ...
മൗനമതൊന്നുമല്ല...
ഒരായിരം വട്ടം ആവർത്തിച്ചെഴുതിയിട്ടും
നീ കാണാതെ പോയൊരിഷ്ടമില്ലേ..?    
ഒരായിരം വട്ടം നീയുറക്കെ പറഞ്ഞിട്ടും
ഞാൻ കേൾക്കാതെ പോയതും...
അത്രമേലെങ്ങനെയാണ്  
ഒരാളിന്നൊരാളിന്റെ
സ്വന്തമാവാനാവുക..?
ജീവന്‍റെ ഒരുപാതി
പകുത്തു നൽകാനാവുക.. ?    
ഒരു മാത്ര പിരിയുമ്പോഴേക്കും
പ്രാണന്റെ പിടച്ചിലാവാനാവുക..?
കണ്ണിൽ ഓരോരോ കഥകൾ
എഴുതി വച്ചിട്ട്
അവൾ പിന്നെയും വിളിക്കും.
മടങ്ങി ചെല്ലരുത്...
കടലാണവൾ !
കുഞ്ഞിക്കൈകളിലെ
കരുതലുകൾ...
ഇളംചുണ്ടുകൾ
ഒപ്പുകടലാസ്സാവുന്ന
കവിളുമ്മകളും...
അടിച്ചമർത്താനും അടക്കിഭരിക്കാനും പഠിപ്പിച്ച് ആൺകുട്ടികളെ
വേട്ടനായ്ക്കളെപോലെ വളർത്തും..
എന്നിട്ടൊരിക്കൽ
സ്വാതന്ത്ര്യത്തിന്റെ പരിധികൾക്കപ്പുറത്തേക്ക്  തുടലഴിച്ചുവിടും...
മാറും മുഖവും മറച്ചും
ഇരുട്ടിലൊളിപ്പിച്ചും
പെൺകുട്ടികളെ വളർത്തുന്നതോ
ഇരകളെപ്പോലെയും...

Monday 16 April 2018

ഇടക്കെങ്കിലും
വരികളിൽ നിന്നൊരല്പം മാറി
മനസ്സിൽ വന്നിരിക്കുക...
വെറുതെയെങ്കിലും,
അവളുടെ പ്രണയത്തിന്റെ
പരിഭാഷയാവുക...

പിടിവാശികളല്ല ,
പിൻവാങ്ങാൻ കൂട്ടാക്കാത്ത
എന്‍റെ പ്രതീക്ഷകളാണത് .

Thursday 12 April 2018

ചിലപ്പോഴെങ്കിലും
നിശ്ശബ്ദതയുടെ അതിരുകൾ ഭേദിച്ച്
മനസ്സ്  ഉറക്കെ പറയും...
ഇഷ്ടങ്ങൾക്കങ്ങനെ അധികനേരം
മറഞ്ഞിരിക്കാനാവില്ലല്ലോ...
എന്തോ പറയാൻ
ബാക്കിയുണ്ടെന്ന
ഒരു കുഞ്ഞു തോന്നലാവാം
ഇടക്കിടെ വന്നെത്തിനോക്കി
പോകുന്നത്...
വെയിലിനു  ചൂടേറുന്നു...
ഈ വേനലിലും നമ്മൾ
പരസ്പരം തണലേകുന്ന
നിഴലുകൾ മാത്രമാവുന്നു...
നിന്റെ മൗനത്തിന്റെ
നിഗൂഢതകളും പേറി
ഇടയ്ക്കിടെ വീശുന്ന
ഒരു വരണ്ട കാറ്റുണ്ടിവിടെ...
ഇലഞെട്ടുകളിലെന്നോണം
മനസ്സിന്റെ പിടച്ചിലൊഴിയാതെ
ഒരൊറ്റമരമായി ഞാനും .
ഉച്ചയുറക്കത്തിന്റെ ആലസ്യം
വിട്ടുമാറാത്ത വൈകുന്നേരം..
മഴമേഘങ്ങൾക്കിടയിലൂടെ
വന്നെത്തിനോക്കുന്ന 
തണുത്ത വെയിൽ..
നീ വരുന്നോ...
വരാന്തയിൽ
ചുടുചായ മൊത്തികുടിച്ച്
ഇങ്ങനെ മഴ കാത്തിരിക്കാൻ...
അവൾക്കൊപ്പമിങ്ങനെ
കഥപറഞ്ഞിരിക്കാൻ....

Sunday 11 March 2018

വളർത്തുപക്ഷികൾ

അവളുടെ എഴുത്തുമുറിയുടെ
ജനാലകളെപ്പോഴും
നീ വന്നടക്കുന്നതെന്തിനാണ്..?
വട്ടം പിടിച്ചിരുന്ന്
അവളെ വായിക്കുന്നതെന്തിനാണ്..?
ഒറ്റച്ചിറകിലേക്കെപ്പോഴോ നിന്നെ
ചേർത്തു കെട്ടിയതല്ലേ ,
പിന്നെയെന്തിനാണവളെ
ആകാശം കാണാതൊളിപ്പിക്കുന്നത്..?
നിന്‍റെ നെഞ്ചിലെ
ചില്ലുകൂട്ടിലടച്ചു വെക്കുന്നത്.?
അവളുടെ എഴുത്തുമുറിയുടെ
ജനാലകളെപ്പോഴും
നീ വന്നടക്കുന്നതെന്തിനാണ്..?
വട്ടം പിടിച്ചിരുന്ന്
അവളെ വായിക്കുന്നതെന്തിനാണ്..?
ഒറ്റച്ചിറകിലേക്കെപ്പോഴോ നിന്നെ
ചേർത്തു കെട്ടിയതല്ലേ ,
പിന്നെയെന്തിനാണവളെ
ആകാശം കാണാതൊളിപ്പിക്കുന്നത്..?
നിന്‍റെ നെഞ്ചിലെ
ചില്ലുകൂട്ടിലടച്ചു വെക്കുന്നത്..?

Saturday 10 March 2018

അവധിയല്ലേ,
പതിവിലേറെ
തിരക്കുണ്ടാവണമടുക്കളക്ക്..
ചുണ്ടിലൊരു മൂളിപ്പാട്ടുമായി
നീയെപ്പോഴും കൂടെയുണ്ടാവണം.
ഇടയ്ക്കിടെ
കഥപറഞ്ഞോടി വരുന്ന
കുട്ടിക്കുറുമ്പന്മാർക്കായി
മധുരമായിട്ടെന്തെങ്കിലും
കരുതി വയ്ക്കണം.
അങ്ങനെയങ്ങനെ
ഒരുപകലിന്റെ മേശപ്പുറത്ത് സന്തോഷങ്ങളോരോന്നായി
ഒരുക്കി വെക്കണം !
അങ്ങനെയോർത്തോർത്ത്
അവസാനം മാർച്ച് എത്തും...
മഞ്ഞുരുകിത്തെളിഞ്ഞ
ചില അടയാളങ്ങളിൽ
മനസ്സുടക്കും..
ഒപ്പമില്ലാതായ ഓർമ്മകളിൽ
തട്ടിത്തടഞ്ഞു വീഴും...
മുറിവേൽക്കും...
വാക്കോളം വന്നിട്ട്
വഴിമാറിപ്പോവുക...
വരികളാവാതാവുക...
പിണക്കമാവില്ല അത് ,
മനസ്സ്‌ പോലും
ചിലതൊക്കെ
മൗനം കൊണ്ടല്ലേ
പറയാറ്...

മഞ്ഞുകാലങ്ങൾ

നോവാറാതെ വരുമ്പോൾ
മുറിവുകളിലേക്ക്
മഞ്ഞുമഴ പൊഴിച്ചിടും...
നീറ്റുന്ന ഓർമ്മകളെ
മഞ്ഞുകൊണ്ട് മൂടിവെക്കും...
വേദനകൾ വന്നുവിളിക്കാത്തൊരിടത്ത്
മനസ്സിനെ ഉറക്കിക്കിടത്തും...
ഭ്രാന്തല്ല ,
ചിലപ്പോഴൊക്കെ
കാലം  മുറിവുണക്കുന്ന
രീതിയാണത്.
ഓരോ മിടിപ്പിലും
ഹൃദയത്തിലേക്ക്
ഒളിച്ചു കടക്കുന്ന
ചില ചിരികളുണ്ട്...
കാത്തിരിപ്പുകളെ
കവിതകളാക്കണം.
നീയില്ലായ്മയുടെ
ഇത്തിരി ദൂരങ്ങളെ 
അല്ലാതെയെങ്ങനെയാണ്
ഞാൻ പിന്നിലാക്കുക..?
ഉറങ്ങുന്നൊരാളിന്റെ
മുഖം നോക്കിയിരുന്ന്
സ്വപ്‌നങ്ങൾ വായിച്ചെടുക്കുന്ന
നിന്‍റെ കുസൃതി  !
സ്വപ്നങ്ങളിലേക്കുണരുന്ന
നേരമാണതെന്ന് ഞാനും !
ആഘോഷങ്ങളെന്താണ്...
അങ്ങകലെ നിന്നും
മൂന്നുകൂട്ടം
പായസങ്ങളും ചേർത്ത്
ഒരില നിറച്ചും
അമ്മയുമ്മകൾ !
മഴ നനയുമ്പോഴും
മനസ്സിന്റെ തായ്‌വേരുകൾ
അലഞ്ഞുകൊണ്ടേയിരിക്കും...
മറവിയുടെ മണ്ണാഴങ്ങളിൽ
നിന്നെ തിരഞ്ഞു
കൊണ്ടേയിരിക്കും...
നേരമൊന്നു പുലരട്ടെ ,
നെഞ്ചിൽ വെറുതെ
കുറുകിക്കൊണ്ടിരിക്കുന്ന
ഒരു കുഞ്ഞു പക്ഷിയെ
കൂടുതുറന്നു വിടുന്നുണ്ട്
നിന്‍റെ ആകാശത്തിലേക്ക്...
ഒന്ന് ചൊടിപ്പിച്ചതേയുള്ളൂ...
കുഞ്ഞു പിണക്കങ്ങളിങ്ങനെ ചുണ്ടോളം വന്ന്‌
ചുരുണ്ടു കൂടിയിരിപ്പാണ്...
മഴമേഘം പോലൊരു നോവ്
മിഴിയിൽ കൂടുകെട്ടുകയാണ്...

Wednesday 7 February 2018

മിണ്ടിക്കൊണ്ടിരിക്കുമ്പോഴും
മിന്നൽ വേഗത്തിലാണ്
നീ കണ്ണുകളുടെ ആഴത്തിലേക്ക് മുങ്ങാംകുഴി ഇടാറുള്ളതും...
സങ്കടങ്ങളുടെ കുഞ്ഞു പിടച്ചിലുകളെ
ഞാൻ പോലുമറിയാതെ
കൊക്കിലൊതുക്കി പറന്നകലാറുള്ളതും...
നീ വരുന്നോ..
മനസ്സിന്റെ മണൽപ്പരപ്പിലൂടെ
വെറുതെ കൈകോർത്തു നടക്കാൻ...
ഓർമ്മകളുടെ മഴ നനയാൻ...
മെല്ലെപ്പറഞ്ഞും മൂളിപ്പറഞ്ഞും
ഒരുപാടിഷ്ടങ്ങളെ വരികളാക്കാൻ...?

Monday 5 February 2018

മറ്റാരാണ് അത്രമേലിഷ്ടത്തോടെ
ഈ ഭ്രാന്തുകൾക്ക് ചെവിയോർക്കുക..?
മറ്റാരാണ് അക്ഷരങ്ങളിലേക്ക്
മൊഴിമാറ്റം ചെയ്യുവോളം
സ്വപ്നങ്ങൾക്ക്  കൂട്ടിരിക്കുക..?
മറ്റാർക്കാണ് ഒറ്റവരിയിൽ നിന്ന്‌
ഒരു കഥ വായിച്ചെടുക്കാനാവുക..?
കാത്തിരിക്കുമ്പോൾ
നെഞ്ചിൽ കടൽ കാത്തുവെക്കുന്ന
ഒരു പെണ്ണുണ്ട്.
കാണുന്നില്ലേ...
ആവലാതികളുടെ അലകളോരോന്നും
നിന്നോളം വന്നു മടങ്ങുന്നത്...
തൊട്ടടുത്തിരിക്കുമ്പോഴും
തിരിച്ചറിയാതെ പോകും...
അകലം എന്നത് പലപ്പോഴും
അപരിചിതത്വത്തിന്റെ
അളവുകോലാണ്...
മുറിവുകളിൽ മെല്ലെയൂതുമ്പോൾ
അമ്മ എന്തു മന്ത്രമാവോ
ചൊല്ലിക്കൊണ്ടിരുന്നത്...
മന്ത്രമെനിക്കുമറിയില്ല.
എങ്കിലും ,
നോവാറിയെന്ന് അവൻ !
കടുത്ത നിറങ്ങളെ
കണ്ണിൽനിന്ന്
ഒഴുക്കിക്കളയണം...
മേഘങ്ങളൊഴിഞ്ഞൊരു
ആകാശനീലയിൽ
കാഴ്ചകൾ
എഴുതിവെക്കണം...
ഇത്തിരി കുഞ്ഞൻ
സന്തോഷങ്ങൾ...
മനസ്സു നിറയാനതുമതി ,
മരുന്നിനൊരല്പം മധുരം !
ഒരേ താളത്തിൽ മിടിക്കുന്ന
രണ്ടു ജീവിതങ്ങളെ
കടൽ എന്ന ഒറ്റവര കൊണ്ട്
മുറിച്ചു മാറ്റുക...
ഒരു രാപ്പകലിനിരുപുറത്തേക്കായി
പകുത്തു വെക്കുക...
നിയതിയുടെ രീതിയാണത് .
#പ്രവാസം

Wednesday 17 January 2018

ഒരു വരി കൊണ്ട് പോലും
കുറിച്ചിടാനാവാത്ത ഇഷ്ടങ്ങളെ
വെറുതെ കടലാസിലേക്ക്
കുടഞ്ഞിടണം...
പിന്നെ ഓർക്കുമ്പോഴൊക്കെയും
മഷിമണം കൊണ്ട് മാത്രം നിന്നെ
വായിച്ചെടുക്കണം...
ഇന്നലെകളിലേക്ക്
ഒരു വാതിൽ പോലും ഇല്ലെന്നിരിക്കെ ,
ഓർമ്മകൾക്കായി
ഒരായിരം മുറികൾ
ഇതെന്തിനാണ്...?

Thursday 11 January 2018

പനിയുടലുകളിൽ പ്രണയം എഴുതി വെക്കുന്നത്



പിണങ്ങിയിരിക്കുമ്പോഴാണ്
നമുക്കിടയിലേക്കൊരു പനി
കടന്നു വരാറുള്ളത്.

നമ്മിലുറഞ്ഞുകൂടിയ മൗനത്തിന്റെ
മഞ്ഞുരുകാൻ പോലുന്ന ചൂട്.

ഒരു മൊഴിയകലത്തിൽ നിന്നും
നീയടുത്തു വന്നിരിക്കുന്നു...
ഉഷ്ണമാപിനികളെ
മാറ്റി വച്ചിട്ട്
ഊഷ്‌മാവ്‌ ഉമ്മകൾ കൊണ്ടളക്കുന്നു....
ഇഴയടുപ്പങ്ങളിൽ എഴുന്നുനിൽക്കുന്ന
കുഞ്ഞോർമ്മകളെ പോലും
എരിച്ചു കളയുന്ന ഒരു പനിച്ചൂട് എന്ന്
പതുക്കെ പറയുന്നു...

പനികണ്ണുകളുടെ
തളർന്ന നോട്ടങ്ങൾ...
നനഞ്ഞ കൺപീലികൾ..
വരണ്ട ചുണ്ടുകൾ...
തണ്ടുലഞ്ഞ മുല്ലവള്ളി പോലെ
നിന്നിലേക്ക്‌ വാടിവീഴുന്ന
പിടിവാശികൾ...

പൊള്ളുന്ന നിശ്വാസങ്ങളിൽ
ആ പനിയുമ്മകളിൽ
നമ്മളിതെത്രവട്ടം
ഉരുകിത്തീർന്നിരിക്കുന്നു...
പനിച്ചൂടിൽ പൊള്ളിയടർന്ന
എത്രയെത്ര പിണക്കങ്ങൾ...

എന്നിരുന്നാലും ,
ഒറ്റപ്പുതപ്പിലെക്കിത്തിരി
മഴത്തണുപ്പുകൂടെ
കുടഞ്ഞെറിഞ്ഞിട്ടാണ്
ഓരോ തവണയും പനിയുടെ പടിയിറക്കങ്ങൾ...

      

Wednesday 10 January 2018

അക്ഷരങ്ങൾ നീയാവുമ്പോൾ
ഒറ്റവരി മതിയാവും
ഓർമ്മകളെഴുതിത്തീർക്കാൻ...
ഒരു മാത്ര മതിയാവും
ഒരു ജീവിതമെഴുതിത്തീർക്കാൻ...
മറഞ്ഞിരിക്കാനാണെങ്കിൽ
മനസ്സോളം മറ്റെന്തുണ്ട്..?
ചുണ്ടുകൾ
ചേർത്ത് തുന്നിയവരുടെയും
വിരലുകൾ
മുറിച്ചു മാറ്റപ്പെട്ടവരുടെയും
മൗനം.
നേരിന്റെ നിശബ്ദതയ്ക്കു മുകളിലിരുന്ന്
അപ്പോഴും
ചില നുണകളിങ്ങനെ ചിലക്കുന്നുണ്ടാവും...
ചീവീടു പോലെ...
നിലാവ് :
ഒരു പകൽ ഉരുക്കിയൊഴിച്ചാലത്രയും   തിളക്കം !
നീയുദിക്കുമ്പോൾ 
അസ്തമയങ്ങൾ  ഉണ്ടാവുന്നതെങ്ങനെയാണ്...
അവസാനങ്ങൾ  ഉണ്ടാവുന്നതെങ്ങനെയാണ്...

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...