Wednesday 27 November 2019

ഉച്ചവെയിലിന്റെ സൂര്യാ..
വിയർപ്പാറാത്ത
ഉഷ്ണകാലങ്ങളെ
മണ്ണുടലിൽ വരച്ചിട്ട്
മറഞ്ഞു നിൽക്കുന്നതെന്തിനാണ്?
എതിരുട്ടിലൊളിച്ചാലും
കരിമ്പടം തലവഴിമൂടിയാലും
തെളിഞ്ഞുകാണാമകലെ
തിളക്കമുള്ള നിന്റെ
കുപ്പായക്കുടുക്കുകൾ...
കുസൃതിയൊളിപ്പിച്ചു വച്ച
വെയിൽക്കണ്ണുകളും...

Wednesday 13 November 2019

ചിലപ്പോൾ
കാലം തെളിക്കുന്ന വഴിയേ..
മറ്റുചിലപ്പോൾ
കാല്പനികതയുടെ
നിഴൽപറ്റി..
കാലമെത്ര നടന്നിട്ടും
കാടറ്റം കാണാതെ
ഓരോരോ ഭ്രാന്തുകളുടെ
കാട്ടുവള്ളികളിൽ കുരുങ്ങി
നമ്മളിങ്ങനെ...
ഇഷ്ടമതെപ്പോഴും
മറന്നുപോകും,
കുഞ്ഞു കുശുമ്പുകളുടെ
നനവിനെ
കണ്ണിലൊളിപ്പിക്കാൻ.. .
ഇത്തിരിപിണക്കങ്ങളുടെ
ഇളം ചുവപ്പിനെ
കവിളിലൊളിപ്പിക്കാൻ...
പരാതികുരുന്നുകളുടെ
കൊഞ്ചലുകളെ
നാവിലൊളിപ്പിക്കാൻ...
ചപ്പാത്തിക്കല്ലിൽ
വൃത്തമൊപ്പിച്ചൊരു
കവിതയെഴുതുന്ന സന്തോഷം..
കടുക് വറുക്കുന്ന മണത്തിൽ
കറികളെ വായിച്ചെടുക്കുന്ന
സന്തോഷം..
അങ്ങനെയങ്ങനെ,
കാച്ചിക്കുറുക്കിയ ഓരോ
പാൽപ്പുഞ്ചിരികളിലേക്കും
കാപ്പിപ്പൊടി പോലെ
അലിഞ്ഞു ചേരുന്ന
എന്റെ പ്രഭാതങ്ങൾ...

Monday 11 November 2019

സെപ്റ്റംബര് 22 കേരള കൌമുദി ഞായറാഴ്ച പതിപ്പില് വന്നത്..
കൊച്ചു കൊച്ചു കാര്യങ്ങൾക്കും
ഇടം കൊടുക്കുന്ന
ഒരു വലിയ ചെവി !
കാലം കാരണമാകുന്ന
കാര്യങ്ങളെ കണ്ടില്ലെന്നു വക്കാം.
കാലത്തെ കരുവാക്കിയുള്ള 
കാരണം പറച്ചിലുകളില്ലേ...
കഴമ്പില്ലാത്ത കള്ളങ്ങൾ...
അതാണ്‌,
കൂടുതൽ മുറിവേൽപ്പിക്കുക...
കണ്ണിൽ തട്ടിയിട്ടും
കാണാത്ത മട്ടിൽ
പോകാനും
കരണമേതുമില്ലാതെയിങ്ങനെ
പിണങ്ങാനും മാത്രം
ഉറക്കമേ,
നമ്മൾ തമ്മിൽ
എന്താണ്...?
ഹൃദയം സ്നേഹത്താൽ
ഭാരപ്പെടുകയും
ഒരു വരിപോലും മൂളാതെ,
വെറുതെയൊരു പാട്ടിന്  ചെവിയോർത്തിരിക്കുകയും
ചെയ്യുന്ന നേരങ്ങൾ...
സന്തോഷമെന്തെന്നാൽ,
കാലമിതെത്രകണ്ട്
ശ്രമിച്ചാലും
വീണ്ടെടുക്കാവുന്ന
ഒരാഴത്തിലേക്കേ
മനസ്സ്
വീണു പോവാറുള്ളൂ
എന്നതാണ് !
ചിലപ്പോഴൊക്കെ,
അടിച്ചു നനയ്ക്കാൻ
തുടങ്ങുമ്പോഴാവും..
മറ്റുചിലപ്പോൾ
അലക്കുകല്ലിൽ നിന്ന്
അഴയിലേക്കുള്ള
യാത്രക്കിടെ...
ഈ മഴയുടെ
ഒരു കാര്യം..
അല്ലെങ്കിലും,
മഴക്കെന്തറിയാം
വെയിലുദിക്കാത്ത
ദിവസങ്ങളിലെ
വേവലാതികളെ കുറിച്ച്..
മഴതോരാത്ത
നാട്ടിലെ
അവസ്ഥകളെ കുറിച്ച്...

എന്തിനാണിങ്ങനെ..


നിനക്കെങ്ങനെയാണിങ്ങനെ
സ്നേഹത്തെക്കുറിച്ചെഴുതാനാവുന്നത്
മനസ്സിന്റെ മുൾവേലികൾ
തകർത്തുകൊണ്ടൊരോർമ്മ
എങ്ങനെയാണുള്ളിൽ കയറിക്കൂടുന്നത് ?
മൂന്നാം വാക്കിൽ
തള്ളിപ്പറയുന്നൊരാൾക്കുവേണ്ടി
എന്തിനാണിങ്ങനെ
വരികളോരോന്നും മാറ്റിവെക്കുന്നത്
ചങ്കു പറിച്ചോരോരോ കവിതകളെഴുതുന്നത്?
ആരോപണങ്ങളുടെ
ചാട്ടവാറടികൾ ഏറ്റുകൊണ്ട്
എന്തിനാണിങ്ങനെ തലകുനിച്ച് നിൽക്കുന്നത്?
തിരസ്കാരത്തിന്റെ കൈപ്പുനീർ മാത്രം
കൈമുതലായിട്ടുള്ളൊരുവനോട്
ദാഹജലത്തിനായി കേഴുന്നത്?
കാലിടറി വീഴുമ്പോഴും
താങ്ങാവാത്ത ഭാരം
എന്തിനാണിങ്ങനെ ചുമലിലേറ്റുന്നത്? ഉയിർത്തെഴുന്നേൽക്കാൻ
മറ്റൊരുലോകമില്ലെന്നിരിക്കെ
മുൾക്കിരീടമണിയിച്ച് റാണിയാക്കാമെന്നു
പറയുന്നൊരാളിന്റെ കയ്യും പിടിച്ച്
ഏത് രാജ്യത്തിലേക്കാണ് നീ
പോകാനൊരുങ്ങുന്നത്?
ആ പാപക്കറ മുഴുവനും
ഏറ്റുവാങ്ങിക്കൊണ്ട്
വിശുദ്ധിയുടെ വസ്ത്രങ്ങൾ
ചുവപ്പിക്കുന്നതെന്തിനാണ്?
ഒന്നിനുമല്ലാതെ
നാളെയുടെ ചൂണ്ടുവിരലിലേക്ക്
ജീവിതമിങ്ങനെ വെറുതെ
വലിച്ചെറിയുന്നതെന്തിനാണ്...?