Thursday 5 December 2019

പെണ്ണിറങ്ങി നടക്കുമ്പോൾ


പെണ്ണിറങ്ങി നടക്കുമ്പോൾ !
തലക്കെട്ടിനു താഴെ ചുളിഞ്ഞ
നെറ്റിത്തടങ്ങൾക്ക് കുറുകെ..
അതിനു താഴെ
കാണാനറയ്ക്കുന്ന
നോട്ടങ്ങൾക്ക് കുറുകെ...
സഭ്യമല്ലാത്തതെന്തോ
ചുണ്ടിൽ  തിരുകുന്ന
ചൂളം വിളികൾക്ക് കുറുകെ..
നിയമത്തിന്റെ
താക്കോൽ പഴുതിലൂടെ പോലും
ഇഴഞ്ഞു കയറുന്ന,
വിഷനീല ഞെരമ്പുകൾ
മുഴച്ചു നിൽക്കുന്ന
കൈകൾക്കിടയിലൂടെ...
സദാചാരകുരുക്കിനറ്റത്ത്
നെഞ്ചിൻകൂട് തകർത്ത്
പുറത്തേക്കൊഴുകാൻ വെമ്പുന്ന
തൃഷ്ണകൾക്ക് കുറുകെ...
അടങ്ങിയിരിക്കാൻ
അവളോടുരയുമ്പോഴും
അടക്കമില്ലാതുഴറുന്ന
ആണടയാളങ്ങൾക്ക് കുറുകെ..
ഇരയ്ക്കു പുറകെ
കണ്ണുകളോടൊപ്പം
ഒച്ചയില്ലാതെ പായുന്ന
കാലുകൾക്ക് കുറുകെ..
സുരക്ഷയുടെ
സാധ്യതകളെയൊക്കെയും
കാൽപ്പന്ത് കണക്കെ
തട്ടിത്തെറിപ്പിക്കുന്ന
കാൽവേഗങ്ങൾക്കു കുറുകെ...
നിലാവെട്ടങ്ങൾക്ക് താഴെ
നിഴലുകൾ വീണുകിടക്കുന്ന
നിരത്തുകൾക്ക് കുറുകെ...
പെണ്ണിറങ്ങി നടക്കാതിരിക്കാൻ
വഴിയോരത്തൊക്കെയും
പേടികൾ നട്ടുവച്ച
രാത്രികൾക്ക് കുറുകെ...
അവൾക്കിനിയെന്നാണ്
ഒറ്റയ്ക്ക് നടക്കാനാവുക?
അസ്സമയത്ത്
ഒറ്റപ്പെടുന്നൊരുവൾക്കായി
ലോകമൊരുവഴി പോലും
ഒരുക്കി വച്ചിട്ടില്ലെന്നിരിക്കെ,
അരുതുകളുടെ വിലങ്ങുകളും
ആത്മരക്ഷയുടെ കവചങ്ങളുമില്ലാതെ
അവൾക്കിനിയെന്നാണ്
അവളായി നടക്കാനാവുക...?