Saturday 9 May 2020

എഴുതാപ്പുറങ്ങളിലെ കള്ളൻ



കാറ്റെന്നോ കടലെന്നോ
പേരിടുന്നത് തന്നെ
കണ്ടുപിടിക്കാതിരിക്കാനാണ്...
കവിതയിലൊരാളെ ഒളിപ്പിക്കാനാണ്...
ഒരോർമ്മ കൊണ്ട് പോലും
അവൾക്കുള്ളിൽ കാറ്റാവാനും
കടലാവാനുമാവുന്ന ഒരാൾക്കുമാത്രം
വായിച്ചെടുക്കാനാണ്...
എന്നിട്ടും ചിലരുണ്ട്,
കള്ളനെപ്പോലെ കയറിവരും
അവളുടെ മനസ്സിന്റെ നിഗൂഢതയിലേക്ക്..
അവൾ അവളെയൊളിപ്പിച്ചയിടങ്ങളിലേക്ക്...
അനുവാദം ചോദിക്കാതെ കടന്നു ചെല്ലും..
കഥകൾ കൊത്തിവച്ച ഇരിപ്പിടങ്ങളിൽ
ഒന്നിലിരുന്ന് കൊണ്ട് തന്നെ
അവളെ വിളിച്ചുണർത്തും...
ഉറക്കച്ചടവിൽ.. അഴിഞ്ഞുലഞ്ഞ
ചുരുൾമുടി വാരിക്കെട്ടി വരുന്ന
അവളെ നോക്കി ചിരിക്കും..
അപ്രതീക്ഷിതമായി കയറിവന്ന
അഥിതിയെ കണ്ടവൾ പരിഭ്രമിക്കും...
അപ്പോഴയാൾ
മുഖാവരണങ്ങൾ ഒക്കെയുമഴിച്ചിട്ട്
മുട്ട് കുത്തി നിൽക്കും..
അവൾക്കേറ്റവും പ്രിയമുള്ള വരികൾ
ഈണത്തിൽ ചൊല്ലാൻ തുടങ്ങും...
കാറ്റേ.. കടലേ.. എന്നവളെ നീട്ടി വിളിക്കും..
അപ്പോൾ.. അപ്പോൾ മാത്രം
കാലങ്ങളുടെ നിശബ്ദത ഭേദിച്ച്
ഒരു തിര അവളെ വന്നു മൂടും...































No comments:

Post a Comment