Wednesday 27 February 2019

തിരയനക്കങ്ങളൊന്നുമില്ലാതെ
നിലച്ചു പോയ
ഒരു കടലാണ് ഞാൻ...
നീയോ,
ഒന്നോർക്കുമ്പോഴേക്കും
മിഴിപ്പരപ്പിലേക്ക്
നീന്തിയെത്തുന്ന
ഒരു സ്വർണ്ണ മത്സ്യവും...

Saturday 16 February 2019

സന്തോഷം.
എന്നിൽ ഞാൻ
ഇപ്പോഴുമുണ്ട്....
ഒട്ടും കുറയാതെ തന്നെ !
സ്നേഹത്തിന്റെ
ഭാഷ മാത്രം
സംസാരിക്കുന്ന
ഒരാളിൽ നിന്നും
മഷിമണമുള്ള
ഒരു കടലാസ്സ്
കൈപറ്റിയിരിക്കുകയാണ്..
അങ്ങനെ,
ഭൂമിയിലെ
ഏറ്റവും മനോഹരമായ
ഒരു പ്രണയ സമ്മാനത്തിന്റെ
അവകാശിയായിരിക്കുകയാണ്...
ഒന്നിച്ചു കൊഴിയുന്നത്...
പിന്നെയും
ഒരേ നിറത്തിൽ
വിരിയുന്നത്... 
പകലുകൾക്കെന്തറിയാം
രാവിന്റെ ഋതുഭേദങ്ങളെക്കുറിച്ച്...
ഇരുട്ടിലെ,
ആകാശക്കാഴ്ച്ചകളെ കുറിച്ച്...
ഒരിക്കലും വാടാത്ത ആ
നിലാപ്പൂവുകളെ കുറിച്ച്...

Tuesday 12 February 2019

കാരണങ്ങൾ ഉണ്ടാവുന്നത്

കാലേക്കൂട്ടി പറഞ്ഞിട്ടല്ല
കാരണങ്ങൾ കടന്നു വരാറ്...
ചിലപ്പോഴൊക്കെ
വെറുമൊരു തോന്നലിന്റ
തുമ്പത്തു നിന്നും
ചിലന്തി പോലെയത്
മെല്ലെ തൂങ്ങിയിറങ്ങും...
ശരി തെറ്റുകളെ
നാലായി പകുത്തിട്ട
ഹൃദയത്തിന്റെ അറകളിൽ
തലങ്ങും വിലങ്ങും
വല വിരിച്ചുകൊണ്ടിരിക്കും...
ഒന്നുമില്ലായ്മയിൽ
നിന്നു പോലും
ഓരോരോ കാര്യങ്ങൾ
വലയിൽ കുടുങ്ങും...
അങ്ങനങ്ങനെ...

Thursday 7 February 2019

അക്കങ്ങളുടെ വായനശാല


നിനക്ക് ചിരിയാണ്.
അപരിചിതരുടെ ആത്മകഥ
വായിക്കുന്നതെന്തിനാണെന്നാണ്...
അറിയാത്തൊരാളുടെ
ആത്മാവിലേക്കിങ്ങനെ
എത്തി നോക്കുന്നതെന്തിനാണെന്നാണ്...
പകർത്തിയെഴുതുമ്പോൾ
പാതിയും നുണയാണെന്നാണ്...
കഥകളിലിത്രക്കങ്ങ്
കഥനങ്ങൾ  എന്തിനാണെന്നാണ്...
കവിതയാവുമ്പോൾ
വരികളോരോന്നിലും
അഴിയാക്കുരുക്കുകൾ
ഇതെത്രയാണെന്നാണ്...
അറിയാത്ത ഒരാളിന്റെ
ആത്മ കഥയിൽ നീ
ചൂഴ്ന്നെടുക്കുന്നതെന്താണെന്നാണ്...
ഒരു വരിയിൽ പോലും
നമ്മളില്ലാത്ത ഒരു പുസ്തകത്തിനെ
അത്രക്കങ്ങു നെഞ്ചിലേറ്റുന്നത്
എന്തിനാണെന്നാണ്...
അറിവിലേക്കായൊന്നും
കരുതി വക്കാത്ത കടലാസ്സുകളെ മറിച്ചു നോക്കുന്നത് പോലും
എന്തിനാണെന്നാണ്...
ഇനിയെന്തു പറയാനാണ്...
പുസ്തകക്കെട്ടുകളിൽ നിന്നും
നിനക്കുള്ളവ മാത്രം
ഞാൻ തിരഞ്ഞു വക്കുന്നു...
കണക്കുകളുടെ ലോകത്തേക്കവ
മാറ്റിവക്കുന്നു...
അപരിചിതരുടെ ആത്മകഥ
വായിക്കാത്തൊരാൾക്കു വേണ്ടി
അക്കങ്ങളുടെ വായനശാല ഞാൻ
തുറന്നു വക്കുന്നു...

വാടകക്കാരൻ



മടക്കിക്കൊടുക്കുമ്പോൾ
വാടകച്ചീട്ടുപോലെ
കീറിക്കളയാനും മാത്രം
ഒന്നും ബാക്കിയുണ്ടായിരുന്നില്ല
അവർക്കിടയിൽ.

അടിവയറ്റിലെ മുറിവിൽ
ഇനിയും നോവേറ്റുന്ന
ഒരു കുഞ്ഞു നീറ്റൽ...
അവന്റെ ഉദരത്തിലെ
പൊഴിഞ്ഞു വീഴാത്ത
ഒരു പൊക്കിൾ ചരടും ...
അവരെയൊന്നിപ്പിച്ചിരുന്ന
ആ അടയാളം,
അതന്നേ  മുറിച്ചു മാറ്റിയിരുന്നു..

മടങ്ങിപ്പോകുമ്പോൾ
അവൻമാത്രമെന്തിനോ ഉറക്കെ
കരഞ്ഞുകൊണ്ടിരുന്നു . ..

ഒരിക്കൽ, ഒരിക്കൽ മാത്രം
അവനെ വിരുന്നൂട്ടിയെങ്കിലും
ആ രുചിയോർമ്മകളെ
അവൻ മറന്നു പോയേക്കാം..
പഴയൊരു വാടകച്ചീട്ട് പോലെ
 അവളുടെ നോവോർമ്മകളെയും...

എങ്കിലും,
പാൽമണം മാറാത്ത ഇളംചുണ്ടിൽ
അവൾ അവസാനമായി ഒരുമ്മ കൊടുത്തിരുന്നു....
തിരിഞ്ഞു നടക്കുമ്പോൾ
ഒരു കുഞ്ഞു പിൻവിളിക്കായി ചെവിയോർത്തിരുന്നു....
വെറുതെ....