Monday 17 February 2020

വേട്ടക്കാരൻ


മുറിവേറ്റത് പോലെ
തലകുനിച്ചും കൊണ്ടൊരാൾ
മുട്ടുകുത്തി നിൽക്കുമ്പോൾ
തൊട്ടപ്പുറത്ത് നിൽക്കുന്നയാൾ
നിരായുധനായിട്ടും
കഥയറിയാതെ തെല്ലൊന്ന്
പകച്ചു പോകും...
ചോര വാർന്നൊലിക്കുന്നതു പോലെ
അയാൾ നെഞ്ച് പൊത്തിപ്പിടിക്കുമ്പോൾ
ഏതോ ഉൾഭയത്താൽ മറ്റെയാളും
കിതക്കാൻ തുടങ്ങിയിരിക്കും...
അടുത്ത് ചെല്ലുമ്പോൾ
ആഞ്ഞു തള്ളുന്ന,
കാരണമില്ലാതെ
കണ്ണീരൊലിപ്പിക്കുന്ന
അയാൾക്കരികിൽ
പാപിയെ പോലെ
നിന്ന് വിയർക്കും..
ഒരു വേട്ടമൃഗത്തെ പോലെ
പിടയുന്ന ഒരാൾക്കരികെ
ഇയാൾക്കെത്രനേരമിങ്ങനെ
നിസ്സഹായനായിരിക്കാനാവും..?
മെല്ലെ മെല്ലെ തടിച്ചു കൂടുന്ന
ആൾക്കൂട്ടത്തിന്റെ ഒത്തനടുക്ക്
വേട്ടക്കാരനെപ്പോലെ ഇയാൾക്ക്
നെഞ്ചും വിരിച്ച് നിൽക്കാനാവില്ലല്ലോ..
പിടഞ്ഞുകൊണ്ടയാൾ
ഒന്നു വിരൽ ചൂണ്ടിയാൽ മതി
നിശബ്ദമായൊന്നു
നോക്കിയാലും മതി
കുറ്റവാളിയാക്കാൻ..
കല്ലെറിയിപ്പിക്കാൻ...
ആൾക്കൂട്ട വിചാരണകൾക്കൊടുവിൽ
പാപിയെന്നു വിധിയെഴുതുമ്പോൾ..
ശിക്ഷ നടപ്പിലാക്കുമ്പോൾ..
മറ്റാരും കാണാതെ,
അത്രയും ക്രൂരമായി...
അത്രയും നിഗൂഢമായി...
ഊറിച്ചിരിക്കാൻ.















No comments:

Post a Comment