Monday 3 February 2020

ആൾമരം


ആരുമില്ലായ്മയിൽ
ആൾമരമാവുക !
തളർന്നു വീഴും മുൻപേ
തളിരില പോലെയവളെ
നിന്റെ ചില്ലയിലേക്ക്
ചേർത്ത് വയ്ക്കുക..
വെയിൽ തൊട്ടുപോയ
ഹൃദയത്തിലേക്കിത്തിരി
തണലാറ്റിയൊഴിക്കുക...
ഇലക്കുമ്പിളിൽ സ്നേഹം
നിറച്ചു വയ്ക്കുക...
കാതോരം കഥകളാവുക..
കാറ്റായി കടലായി
അവളെ പുണരുക...
നിന്റെ വരണ്ട ചുണ്ടുകളിൽ
വിരലോടിച്ചുകൊണ്ടവൾ
വസന്തങ്ങളുതിർക്കും...
ഇലമർമ്മരങ്ങൾക്ക്
ഋതുക്കളുടെ ഭാഷ
പഠിപ്പിച്ചു കൊടുക്കും...
ഓരോ കാറ്റിലും
അവയോടൊപ്പം ചേർന്ന്
പാട്ടുപാടും..
അപ്പോൾ
വസന്തത്തിന്റെ വരവിനു
കാത്തു നിൽക്കാതെ
പൂക്കൾ വിരിയുകയും
ആകാശത്തിൽ നിന്നും
ശലഭ മഴ പെയ്യുകയും ചെയ്യും..
അവളുടെ ചേലത്തുമ്പിലേക്ക്
നിറങ്ങൾ പരന്നൊഴുകും...
ഇലയായും, കായായും പൂവായും
അവരൊരുമിച്ചു പൂക്കും
ഓരോ വേനലിലും
മണ്ണിന്റെ മാറിലേക്ക്
മരങ്ങളിങ്ങനെ
മരിച്ചു വീഴുമ്പോൾ
വെയിൽ വിരിച്ചിട്ട വഴിയിലെ
നിഴൽക്കൂടിനുള്ളിൽ
അവർ മാത്രമിങ്ങനെ
പച്ചപുതച്ചുറങ്ങും...









No comments:

Post a Comment