Sunday 16 February 2020

ഒറ്റച്ചെവി


അവളൊരുപാട് പേർക്ക്
ഒരൊറ്റചെവിയാണ്.
ഹൃദയമഴിച്ചു വച്ചിട്ട്
സൊറ പറഞ്ഞിരിക്കാനും
ഒരറ്റത്ത് ഒറ്റക്കിരുന്നിത്തിരി
കരയാനുമിടമുള്ള
ഒരു വലിയ ചെവി..

കഥകൾക്കിരിക്കാനൊരിരിപ്പിടം.
സങ്കടങ്ങൾക്ക് തലതല്ലിച്ചാവാൻ
ഒരു ബലിക്കല്ല്..
വേദനകളഴിച്ചിടാനും,
മനസ്സിനെ തോരാനിടാനും
നീളത്തിൽ കെട്ടിയ
ഒരഴ.
സ്വപ്നങ്ങളെ നട്ടുനനയ്ക്കാൻ
ഒരു പൂന്തോട്ടം..
ഇന്നലെകളെ മറവുചെയ്യാൻ
ഒഴിച്ചിട്ടിരിക്കുന്ന കുഴിമാടവും...

കാൽപ്പാട് പോലും
പതിയാത്ത വഴികളിലേക്ക്,
ഒറ്റച്ചെവിക്കരികിലേക്ക്,
കഥകളുമായെത്തുന്നവരിതെത്രയാണ്..
ചെവിത്തട്ടിൽ മുളച്ചു പൊന്തുന്ന
മുൾച്ചെടികളോ
ആഴ്ന്നിറങ്ങുന്ന
അവയുടെ വേരുകളോ
ആയിരിക്കും
മരുഭൂമിയോളം പോന്ന
അവളുടെ മനസ്സിലേക്കവർക്ക്
വഴി കാട്ടുന്നത്..
വിളിച്ചു വരുത്തുന്നത്...
അല്ലെങ്കിലും,
ആരുമവിടെയ്ക്ക്
മോക്ഷം തേടിയിറങ്ങിയതല്ലല്ലോ
മനസ്സിലെ മീസാൻ കല്ലുകൾക്ക് താഴെ
മറവു ചെയ്യപ്പെടാനായി
രഹസ്യങ്ങൾക്ക് ഒരുചെവിയും
വഴിപറഞ്ഞു കൊടുക്കേണ്ടതുമില്ലല്ലോ...




No comments:

Post a Comment