കവിതയുടെ
രസതന്ത്രങ്ങളൊന്നുമറിയാതെ
ഞാനെഴുതുന്നു.
പിറന്നു വീണ കുഞ്ഞ്
ശ്വസിക്കാൻ പഠിക്കുന്ന പോലെ..
ഒരു നിമിഷം
ജീവന് വേണ്ടി പൊരുതുന്നു..
ഉൾപ്പിടച്ചിലുകളെ
ജീവിതവുമായി കൂട്ടിച്ചേർക്കുന്നു..
കവിതയുടെ സ്വതസിദ്ധമായ
താളക്രമങ്ങളെ കുറിച്ചോ
വൃത്താലങ്കാരങ്ങളെ കുറിച്ചോ
ആകുലപ്പെടാതെ
ജീവതാളത്തിൽ വരികളെഴുതുന്നു...
പിന്നെയൊരു മറിച്ചുനോക്കലിന് പോലും
ഇടം നൽകാതെ മാഞ്ഞു പോകുന്ന
ഇന്നലെകളെ കുറിച്ച്
ഇന്നിന്റെ ഉള്ളംകൈയ്യിലെഴുതി വെക്കുന്നു...
നാളെയെന്ന പേരിൽ
കാലത്തിനു മുന്നേ നടക്കുന്നു...
ഇന്നിനെ മഷിയടയാളങ്ങളാക്കി
സൂക്ഷിക്കുന്നു..
മനസ്സിനെ കടലാസിലേക്ക്
പകർത്തി വെക്കുന്നു..
എന്നിട്ടും,
കവിതയുടെ രാജ്യത്ത്
കല്പനകളനുസരിക്കാത്ത
പ്രജകളെപ്പോലെ
എന്റെ കവിതകൾ
പിന്നെയും പിന്നെയും
നാടുകടത്തപ്പെടുന്നു...
No comments:
Post a Comment