Thursday 8 September 2016

സ്വപ്നങ്ങളുടെ എത്ര പടവുകൾ കയറണം ജീവിതത്തിലേക്ക്... ജീവിതത്തിന്റെ എത്ര പടവുകൾ പിന്നെയും താണ്ടണം നിന്നിലേക്ക്‌...
ഒറ്റവരികവിതയല്ല... വലിയൊരിഷ്ടത്തിന്റെ ചുരുക്കെഴുത്താണ്... പലപ്പോഴും...
ഒരിക്കൽ, പേമാരിയായി... പ്രളയമായി... പെയ്തു തീരണമെങ്കിൽ, ആകാശം തിരയനക്കങ്ങളില്ലാതെ ഒരു കടൽ ഉള്ളിലൊളിപ്പിച്ചു കാണില്ലേ... ആരും കാണാതെ...
അതെ, അത്രയും ചെറിയൊരിഷ്ടം... തീപ്പൊരിയോളം പോന്നത്...
സ്നേഹം തടവിലാണ്... ബന്ധങ്ങളുടെ കന്മതിലുകൾക്കപ്പുറം കരകാണാക്കടലാണ്... എന്നിട്ടും , സ്വപ്നങ്ങൾ എത്രയോ വട്ടം തടവുചാടിയിട്ടുണ്ട്...
അറിയാതെയെങ്കിലും, ഒരു പേര് ഒരായിരം വട്ടം ഉരുവിട്ട്.... ഒരാളെ മാത്രം ധ്യാനിച്ച്... പ്രണയം , ഇതെത്രമാത്രം തീവ്രമായ മാനസപൂജയാണ്...
ഈറൻമുടിത്തുമ്പിൽ മഴത്തുള്ളികളിത്തിരി കരുതിവെക്കണം.... നീയടുത്തെത്തുമ്പോഴൊക്കെയും നിന്നിൽ മാത്രം പെയ്തു തോരുന്നൊരു മഴയാവണം.....
സ്വപ്നങ്ങളുടെ തണലു തേടിയെത്തും.. പിന്നെയേതോ തിരിച്ചറിവിന്റെ തെളിച്ചത്തിൽ ജീവിതത്തിന്റെ പൊരി വെയിലിലേക്ക്‌ തിരിഞ്ഞു നടക്കും... തനിയെ...
തബല.. ഹൃദയപുടങ്ങളിൽ സ്നേഹത്തിന്റെ വിരൽ വേഗങ്ങൾ... എത്ര മനോഹരമായാണ് സംഗീതത്തിന്റെ ആരോഹണാവരോഹണത്തിൽ രണ്ടു ഹൃദയതാളങ്ങൾ ഒന്നാവുന്നത്..!
സ്നേഹത്തിന്റെ ഇളംവെയിലിനാൽ അവളുടെ നിറകണ്ണിൽ സ്വപ്നങ്ങളുടെ ഏഴുനിറങ്ങളും ചാർത്തിക്കൊടുക്കുക.. പിന്നെയവളെ, നിന്റെയാകാശത്തിലെ മഴവില്ലാക്കുക..
നോവിന്റെ ഉള്ളുരുക്കങ്ങളെ നീ തൊട്ടറിയുന്ന പോലെ...
ഒടുവിൽ... ഈ സ്നേഹത്തിന്റ പുനർജനി താണ്ടി നീയെത്തുമ്പോൾ... കാത്തു നിൽക്കുന്നുണ്ടാവും ഞാനവിടെ... കാലത്തിന്റ അറ്റത്ത്...
പ്രിയമുള്ളൊരാളിന്റെ കണ്ണിൽ സ്വന്തംപ്രതിരൂപം കാണുമ്പോഴാണ് ഒരുപെണ്ണ് ഇക്കാലമത്രയും നുണക്കഥ പറഞ്ഞ മായക്കണ്ണാടിയുടെ പുറകിൽ ഒളിച്ചിരിക്കുക...
ഭ്രാന്തമായി പ്രണയിക്കപ്പെടുക... പിന്നെ... വേദനകളെ പോലും വരികളാക്കുന്ന ആ കവിയുടെ വിരൽത്തുമ്പിലെ ഏറ്റവും മനോഹരമായ കവിതയാവുക....ആഹാ...
പ്രാണന്റെ ഇത്തിരി ചൂടേറ്റുറങ്ങുന്ന കിളിക്കുഞ്ഞുങ്ങൾ.... പ്രാർത്ഥനയുടെ ഏതു ചില്ലയിലാണ് ഞാനാ കൂടൊളിപ്പിക്കേണ്ടത്...?
മനസ്സങ്ങനെയാണ്.. ഇന്നലെയുടെ മുറിവുകളെ ഓർമ്മകൾ കൊണ്ട് കുത്തി നോവിച്ചുകൊണ്ടിരിക്കും... വെറുതെ.. കാലത്തിന് കുറുകെ തുഴഞ്ഞു കൊണ്ടേയിരിക്കും...
നിന്നെയെഴുതാൻ വാക്കുകളുടെ അലങ്കാരമെന്തിനാണ്.... അക്ഷരങ്ങളുടെ നെറുകയിൽ സ്നേഹത്തോടെ ഒരു മയിൽ‌പീലി വച്ചുതന്നാൽ പോരെ ...?
കൈത്തലം കൊണ്ടല്ലല്ലോ.. കുഞ്ഞു കുഞ്ഞു ഉമ്മകൾ കൊണ്ടല്ലേ പനി നോക്കേണ്ടത്....?
അല്ലെങ്കിലും , സ്നേഹത്തിന്റെ അളവുപാത്രത്തിലേക്കാണ് അറിയാതെയെങ്കിലും നമ്മൾ ഹൃദയം കുടഞ്ഞിടുന്നത്...
ഒരു മഴയിൽ നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഇന്നും മേഘങ്ങളിൽ മാത്രം കൂടുകൂട്ടുന്ന മനസ്സുകളുണ്ട്...
എന്നിട്ടും... മുറിവേറ്റ ഒരു കുഞ്ഞുപക്ഷി കണക്കെ മനസ്സെപ്പോഴും നിന്‍റെ ജനലഴികളിലിരുന്ന്‌ ചിറകിട്ടടിച്ചുകൊണ്ടിരിക്കുകയാണ്... വെറുതെ...
കണ്ണുകളിടയുമ്പോൾ അറിയാതെപോലും തുറക്കരുത് നീയാ മൂന്നാം കണ്ണ്‌... ഭയമാണെനിക്ക് , പ്രണയമെന്നിൽ ആളിക്കത്തിയാലോ...
നെഞ്ചോടു ചേർത്തു പിടിക്കുമ്പോഴും നിനക്ക്‌ ഭയമാണ്... നിമിഷവേഗത്തിൽ മിന്നിമായുന്ന അവളിലെ ഋതുഭേദങ്ങളെ...
അല്ലെങ്കിലും , വിയർപ്പിന്റെ ഉപ്പുകൂട്ടിയല്ലാതെ തിരക്കുകൾ എങ്ങനെ രുചിച്ചു നോക്കാനാണ്....
ചുഴിയിൽ പെട്ടപോലെ... ഈ തിരക്കുകൾ നമ്മളെ എത്ര ആഴങ്ങളിലേക്കാണ് വലിച്ചുകൊണ്ടു പോകുന്നത്....
നീയറിയാറുണ്ടോ... എന്റെ സങ്കടങ്ങളൊക്കെയും കാലൊച്ച പോലുമില്ലാതെ നിന്‍റെ ചാരെ വരുന്നതും.. ആ തോളിൽ ചാഞ്ഞിരുന്ന് ചിണുങ്ങിക്കരയുന്നതും..?
പറയാത്തതൊക്കെയും ഉള്ളിൽ തിളച്ചു പൊങ്ങുമ്പോഴാണോ മൗനത്തിന്റെ മൂടിക ഇത്രമേൽ ഒച്ചയുണ്ടാക്കുന്നത്...?
ആത്‌മാവിന്റെ ലിപികളെ ഉടലിലേക്കു പകർത്തിയെഴുതുമ്പോൾ പലപ്പോഴും അർഥം മാറിപ്പോവാറുണ്ട്... പ്രണയം തെറ്റി വായിക്കപ്പെടാറുമുണ്ട്....
നീ മാത്രം വായിക്കുന്ന മനസ്സിന്റെ വരികളിലെ മഷിപുരളാത്തൊരിഷ്ടമാവണം .. നിന്റെ മാത്രം കവിതയാവണം ...
മടങ്ങിയെത്തുന്ന നേരത്ത് നോവുന്ന കാൽവെള്ളകളിൽ ഉമ്മവെക്കാറുണ്ടോ... സ്നേഹം തണൽ വിരിക്കുന്ന നിന്‍റെ വീട്ടിലേക്കുള്ള വഴികളിപ്പോഴും....?
ഓരോ മഴത്തുള്ളിയും ഓരോരോ ചുംബനങ്ങളാണെങ്കിൽ.... ആകാശത്തിനും ഭൂമിക്കും ഇടയിലെ പ്രണയത്തിന്റെ ഉടമ്പടികൾ തെറ്റിക്കുന്നത് ആരാണ്..?
ചുറ്റും മറവിയുടെ ഒരു മറ തീർത്തിട്ട് ഓർമ്മകളിങ്ങനെ ഒരാളെ മാത്രം ചുറ്റിപ്പറ്റി നടപ്പാണ്...
ദയയുടെ ഒരു കണികപോലും ബാക്കിവെക്കാതെ എന്തിനാവും മേഘങ്ങൾ ചിറകു കുടഞ്ഞതും.. ചൂടുപറ്റിയിരുന്ന തന്റെ മഴക്കുഞ്ഞുങ്ങളെ പടിയിറക്കിവിട്ടതും..?
മാറ്റങ്ങളുടെ മുഴുക്കാപ്പ് എത്രവട്ടം എടുത്തണിഞ്ഞാലും ഉള്ളിന്റെയുള്ളിൽ നമ്മളിന്നും ആവർത്തിക്കപ്പെടുകയല്ലേ...?
ഹൃദയത്തിലേക്കുള്ള വാതിലുകൾ ഓരോന്നായി തഴുതിട്ടിട്ട് ചുംബനങ്ങളുടെ താക്കോൽക്കൂട്ടം അവളെയേൽപ്പിച്ചത് എന്തിനാണ്....?
നിന്നെയെഴുതാനാവാതെ... ഉള്ളിലുറഞ്ഞുകൂടുന്ന ഒരിഷ്ടമുണ്ട്... അല്ലെങ്കിലും , മനസ്സിന്റെ ഭാഷയാണ്... അക്ഷരങ്ങൾക്കെന്തറിയാം...?
വിധി വിലയ്ക്കു വാങ്ങാൻ ആളുള്ളിടത്തോളം നീതിയുടെ കച്ചവടവുമുണ്ടാകും... നിയമത്തിന്റെ താക്കോൽ പഴുതിലൂടെ തന്നെ...

പിന്നെ,

 1. 'പിന്നെ'യെന്നത് ഒരു മുറിവരയാണ്. അറ്റവും തലയുമില്ലാതെ പോകുന്ന  വർത്തമാനങ്ങളെ കൂട്ടി വായിക്കാൻ ഒരടയാളം വയ്ക്കലാണ് 2. 'പിന്നെ&#...