Sunday 21 June 2020

ആ ഒരാൾ


അവരല്ലാത്തതൊക്കെയും
നുണയാണെന്ന് കരുതുന്ന
ആൾക്കൂട്ടത്തിലേക്ക്
അറിയാതെയെങ്കിലും
ചെന്ന് പെട്ടിട്ടുണ്ടോ..
അവഗണനയുടെ തീപ്പൊള്ളലേറ്റിട്ടുണ്ടോ...
ഒറ്റപ്പെടുത്തലിന്റെ കുരുക്കുകളിൽ
പിടഞ്ഞു പോയിട്ടുണ്ടോ..
ആരോപണങ്ങളുടെ മൂർച്ച കൊണ്ട്
ചോര വാർന്നിട്ടുണ്ടോ...?
രക്ഷപ്പെടാനൊരു
പഴുതുപോലുമില്ലാത്തൊരു
മുറിയിൽ
അകപ്പെട്ടു പോയത് പോലെയും
ആദൃശ്യമായൊരു കൈ വന്ന്
വാപൊത്തുന്നപോലെയും
നിലവിളികളെ
മൂടിവെക്കുന്നത് പോലെയും
തോന്നിയിട്ടുണ്ടോ...
എപ്പോഴുമതെ,
ആൾക്കൂട്ടത്തിലൊറ്റപ്പെട്ടു
പോയവരുടെ കഥകൾക്ക്
അതിശയിപ്പിക്കുന്ന ഒരു
സാദൃശ്യമുണ്ടാവും...
ആരവങ്ങൾക്കിടയിൽ
അടക്കം ചെയ്ത
അവരുടെ നിശബ്ദതക്ക് പോലും
ഒരേ നിറമായിരിക്കും...
വിഷാദപ്പച്ച പടർന്ന
ചുമരുകളും
വിരസത കൊത്തിവച്ച
വാതിൽപ്പടികളും
തെല്ലൊന്നടർന്നതിനാൽ
ചെറുചിരി പോലുമില്ലാതെ
തഴുതിട്ടിരിക്കുന്ന
ജനൽപാളികളുമായി
കാത്തിരിപ്പുകളവസാനിച്ച
വീടുകൾ പോലെ
ചില മനുഷ്യർ.
ഉൾപിടപ്പുകൾ..
നെഞ്ചിൻ നെരിപ്പോടുകൾ..
അവരുടെ വീടകങ്ങൾക്കു പോലും
ഒരേയിരുട്ടായിരിക്കും...
അടയാളം പോലുമില്ലാതെയാവും
അവരൊക്കെയും
മാഞ്ഞു പോയിട്ടുണ്ടാവുക...
അല്ലെങ്കിൽ
വേദന വിഴുങ്ങും മുൻപേ
മരണത്തിന്റെ കയ്യിലേക്ക്
സ്വയം എറിഞ്ഞുകൊടുത്തതുമാവാം...
പക്ഷെ,
നുണകളെഴുതിപ്പിടിപ്പിച്ച
മീസാൻ കല്ലുകൾക്ക് താഴെ
അഴുകിത്തീരുന്ന നേരുകളെ
ആരറിയാനാണ്... 
ഒരിത്തിരി പോലും 
ചോര പൊടിയാതെ 
പിടഞ്ഞു തീർന്ന ജീവിതങ്ങൾക്ക് 
ആര് ചരിത്രമെഴുതാനാണ്...























No comments:

Post a Comment