Tuesday 17 March 2020

ക്വാറന്റൈൻ

   
പേടികളുടെ രാജ്യത്തെ
കാവൽക്കാരാ...

പ്രതിരോധമെന്നും പ്രതിഷേധമെന്നും
പറഞ്ഞുംകൊണ്ട് സ്വയം തടവിലായ
ഒരാളെ കണ്ടിരുന്നോ...

ഇവിടെ കാറ്റിൽ പോലും
അവളുടെ മണമാണെന്നും
പ്രണയമിങ്ങടുത്തെത്തിയതു പോലൊരു
തോന്നലാണെന്നും പറഞ്ഞുകൊണ്ട്
അവിടെ പതുങ്ങിയിരിക്കുന്ന ഒരാൾ..

കണ്ടെങ്കിലയാളോട് പറയണം...
ഒരിക്കൽ നിന്റെ
വിളറിവെളുത്ത കണ്ണുവെട്ടിച്ച്
അവൾ അകത്തു കയറിയിരുന്നുവെന്നും
കാറ്റായോ പൂവായോ
വാക്കായോ വെയിലായോ
നിന്റെ ഏകാന്തതയിലേക്കവൾ
എപ്പോൾ വേണമെങ്കിലും
കടന്നു വന്നേക്കാമെന്നും..

അവൾ അവൾ എന്ന ചിന്തയിലേക്ക്
ഒതുങ്ങിക്കൂടിയതു മുതൽ
പ്രണയപ്പനിയുടെ പ്രധാനലക്ഷണങ്ങൾ
കണ്ടു തുടങ്ങിയ സ്ഥിതിക്ക്,

അവനോട്
കരുതിയിരിക്കാൻ പറയണം..
പ്രതിരോധിക്കും തോറും
പിടിമുറുക്കുന്ന,
നിഷേധിക്കും തോറും
ഉള്ളിൽ പടരുന്ന
പേടികളെക്കാൾ വേഗം കുതിക്കുന്ന
പ്രണയത്തിന്റെ വൈറസുകളെ...

ഒരാളിൽ നിന്നൊരാളിലേക്കു മാത്രം
പകരുന്ന പ്രണയപ്പനിയെ...
നിനക്കു ചുറ്റും
വട്ടമിട്ടു പറക്കുന്ന
അവളിലെ പെണ്ണിനെ...
പിന്നെ,
എപ്പോൾ വേണമെങ്കിലും
തടവുചാടിയേക്കാവുന്ന
നിന്നിലെ നിന്നെയും...








No comments:

Post a Comment