Sunday 14 April 2019

മരണത്തെ കുറിച്ചൊരു കവിത വായിച്ചെടുക്കുമ്പോൾ



എന്നിരുന്നാലും,
ആകാശത്തിന്റെ  ഒത്ത നടുക്ക്
ലോകം മുഴുവൻ
വായിക്കുമെന്നറിഞ്ഞു കൊണ്ട് തന്നെ
അയാൾ മരണത്തെ കുറിച്ചുള്ള
കവിതകൾ എഴുതി വച്ചതെന്തിനാവും..?
പകലുറക്കത്തിനെ
പാതിയിലുപേക്ഷിച്ചിട്ട്
അഞ്ചാമത്തെ നിലയിലെ
പൂച്ചട്ടികളിൽ നിന്ന്
ചോരനിറമുള്ള പനിനീർ പുഷ്പങ്ങളെ
താഴോട്ട് വലിച്ചെറിഞ്ഞതെന്തിനാവും...?
ഇനിയും എരിഞ്ഞു തീരാത്ത
സിഗരറ്റ് കുറ്റിയിൽ നിന്ന്
ഒരു  തീപ്പൊരിതുണ്ട്
അതിനുമേലേക്ക്
കുടഞ്ഞെറിഞ്ഞതെന്തിനാവും...?
വെള്ളപുതച്ച തണുപ്പൻ കാഴച്ചകളെ
പതിവിലുമേറെ നേരം
നോക്കി നിന്നതെന്തിനാവും...?

ചിലപ്പോൾ
പുതുകവിതപോലെ അകലെയിരുന്ന്
മരണം മോഹിപ്പിച്ചിട്ടുണ്ടാവും...
അതുമല്ലെങ്കിൽ
തീരാക്കടങ്ങളിലെഴുതിച്ചേർക്കാൻ
ഒരു വരി തിരഞ്ഞു പോയതുമാവാം...

ആർക്കറിയാം
കവിതയല്ലേ,
കഥകൾ ധാരാളം മറഞ്ഞിരിപ്പുണ്ടാവും..
കവിയല്ലേ,
വരികളിൽ  വേദന
നിറച്ചു വച്ചതുമാവാം..
വായനക്കാർക്കു വേദനിക്കുമെന്നറിഞ്ഞുകൊണ്ടുതന്നെ...

അടുത്ത മഴയിൽ
വരികൾ പെയ്യുമായിരിക്കും...
അപ്പോഴും
മഷിപടരുന്നതും മനസ്സ് പെയ്യുന്നതും
ഒന്നുമറിയാതെ
അഞ്ചാം നിലയിലെ ബാൽക്കണിയിൽ
വാടിത്തുടങ്ങിയ പനിനീർച്ചെടിയിലേക്ക്
മഴത്തുള്ളികളിറ്റിച്ചു കൊണ്ട്
സിഗരറ്റ് മണത്തിൽ
ഒരു കവിതയിരുന്നു പുകയുന്നുണ്ടാവും... 

No comments:

Post a Comment