കവി..
ഞാൻ നിന്റെ കവിതയിലേക്കോ
നിന്റെ കവിതകൾ
എന്റെ
കടലാസ്സിലേക്കോ
നുഴഞ്ഞു കയറ്റം തുടങ്ങിയിട്ട്
കുറച്ചു കാലമായി...
എന്തെഴുതാൻ തുടങ്ങിയാലും
അതിലെല്ലാം
നിന്റെ നിഴൽ
വീണു കിടക്കുന്നത് പോലെ...
എന്നാൽ കണ്ടെടുക്കനാണെങ്കിൽ
നീയതിൽ
നിന്നെയൊരു
പൊട്ടെങ്കിലും
ബാക്കി വച്ചിട്ടു വേണ്ടേ..
ഞാൻ പിന്നെയും പിന്നെയും
വെപ്രാളപ്പെട്ടു
നിന്റെ
കവിതയിലേക്കോടി യെത്തും..
ഇന്നലെകൂടെ കണ്ടു
പിരിഞ്ഞതെങ്കിലും
ഒരു പരിചയം പോലും
കാട്ടാതെ
കവിതയെന്നെ
പറഞ്ഞയക്കും...
ഞാൻ പിന്നെയും
കടലാസിൽ വന്നിരിക്കും..
കവിയിതു വല്ലതും
അറിയുന്നുണ്ടോ..
ഓഹ്,പിന്നെ...
കവിക്കെന്താ
കിറുക്കുണ്ടോ..
അല്ലെങ്കിലും നിഴലുനോക്കി
ആളെ തിരിച്ചറിയുന്ന വിദ്യ
കവികൾക്കൊട്ടും
വശമുണ്ടാവാനിടയില്ല..
ഓരോ നേരവും
കടലാസിൽ ചുറ്റിത്തിരിയുന്നവർക്ക്..
വട്ടം വട്ടം
ഒരു കവിത പോലുമാവാത്തവർക്ക്
നിറയെ നിറയെ
കവിത വായിക്കുന്നവർക്ക്
അതെളുപ്പമാണ്..
പുറംചട്ടയിൽ നിന്നു പോലും ഉള്ളിലെ
കവിത വായിച്ചെടുക്കാൻ...
കയ്യക്ഷരത്തിൽ നിന്നു പോലും
കവിയെ കണ്ടുപിടിക്കാൻ...