Monday 6 July 2020

സ്വപ്നഭാഷ്യം


ഒറ്റയുറക്കത്തിൽ
ഒന്നിന് പുറകെ ഒന്നായി
മൂന്ന് സ്വപ്‌നങ്ങൾ..
പതിവ് തെറ്റിച്ചു
ഓർമ്മകളിൽ നിന്നും
മാഞ്ഞു പോകാൻ കൂട്ടാക്കാതെ
പകലിലേക്ക് കൂടെയുണർന്ന
സ്വപ്‌നങ്ങൾ...
അകാരണമായി ആലോചനകളെ
അസ്വസ്ഥമാക്കുന്ന സ്വപ്‌നങ്ങൾ..

ആദ്യത്തെ സ്വപ്നത്തിൽ
വെളുത്ത രോമക്കുപ്പായമണിഞ്ഞ
മൂന്നു പെൺ പൂച്ചകളെ
മനുഷ്യരുടെ ഭാഷ
പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.
നാവ് വളച്ചും തിരിച്ചും
'മ്യാവു' എന്ന ശബ്ദത്തെ
വാക്കാക്കി മാറ്റാനും
ഓരോ വാക്കിനേയും
കൂട്ടിച്ചേർത്തു വരികളാക്കാനും.
വാല് ചുഴറ്റിയും മീശ വിറപ്പിച്ചും
മണ്ണിലേക്ക് നഖങ്ങളാഴ്ത്തിയും
ശ്രമകരമായി മ്യാവു വിനെ
മൊഴിമാറ്റം ചെയ്യുകയാണ്
അവർ മൂന്ന് പേരും...

രണ്ടാമത്തെ സ്വപ്നത്തിലാവട്ടെ
ആകാശത്തിന്നപ്പുറം
കാണാക്കാഴ്ചകളിലേക്ക്
കൗതുകത്തിന്റെ
ടെലെസ്കോപ്പ് തിരിച്ചു വെക്കുകയാണ്...
മഞ്ഞു മിനാരങ്ങൾ...
വെൺതൂവൽ പക്ഷികൾ...
വെളുത്ത പരവതാനി
വിരിച്ച പോലുള്ള
പാതകൾ...കുറിയ മനുഷ്യർ..
അവിടെയേതോ ഗ്രഹത്തിന്റ
കാവല്ഭടന്മാർ എന്റെ
കണ്ണിലേക്ക് തന്നെ നിറയൊഴിക്കുന്നു...
നോവിൽ കണ്ണുകളിറുക്കിയടച്ചു
ഞാൻ മറ്റൊരു സ്വപ്നത്തിലേക്ക് മടങ്ങുന്നു...

മൂന്നാമത്തെ സ്വപ്നത്തിൽ
മുഖമില്ലാത്ത മനുഷ്യരായിരുന്നു...
നിഴലുകൾ പോലെ
നേർത്ത മനുഷ്യർ...
നിറയെ മരങ്ങൾ..
ഓരോമരങ്ങൾക്ക് താഴെയും
കല്ലു കസേരകൾ...
എന്നേക്കാൾ മുന്നേ
വന്നവരൊക്കെയും
ഇരിപ്പുറപ്പിച്ചിരുന്നു...
മുന്നിലും പിന്നിലുമിരുട്ടാണ്...
ഏതോ വെളിച്ചത്തിനായുള്ള
കാത്തിരിപ്പിലാണെല്ലാവരും...
നിഴലുകളിൽ പരിചയത്തിന്റ
ഒരു മുഖം പോലും കണ്ടെടുക്കാനാവാതെ..
കല്ലുകസേരകൾക്കിടയിൽ
സ്വന്തം ഇരിപ്പിടം തിരഞ്ഞു ഞാനും...
















No comments:

Post a Comment