Tuesday 14 December 2021

അതെന്തിനാണ് 

ഇഷ്ടങ്ങളെ കുറിച്ച്

ചോദിക്കുമ്പോൾ

മനസ്സ് തെല്ലൊന്ന്

പകച്ചു നിൽക്കുന്നത്..

മിഴി താഴ്ത്തി

മറവിയഭിനയിക്കുന്നത്...

നാവിൻ തുമ്പിൽ നിന്നും

ഒരു പേരിനെ

ഉമിനീരുകൂട്ടി

വിഴുങ്ങികളയുന്നത്...

ചിരിവെട്ടം സൂത്രത്തിലണച്ചിട്ട്

ഉത്തരങ്ങളെ ഇരുട്ടിലിരുത്തുന്നത്...?

ഈ മനസ്സിന്റെയൊരു കാര്യം..

കടലാസ്സിനോട് മാത്രം

മിണ്ടി മിണ്ടി

മനുഷ്യരെ കണ്ടാലതിന്

നാവിറങ്ങിപ്പോവുന്ന

ലക്ഷണമാണ്..

കവിത പറഞ്ഞല്ലേ ശീലം,

കാര്യം പറയുമ്പോൾ

കടലാസ്സു പോലെ

നിന്നു വിറക്കും..

വെറുതെയെന്തിനാണെന്നേ..

അതിനെ അതിന്റെ

പാട്ടിനു വിട്ടേക്കണം...

പാവം മനസ്സ്,

അത് അതിനിഷ്ടമുള്ളതൊക്ക ചെയ്യട്ടെ...

ഏറ്റവും പ്രിയമുള്ളതിനെയെല്ലാം

മഷി പുരട്ടി സൂക്ഷിക്കട്ടെ...

ബാക്കി വരുന്നതൊക്കെ

ഓർമ്മകളുടെ കൽഭരണികളിൽ

ഉപ്പിലിട്ടു വയ്ക്കട്ടെ...

അല്ലേ...?

Monday 6 September 2021

 ചിലപ്പോൾ,

ഒരൊറ്റ സ്ട്രോക്കിൽ തീർത്ത

ചിത്രം പോലെ

ചില ഒഴുക്കൻ മറുപടികൾ...

മറ്റു ചിലപ്പോൾ,

അരക്കിറുക്കുകളുടെ

കടും നിറങ്ങൾ കൊണ്ട്

വരയ്ക്കുന്ന 

അതി മനോഹരമായ

വർത്തമാനങ്ങൾ....

എന്തായാലെന്താ...

നമുക്ക് മിണ്ടാൻ

കാരണങ്ങൾ

ഇപ്പോഴുമുണ്ടെന്നുള്ളതാണ്

സന്തോഷം...

ആശ്വാസവും....

 പനിയെന്നത്,

മഴയെന്ന

പോലെ 

എന്തൊരു

തണുത്ത 

വാക്കാണ്....

പക്ഷെ,

ജ്വരം എന്ന്

പറയുമ്പോൾ

ഒന്ന് പൊള്ളും..

ഊഷ്മാവതിന്റെ

പരകോടിയിൽ

നിൽക്കുന്നത് പോലെ

തോന്നും...

 പിണങ്ങുക എന്നത്

അത്രയേറെ 

മാനസികാധ്വാനം വേണ്ട

ഒരു ജോലിയാണെങ്കിൽ

പിണക്കമഭിനയിക്കുകയെന്നത്

വല്ലാത്തൊരു 

ഞാണിൻമേൽ കളിയാണ്..

ഹൊ..

ഒരു ചിരിയൊന്നു

പാളിയാൽ പോരേ

പിടിവിടാൻ...

ഒരു നിമിഷം കൊണ്ട് 

എല്ലാമവസാനിക്കാൻ...


 പാവം ചെടികൾ...

വേരുകളുടെ നഗ്നത

മൂടിവെക്കാനൊരു

മൺതരി പോലുമില്ലാതെ...

സുതാര്യമായ 

സ്ഫടികക്കുപ്പികളിൽ

സ്വീകരണമുറിയുടെ

ഒത്ത നടുക്ക് 

ഇങ്ങനെ പച്ചക്ക്...



 5th September 2021സിറാജ് പ്രതിവാരത്തിൽ

Saturday 28 August 2021

 


മഴ മാത്രമിങ്ങനെ

മിണ്ടിക്കൊണ്ടിരിക്കുന്നു...

നമ്മളോ,

പണ്ടൊരിക്കൽ

പെയ്തു തോർന്ന 

വാക്കുകളുടെ 

അവസാന തുള്ളിയിൽ

നിന്ന്

പരസ്പരം

വീണ്ടെടുക്കാൻ ശ്രമിക്കുന്നു...

പൊടുന്നനെ

വെയിലുദിക്കുന്നു...

മഴ

തല തൂവർത്താതെയും 

നനഞ്ഞൊട്ടിയും 

നമ്മുടെ 

മുറിയിലേക്ക്

ഓടിക്കയറുന്നു....



Saturday 24 July 2021

 



നീ വരിയിൽ

തിരഞ്ഞു നടന്നിരുന്ന

വാക്കിനെ

വഴിയിൽ കണ്ടുകിട്ടിയെന്ന്

കവി.

വരിതെറ്റിപ്പോയതാണെന്നും

കവിത

കണ്ടുകിട്ടുന്നില്ലെന്നും പറഞ്ഞ്

അത് ഒരേ കരച്ചിലാണെന്ന്...

എനിക്കും സങ്കടം വരുന്നു..

കവിയല്ലേ..

വാക്കുകളുടെ ഇടയനല്ലേ..

വഴി പറഞ്ഞു കൊടുത്തുകൂടെ...

ഇനിയതുമില്ലെങ്കിൽ

നിന്റെ വരികളിലതിനുമൊരിടം

കൊടുത്തു കൂടെ...

വഴിതെറ്റിയെത്തിയ

വാക്കിൻ കുരുന്നിന്

ഇനിയെങ്കിലും

ഒരഭയമായിക്കൂടേ.... 












Tuesday 20 July 2021

 


വഴികൾ എത്രകണ്ട്

മായ്ച്ച് കളഞ്ഞാലും

നീ ഒളിച്ചിരിക്കുന്ന

ഇടങ്ങളിലേക്ക് അവർ 

ഒരു ദിവസം 

ഇരമ്പി പാഞ്ഞെത്തും..

മറവിയുടെ മാറാലകൾ

വകഞ്ഞു മാറ്റി

അവിടമാകെ തിരയും..

ഓർമ്മ ജാലകങ്ങൾ

ഒക്കെയും തുറന്നിടും...

എന്നിട്ട്,

പണ്ടു വിളിച്ച

വട്ടപ്പേരുകൾ ഒന്നായി

ഉറക്കെ വിളിച്ചു കൊണ്ട്

അരികിലേക്കോടിപ്പാഞ്ഞെത്തും..

അപരിചിതനെപ്പോലെ

ഒഴിഞ്ഞു മാറി നിൽക്കുന്ന

നിന്നെ, കണക്കിന്

പറഞ്ഞുകൊണ്ട്

അവർ വട്ടം കൂടും..

സൗഹൃദത്തിന്റെ ഭാഷയിൽ

നീ മിണ്ടാൻ തുടങ്ങുവോളം 

ഓരോരൊ കഥകളോർമ്മിപ്പിച്ചു

കൊണ്ട് അരികിൽ തന്നെയിരിക്കും..

(ഹാ.. ചിലപ്പോൾ കഴുത്തിൽ

കുത്തിപ്പിടിച്ചു കൊണ്ടോ...

കൂമ്പിനിടിച്ചു കൊണ്ടോ

ആവുമെന്ന് മാത്രം )

എന്തായാലും നീ ഓർമ്മയിലേക്കുണരാതെ

അവർ മടങ്ങിപ്പോവില്ല..

ഒരുപക്ഷെ,

നിന്നെ കൂട്ടിക്കൊണ്ടല്ലാതെയും..

അല്ലേ.. അങ്ങനെയല്ലേ 

അപ്രതീക്ഷിതമായി 

ഇന്നലെകളിലേക്ക് നമ്മൾ 

വീണ്ടെടുക്കപ്പെടാറുള്ളത്...

ചിലപ്പോഴെങ്കിലും...

ചിലരലാലെങ്കിലും....



 



കവിതയിലേക്കൊരു

പടി ദൂരം മാത്രം

ബാക്കി നിൽക്കെയാവും 

ജീവിതം വന്നു വിളിക്കുന്നത്..

വീടകം

മുഴുവനിട്ടോടിക്കുന്നത്..

തീൻ മേശയിൽ

നേരം തെറ്റി വന്നിരിക്കുന്ന

വിശപ്പുകളാവുന്നത്...

വറുത്തും, പൊരിച്ചും

അരപ്പ് കൂട്ടിയളക്കിയും

നാലഞ്ചു പാത്രങ്ങളിലേക്ക്

പകർത്തി വരുമ്പോഴേക്കും..

വന്ന വരികളെയും കൂട്ടി

കവിതയിറങ്ങിപ്പോയിട്ടുണ്ടാവും..

എന്റെ തിരക്കുകളുടെ

കണ്മുന്നിലൂടെ തന്നെ...

എഴുത്ത് മുറിയുടെ 

വാതിൽ വലിച്ചടച്ചിട്ട്...

രസമതൊന്നുമല്ല, അവർക്കിപ്പോഴുമറിയില്ല...

വിരൽത്തുമ്പിൽ

വിരിയാൻ തുടങ്ങിയ

എത്രയെത്ര കവിതകളെയാണ്

അവർ ഓരോ ദിവസവും

ഉണ്ടു തീർക്കുന്നതെന്ന്..









Wednesday 30 June 2021

 


വാ നമുക്ക്

വസന്തങ്ങൾക്ക് വീടൊരുക്കാം..

വിരിയാനിരിക്കുന്ന 

ഓരോ പൂക്കൾക്കും 

ഓരോ നിറം പറഞ്ഞു വയ്ക്കാം..

നീലയും ചുവപ്പും നിന്റേത്..

വെള്ളയും, മഞ്ഞയും എന്റേത്..

പിന്നെ പർപ്പിളും, പിങ്കും

വയലറ്റും, ഇളം പച്ചയുമെല്ലാം 

നിനക്കുമെനിക്കും പ്രിയപ്പെട്ടതാകയാൽ

അത് നമുക്ക്

പങ്കിട്ടെടുക്കാം...

ശലഭായനങ്ങൾക്കായി

ഒരിടവഴി ഒരുക്കിയിടാം..

അതിന്നിടത് വശം

നിനക്ക്.. വലതെനിക്കും..

നിന്റെയിടത്ത്

ശംഖു പുഷ്പവും

പനിനീരും, ചെമ്പരത്തിയും..

എന്റെയിടത്ത്

നന്ദ്യാർ വട്ടവും, പാരിജാതവും

ജമന്തിയും,സൂര്യകാന്തിപ്പൂവും..

ഹാ 

പിന്നെയൊരു കാര്യം,

വസന്തങ്ങളുടെ

വീട്ടിലിരിക്കുമ്പോൾ

ഒരിക്കൽ പോലും

നീ വേനലിനെ കുറിച്ചു

മിണ്ടിപ്പോവരുത്...

പൊഴിഞ്ഞു വീഴുന്ന

പൂക്കളെ കുറിച്ചും...

മനസ്സിലായോ..










 







Friday 25 June 2021

തണുതണുത്തൊരു

കാറ്റ്

ഉടലാകെ ഉലച്ചു വീശുന്നു....

ഉള്ളിൽ മഴപ്പാറ്റകളുടെ

കുഞ്ഞിച്ചിറകടികൾ...

ഒരു പനി

പെയ്യാനൊരുങ്ങി

നിൽക്കുന്നത് പോലെ....

 അതു കൊള്ളാം,

അരുതുകളുടെ

ഒരായിരം

കാണാച്ചരടുകളാൽ 

ബന്ധിച്ചിടുക...

എന്നിട്ട്,

ആകാശം

ചൂണ്ടിക്കാണിക്കുക...

 വരികൾക്കുള്ളിൽ

ഒളിച്ചിരുന്ന് ആരോ

ഒച്ചയില്ലാതെ

കരയുന്നത് പോലെ... 

ഓരോ വായനയിലും

ഒരു കുഞ്ഞുപക്ഷി 

നെഞ്ചിലേക്ക്

പിടഞ്ഞു കയറുന്നു... 

ചിറകിട്ടടിക്കുന്നു...

 പേരറിയാ മരങ്ങൾ

കുട വിരിച്ചു പിടിച്ചു 

നിൽക്കുന്നത് പോലുള്ള 

ഒരു കുഞ്ഞിടവഴി...

ഇവിടെ,

ഈ യാത്രയിലിന്നോളം 

ജീവന്റെ മിടിപ്പുകൾ

ഇത്രയേറെ മുഴങ്ങുന്ന

മറ്റൊരിടം കണ്ടിട്ടേയില്ല...

എനിക്കു തോന്നുന്നു,

ഈ നഗരത്തിന്റെ ഹൃദയം

ഇവിടെയാണെന്ന്...

വഴിതെറ്റിയെങ്കിലും

നമ്മളതിന്റെ ഉള്ളിലാണെന്ന്...

 ഒന്നോർത്താൽ

കൊലപാതകം

തന്നെയല്ലേയത്...?

ഉണ്ടായിരുന്നു

എന്നതിനൊരടയാളം 

പോലുമില്ലാത്തവണ്ണം 

ഒരാളെ ജീവിതത്തിൽ നിന്നും 

പടിയിറക്കി വിടുന്നത്... 

ഓർമ്മകളിൽ നിന്ന് പോലും 

മായ്ച്ചുകളയുന്നത്... 

അത്രയും ക്രൂരമായി 

ഒരു സ്വപ്നത്തെ 

ഇല്ലായ്മ ചെയ്യുന്നത്...

 മനസ്സ് വേദനിച്ചുവെന്നും

പറഞ്ഞ്

വാക്കുകളുടെയറ്റം മുറിച്ചിട്ട്

ഒരൊറ്റ പോക്കാണ്...

ആളെ പേടിപ്പിക്കാനായിട്ട്

നിന്റെയൊരോരോ 

പല്ലിവാൽ പിണക്കങ്ങള്...

 മഴക്കൊപ്പമിരുന്ന് 

മടി ആസ്വദിക്കുകയാണ്...

സങ്കല്പത്തിലെ കട്ടൻ

തിളച്ചു മറിയുന്നു..

ഉള്ളിവട

എണ്ണയിൽ

മൊരിഞ്ഞു വരുന്നു...

അതിന്റെയിടവേളകളിൽ 

ഞാനിടക്കിടക്ക് 

മഴയിലേക്കിറങ്ങി

നിൽക്കുക പോലും

ചെയ്യുന്നുണ്ട്...

 നീ കാഴ്ചകളെ കുറിച്ച്

പറയുമ്പോളാണ്

കണ്ണുകളുടെ

കള്ളത്തരങ്ങളെ

കുറിച്ച്

ഞാനാലോചിക്കുക...

ഒരു കണ്ണടച്ചില്ലിന് പോലും 

മാറ്റിയെഴുതാനാവുന്ന

എന്തെല്ലാം 

കൃത്രിമത്വങ്ങളാണ് 

ഈ കണ്ണ്

കാട്ടിക്കൂട്ടുന്നത്...

അതല്ലെങ്കിലും അങ്ങനെയല്ലേ...

കാഴ്ചപ്പാടുകളല്ലേ 

കണ്ണിനെ വഴിതെറ്റിക്കുന്നത്...?

 അവളപ്പോൾ 

മഴയെ കുറിച്ച് പറയും...

അടുക്കളയിലേക്ക്

അനധികൃതമായി

കടന്നു വന്ന

അണ്ണാൻ കുഞ്ഞിനെ കുറിച്ച്...   

കറിയിൽ കിള്ളിയിടുമ്പോൾ

കയ്യിൽ പറ്റിയ

പുതിന മണത്തെ കുറിച്ച്...

അമ്മയിന്നു  പറഞ്ഞ

നാട്ടു വിശേഷങ്ങളെ കുറിച്ച്..

പിന്നെ,

എഴുതി മുഴുമിപ്പിക്കാത്ത

പുതിയ കഥയെ കുറിച്ചും...


 ഒരു മരം നിറയെ

കാറ്റ് വായിച്ചു കൂട്ടിയ 

പച്ചില പുസ്തകങ്ങൾ !

 കനലൊരു തരി

മതിയല്ലോ

കാറ്റിനെന്തറിയാം...

 നിനക്കിപ്പോഴുമറിയില്ല

ഒരു വാക്കിന്റെയും

കൂട്ടുപിടിക്കാതെ

നിന്നോട് മിണ്ടാനെത്തുന്ന

നേരങ്ങളെ കുറിച്ച്...

ഒരു മുടിയിഴ പോലും

ഉലയ്ക്കാതെ

നിന്നെ ചുറ്റി

കടന്നു പോകുന്ന

കാറ്റിനെ കുറിച്ച്...

നിന്റെ 

കണ്ണിൽ പെടാതെ

നിഴൽ പറ്റി നീങ്ങുന്ന

നിനവുകളെ കുറിച്ച് ...

 മനസ്സിന്റെ ഏതറ്റത്തു നിന്ന്

നോക്കിയാലും

തെളിഞ്ഞു കാണാൻ പാകത്തിൽ 

ഒരൊറ്റക്കൽ പ്രതിമ കണക്കെ 

ഒരോർമ്മയിങ്ങനെ...

 കേട്ടത് മാത്രം കേട്ടുകേട്ട് കാതുകളത്രയും

തഴമ്പിച്ചു പോയിരിക്കുന്നു

കണ്ണ് കലങ്ങുന്ന

കാഴ്ചകൾക്ക് നേരെ കണ്ണടച്ചിരിക്കാൻ

നമ്മളും പഠിച്ചുപോയിരിക്കുന്നു

നോക്കൂ

വഴികളോരോന്നായി

ആരോ മായ്ച്ചു കളഞ്ഞിരിക്കുന്നു

പോകാനൊരിടമില്ലാത്ത വണ്ണം

നമ്മൾ നമ്മളിലേക്ക് തന്നെ

ചുരുങ്ങി പോയിരിക്കുന്നു..


 ഉച്ചയൂണും കഴിഞ്ഞ് 

ഉറങ്ങാൻ കിടക്കുമ്പോളതാ  ആകാശത്തൊരമ്മ

വട്ടപ്പാത്രത്തിൽ

സൂര്യനെ വിളമ്പി

വച്ചിരിക്കുന്നു...#halosun 

 ഇടതടവില്ലാതെ 

വാക്കലകളെ

നെയ്തു കൂട്ടുന്ന

ഒരു വർത്തമാനക്കടൽ !

 ഒരു കരയപ്പാടെ

കടലെടുത്ത്

പോകുന്നതല്ല...

കടലിൽ നിന്ന്

കരയിലേക്കവർ 

ചാലു കീറുന്നതാണ്...

കടലിലാണ്ട് പോകും മുന്നേ

ഒരിത്തിരിയിത്തിരിയായി

കരയെ കടത്തിക്കൊണ്ട് പോകുന്നതാണ്...

 മറവികൾക്കുള്ളിലേക്ക്

പിണങ്ങിപ്പോയൊരാളുണ്ട്,

ഇന്ന്  വന്നിട്ട് 

മനസ്സിലേക്കെത്തി നോക്കുന്നു...

എന്നെ മറന്നുവല്ലേയെന്ന് 

പതം പറയുന്നു... 

മനസ്സിലാകാത്ത മട്ടിൽ

ഞാനോ മുഖം തിരിക്കുന്നു...

മനസ്സില്ലാ മനസ്സോടെ

മറവിയഭിനയിക്കുന്നു...

ഋതുമതി

 


ആ ദിവസങ്ങളിൽ 

മുറിവേറ്റ കുഞ്ഞിനെ പോലെ

മനസ്സിരുന്നു

ചിണുങ്ങാൻ തുടങ്ങും...

വെറുതെ വാശിയെടുത്തു

കരയുകയും

അടുത്ത് ചെല്ലുമ്പോൾ 

ആട്ടിപ്പായിക്കുകയും ചെയ്യും..

കണ്ടതൊക്കെ

തച്ചുടക്കുമെന്ന്

ഭീഷണി മുഴക്കും...

ഏത് നിമിഷവും

പൊട്ടിത്തെറിച്ചേക്കാവുന്ന 

ഒരഗ്നി പർവതം കണക്കെ 

വന്യമായി മുരണ്ടുകൊണ്ടിരിക്കും...

അരക്കെട്ടിൽ ചുറ്റിപ്പിടിച്ച്

അലറിക്കരയും...

ചിലപ്പോൾ 

തോന്നും,

ഈ പിടിവാശിക്കുട്ടി 

തന്നെയാണ്

ഉദരഭിത്തിയിൽ ആഞ്ഞു തൊഴിക്കുന്നതെന്നും 

ഉള്ളിൽ മുറിവേൽപ്പിക്കുന്നതെന്നും 

ഉടലാകെ നോവിച്ചു കൊണ്ടൊരു

ചോരപ്പുഴ തന്നെ

ഒഴുക്കുന്നതെന്നും...








Sunday 13 June 2021

മാഞ്ഞു പോകുന്നവർ

 



വാക്കുകൾ

വഴിതെറ്റിപ്പോവാനായി തന്നെ 

വർത്തമാനങ്ങളുടെ 

ഭൂപടം

മാറ്റി വരയ്ക്കുന്നവരെ

കണ്ടിട്ടില്ലേ 

ഒറ്റവരിയറ്റത്ത്

അവസാനിക്കേണ്ട 

ഒരു യാത്രയെ,

കാടോളം.. കടലോളം..

ആയുസ്സിന്റെ അങ്ങറ്റത്തോളം

കൊണ്ടുചെന്നെത്തിക്കുന്നവർ..

അവരെ സൂക്ഷിക്കണം.

കാരണം,

കാര്യമറിയാതെ കഥ കേട്ടിരിക്കുമ്പോൾ

കാട്ടു വള്ളികളിൽ

കാലുടക്കുന്നതും

കടലലകൾ കൈനീട്ടി

പിടിക്കുന്നതൊന്നും 

നമ്മളറിയില്ല...

വളഞ്ഞുപുളഞ്ഞു പോകുന്ന

വർത്തമാനങ്ങളിൽ

നമുക്കെവിടെയാണ്

വഴിതെറ്റിയതെന്നും...

മടങ്ങാനൊരു

വരിയെത്തിപ്പിടിക്കാൻ

കൈനീട്ടുമ്പോൾ മാത്രമേ 

നമ്മളറിയൂ 

ഒരക്ഷരത്തിന്റെ ഒച്ചപോലും

അരികിലില്ലെന്ന്...

വാക്കുകളൊക്കെയും

കൊള്ളയടിച്ചിട്ട് 

അവരെന്നേ കടന്നു കളഞ്ഞെന്ന്...

ഒന്നിച്ചു 

നടന്നു തീർത്തതെന്ന് കരുതിയ 

വരിവഴികളൊന്നു പോലും

ഭൂപടത്തിലേയില്ലായിരുന്നുവെന്ന്...













































Saturday 12 June 2021

നിലാ...(ഒരു സ്വപ്നകുറിപ്പ് )

 




എന്റെ കൈത്തണ്ടയിൽ

ചുറ്റിപ്പിടിച്ച് ഒരു കുഞ്ഞിക്കൈ..

ഉറങ്ങുമ്പോഴീയിടെയായി

അതൊരു തോന്നലാണ്...

സ്വപ്നത്തേക്കാളേറെ

സ്വന്തമാണെന്ന് തോന്നിക്കുന്ന 

കുഞ്ഞു സാമീപ്യം...

ചുരുളൻ മുടിയിഴകൾ 

മുഖത്തേക്കിടക്കിടെ

പാറി വീഴുന്നതും..

പാൽമണമുള്ള

ഒരു ശ്വാസക്കാറ്റ്

എന്റെ നെഞ്ചിൽ തട്ടുന്നതും...

അതവൾ തന്നെയാവണം...

നക്ഷത്രപ്പൂക്കൾ തുന്നിപ്പിടിപ്പിച്ച

കുഞ്ഞുടുപ്പിന്റെ

ഒരേയൊരവകാശി...

നിലാ യെന്ന്

പേരിട്ടു വിളിക്കാമെന്ന്

നമ്മൾ സ്വപ്നം കണ്ടിരുന്ന..

നിന്നെ പോലെ

കവിതയെഴുതുമെന്നും

അല്ല, നിന്നെ പോലെ

പാട്ടു പാടുമെന്നും..

കുഞ്ഞിലേ കരാട്ടെ

പഠിപ്പിക്കണമെന്ന് നീയും 

അല്ല നൃത്തം പഠിച്ചിട്ട് മതി

അതൊക്കയെന്നു ഞാനും 

പറഞ്ഞിരുന്നവൾ...

കാതു കുത്തേണ്ട

അവൾക്ക് നോവുമെന്ന്

നീ പറഞ്ഞപ്പോൾ..

കാതും കുത്തണ്ട

കല്യാണവും കഴിപ്പിക്കേണ്ട 

എന്ന് ഞാൻ

പറഞ്ഞു ചിരിച്ചതും...

നീയവളെ ബൈക്ക് ഓടിക്കാൻ

പഠിപ്പിക്കാനിരുന്നതല്ലേ..

എന്നെ കൂട്ടാതെ അവളോടൊത്ത്

നിറയെ യാത്രകൾ പോകുമെന്ന്

പറഞ്ഞിരുന്നതും...

അവൾക്കായി കണ്ടുവച്ചിരുന്ന

കുഞ്ഞുടുപ്പുകളോർമ്മയുണ്ടോ...

ഡെനിം ന്റെ

ചെറിയൊരു ഫ്രോക്ക് 

വില ചോദിച്ചു

വച്ചത് പോലുമാണ്...

ഒരു മഞ്ഞപ്പട്ടുപാവാട

തുന്നിക്കൊടുക്കണമെന്ന്

ഞാനെത്ര

കൊതിച്ചിരുന്നുവെന്നോ...

കൊലുസ്സിട്ട കുഞ്ഞിക്കാലുകൾ

ഈ തൊടിയിൽ

ഓടിക്കളിക്കുന്നത് എത്രവട്ടം

മനസ്സിൽ കണ്ടിരിക്കുന്നു...

കണ്ടോ...

കാത്തിരിപ്പിന്റെ നേരങ്ങളിലൊന്നും

കടന്ന് വരാതെ

അവളിപ്പോൾ

സ്വപ്നങ്ങളിൽ വന്ന്

കൊതിപ്പിക്കുകയാണ് 

നിലാ യെന്ന് ഒന്ന്

നീട്ടിവിളിച്ചാൽ

കേൾക്കാത്തൊരിടത്തിരുന്നു

വിളികേൾക്കുകയാണ്...

നിലാ...

നിഴലുപോലെ...

നിലാവ് പോലെ...

എന്റെ സ്വപ്നങ്ങളുടെ

വരണ്ട നെഞ്ചിൽ 

തലചായ്ച്ചുറങ്ങാനെത്തുന്ന 

എന്റെ ചുരുൾമുടികുഞ്ഞ്!










Tuesday 18 May 2021

 


ഒന്നുറപ്പാണ്..

മനസ്സിന്റെ പൂട്ട്

തകർത്തിട്ട് തന്നെയാണ് 

അകത്തു

കയറിയിരിക്കുന്നത്...

ഓർമ്മകളൊക്കെ

അങ്ങിങ്ങായി

ചിതറിക്കിടപ്പുണ്ട്...

സ്വപ്‌നങ്ങൾ കണ്ണിൽ തന്നെ

ഉപേക്ഷിച്ച മട്ടാണ്...

ഉറക്കം മാത്രമാണ്

കളവ് പോയിരിക്കുന്നത്...


 



എത്രയേറെ സാമ്യതകൾ കൊണ്ടാണ് 

ഓരോ നേരങ്ങളും

നമ്മളെ അടയാളപ്പെടുത്തുന്നത്...

ചിലപ്പോൾ തോന്നും,

ഒരക്ഷരത്തെറ്റ് പോലുമില്ലാതെയാരോ 

ഒരേ കൈപ്പടയിൽ

എഴുതിച്ചേർത്തവരാണ്

നമ്മളെന്ന്...










 


Monday 17 May 2021

 കോപത്തിന്റെ തീ ചുരിക

ചുഴറ്റിയെറിഞ്ഞു കൊണ്ട്

ആകാശം കലിപൂണ്ട് നിൽപ്പുണ്ട്...

മനസ്സ് മുറിഞ്ഞ് പെയ്യാനൊരുങ്ങി

കുഞ്ഞു മേഘങ്ങളും...

 ഏതേതു കാരണങ്ങളെ 

കൂട്ടുപിടിച്ചാലാണ് നിനക്കിനി 

നേരിന് മുഖം കൊടുക്കാനാവുക...

എത്രയേറെ  നുണകൾ 

നിരത്തിയാലാണ്

നിനക്ക് നിന്നെയിനി  വീണ്ടെടുക്കാനാവുക...?

 സന്തോഷാധിക്യം കൊണ്ടോ

ഓർക്കുംതോറും ഇരട്ടിക്കുന്നൊരിഷ്ടത്തിന്റെ

സാമീപ്യം കൊണ്ടോയെന്നറിയില്ല,

ഒന്നായത്തിലാട്ടിയില്ലെങ്കിൽ കൂടി 

ആകാശം തൊട്ടുവന്നേക്കുമെന്ന

തോന്നലാണ്...

സ്വപ്നങ്ങളുടെ ഊഞ്ഞാൽപ്പടിയിൽ

കാലത്തിന്റെ കൈവിരൽ പതിക്കുന്ന നേരങ്ങൾ !

 മനസ്സ് തൊട്ടിട്ടൊന്നു

പറയെന്റെ മേഘമേ

മഴയെന്നാൽ 

വിണ്ണിൽ നിന്ന് 

മണ്ണിലേക്കുള്ള

വെറുമൊരു

യാത്രമാത്രമല്ലെന്ന്...

പെയ്തുലക്കാതെ

ഇടയ്ക്കിടെ

കവിളിൽ തൊട്ട്

പോവാറുള്ള

ഇളംതണുപ്പ്

പോലുമൊരു

മഴയാണെന്ന്...

മണ്ണറിയാതെ

മരമറിയാതെ

പെയ്യുന്നതത്രയും 

നീയാണെന്ന്...

 ഓരോ സന്തോഷങ്ങളുടെയും

തുടർച്ചകളുണ്ടാവട്ടെ...

ഓരോ പ്രാർത്ഥനകളുടെയും

ഉത്തരം അതിലുണ്ടാവട്ടെ ...

സ്നേഹം മാത്രം പുലരുന്ന

പുലരികളും..

സ്വപ്‌നങ്ങൾ

ചിറകടിച്ചുയരുന്ന പകലുകളുമുണ്ടാവട്ടെ...

ഓരോ ചുണ്ടിലും

ചിരികൾ വിടരാൻ

കാരണങ്ങളൊരുപാടുണ്ടാവട്ടെ...

 അവരങ്ങനെയാണ്..

എത്ര പിണങ്ങിയാലും 

പ്രതീക്ഷിക്കാത്തൊരു നേരത്ത് വന്ന് 

മഴയിങ്ങനെ മിണ്ടാൻ തുടങ്ങും...

കാത്തിരുന്നൊരു ശബ്ദം

കാതിൽ വന്നലക്കേണ്ട താമസം

മനസ്സലിഞ്ഞ് മണ്ണും...

 പാതിയിൽ മുറിഞ്ഞു പോയെങ്കിലും

കൺമുന്നിൽ നിന്നും കളവ് പോയൊരാളെ,

കാലങ്ങളായി കാത്തിരുന്നൊരാളെ 

കൺ നിറയെ കാണിച്ചു തന്നതിന്

എന്റെ ഉച്ചയുറക്കമേ...

നിന്നോട് ഞാൻ കടപ്പെട്ടിരിക്കുന്നു...

 വെറുതെ പാടുകയല്ല,

വരികളിൽ നിന്നെയോർത്തെടുക്കുകയാണ്...

പറയാൻ കരുതി വച്ചതൊക്കെയും

ആ പാട്ടിലേക്ക് പരിഭാഷപ്പെടുത്തുകയാണ്... ഒരീണത്തിലിങ്ങനെ  നിന്നോട്

പ്രണയം പറയുകയാണ്...

 സ്വന്തമാണെന്ന തോന്നലുകളെപ്പോലും

തിരികെ ചോദിക്കുന്ന

ചില മൗനങ്ങൾ...

 ആഘോഷങ്ങളിനിയും

അവസാനിച്ചിട്ടില്ല.

എത്രയോ ചുണ്ടുകളിലേക്ക് 

അതിപ്പോഴും

നുരഞ്ഞു പൊന്തുന്നു...

മധുരത്തിൽ പൊതിഞ്ഞ

ചിരികളെ വച്ചുമാറുന്നു....

പറഞ്ഞു പറഞ്ഞ് 

സന്തോഷങ്ങളെ

ഊതി വീർപ്പിക്കുന്നു....

ഇത്തിരിയകലെ മാറി 

ഒരു കുഞ്ഞു കാരണം മാത്രം  അമ്മയുടെ തോളിൽ തൊപ്പിവച്ചുറങ്ങുന്നു..

 കവി...

ഒരു കവിതയിൽ പോലും 

കണ്ടുകിട്ടാനില്ലാത്ത വണ്ണം  

എവിടേക്കാണ് നീ

കളഞ്ഞ് പോയത്..

ഒരു നിഴൽപ്പാട് പോലും

പിന്നിലവശേഷിപ്പിക്കാതെ 

ഏതു നേരങ്ങളിലേക്കാണ് 

കടന്നു കളഞ്ഞത്...

വായിച്ചിട്ടും വായിച്ചിട്ടും

കണ്ണിലുടക്കാത്ത 

ഏതു വരിയിലാണ് 

സ്വയമൊളിപ്പിച്ചു വച്ചിരിക്കുന്നത്..?

 പതുപതുത്ത കാൽപാദങ്ങൾക്കുള്ളിൽ

കൂർത്ത നഖങ്ങൾ

ഒളിപ്പിച്ചു വച്ചിട്ട്

ഓമനത്തമുള്ള ഒരു പൂച്ചകുഞ്ഞിനെപ്പോലെ 

പമ്മിക്കൂടിയിരിക്കുകയാണ്

ജീവിതമിപ്പോൾ...

ഇന്നലെ

കൈത്തണ്ടയിലേൽപ്പിച്ച

മുറിവിന്റെ നീറ്റൽ

മറന്നു കൊണ്ട്

അതിനെ

നെഞ്ചോടു ചേർത്ത് പിടിച്ച്

നമ്മളും...

 ഓർമ്മയില്ലേ...

ഒരു കഥ ഇപ്പോഴും കടമാണ്.

പറഞ്ഞു തുടങ്ങി പാതിയിൽ

നിറുത്തിയിട്ട്

ഇനിയൊരിക്കലാവട്ടെ 

എന്നും  പറഞ്ഞ് 

ഒരു കൗതുകത്തീപ്പൊരി

ഉള്ളിൽ കുടഞ്ഞിട്ട് പോയ

ആ കഥ!

 മനസ്സ് മഷിപുരട്ടി സൂക്ഷിക്കണമെന്ന്

പറഞ്ഞേൽപ്പിച്ചു പോയ

ഒരാളുണ്ട്....

മടങ്ങിവരുന്നതോർക്കുമ്പോഴേ

എനിക്ക് ചിരിയാണ്...

ചോദിച്ചിങ്ങു വരട്ടെ ,

മടക്കിയേൽപ്പിക്കാൻ

എനിക്കു മനസ്സില്ല

എന്ന് പറയണം...

 നമ്മൾ നമ്മളല്ലാതായിത്തീരും മുൻപേ 

നമ്മളുപേക്ഷിച്ചയിടങ്ങളും..

നമ്മൾ നമ്മളായത് കൊണ്ട് മാത്രം 

നമ്മളെയുപേക്ഷിച്ച ഇടങ്ങളും..

അല്ലെങ്കിലും,

നമ്മളില്ലാത്ത ഇടങ്ങൾ

നമുക്കെന്തിനാ...

 ചില വൈകുന്നേരങ്ങളിൽ

ഇഞ്ചിയും ഏലയ്ക്കാതരിയുമിട്ട

ചായയുമായി

ഒരു മേശക്കിരുപുറം

ഞങ്ങൾ മുഖാമുഖമിരിക്കും

പഞ്ചസാര വിതറിയിട്ട

ബിസ്‌ക്കറ്റിനോടൊപ്പം

ഓരോരോ പാട്ടുകളാസ്വദിക്കും

കഥകൾ പറയും

അവളപ്പോൾ 

കടുക്മണിപോലെ

പൊട്ടിച്ചിരിക്കാൻ തുടങ്ങും

ചിരിയിൽ പിശുക്കിന്റെ 

കണക്ക് മറന്ന്

ഞാനും..

 ഇടയ്ക്കിടെ

മനസ്സ് വേരോടെ

പിഴുതു നോക്കിയിട്ടാണ് 

ചിലർ സ്നേഹമുണ്ടെന്ന്

ഉറപ്പ് വരുത്തുന്നത്...

പ്രാണനോളം ആഴത്തിൽ 

ഹൃദയം തുരന്നു നോക്കിയിട്ട് 

അതിന്റെ മധുരവും...

 ഓരോ ചില്ലയിലും

ഒരായിരം ചിറകുകളുള്ള

ഒരാശ മരം!

 മറന്നു പോകില്ലെന്ന്

മനസ്സ് പറഞ്ഞിരുന്നു...

വെറുതെയൊരു

വാക്കാലെങ്കിലും

വരവറിയിക്കുമെന്നും...

അല്ലെങ്കിലും,

ഒരു തരിയോളം പോലുമിഷ്ടം

മതിയാവും

പ്രിയമുള്ളവരിലേക്കുള്ള

വഴിയോർത്തെടുക്കാൻ...

പരിഭവങ്ങളെ അലിയിച്ചു കളയാൻ....

മറവികളിലേക്കാണ്ടു പോകും മുൻപേ 

മനസ്സിനെ വീണ്ടെടുക്കാൻ...

 അവളോടൊപ്പം വീടും ചിരിക്കും...

അവളുടെ കണ്ണ് നിറയുമ്പോൾ

ഒച്ചയില്ലാതെ

വീടും കരയും...

ഇന്നിപ്പോൾ വീട്

പണിമുടക്കിലാണ്...

ഒരു പനിച്ചൂടിലതങ്ങനെ

മൂടിപ്പുതച്ചിരിപ്പാണ്...

 ഏതു സാഹചര്യത്തിലും

ഒപ്പമുണ്ട് എന്ന

ആ ഒരൊറ്റ കാരണം കൊണ്ട്...

 ഒരിത്തിരി ബാമ് എടുത്ത്

നെറ്റിയിൽ തടവി തരുന്നത്..

കടുപ്പത്തിലൊരു ചായയിട്ട് 

കൊണ്ടു തരുന്നത്...

പിന്നെ,

കുറവുണ്ടോയെന്ന് പതിയെ  ചെവിയിൽ ചോദിക്കുന്നത്...

തലവേദന സ്വപ്നം കാണാറുള്ളത്

ഇപ്പോഴും ഇതൊക്ക തന്നെയല്ലേ...?

 


ചിലപ്പോൾ തോന്നും ഉള്ളിലൊളിചിരിക്കുന്ന

പേടികളാണ്

ശ്വാസഗതിയെ

നിയന്ത്രിക്കുന്നതെന്ന്..

ആവശ്യമില്ലാത്തൊരാവലാതിയാണ്

നിമിഷങ്ങളെ

നീട്ടിക്കൊണ്ട് പോകുന്നതെന്നും...

നെഞ്ചിലൊരു കരച്ചിൽ

വെറുതെ വന്നിരുന്ന്

ചിറകിട്ടടിക്കുന്നുണ്ട്...

ഇല്ലാത്ത കാരണങ്ങളെ ചൊല്ലിയാരോ

മനസ്സിലിരുന്ന് കയർക്കുന്നുമുണ്ട്...

പൊരിവെയിലിൽ നിന്ന്

കയറി വന്നിട്ടെന്നപോലെ

ഈ വെളിച്ചത്തിലും

ഞാൻ നിന്നു പരതുകയാണ്...

എന്നെ തിരയുകയാണ്...

 എന്റെ സ്വപ്നങ്ങൾ

പ്രകൃതി യെന്ന്

പേരിട്ടു വിളിക്കുന്ന 

നിന്റെ വീട്...

എത്രയോ വരികളിലൂടെ

എന്റെ സങ്കൽപ്പങ്ങളുടെ

കൈവെള്ളയിൽ 

തണുത്ത കാറ്റയോ,

നേരിയ മഴചാറ്റലായോ

പൂവായോ പുഴയായോ

നീ വന്നിരിക്കാറുള്ള

അതേ മൺവീട് !

 ഓർമ്മകൾക്ക്

മുഖം കൊടുക്കാതെയുള്ള

ചില ഒളിച്ചിരിക്കലുകൾ..

കാണെക്കാണെ 

കൺവെട്ടത്തു നിന്നും

മാഞ്ഞു പോകുമെന്നോർത്തുള്ള 

ചില കണ്ണടച്ചിരിക്കലുകൾ...

മറക്കാനിതെന്തു മാത്രം

സൂത്രപ്പണികളാണ്

മനസ്സിന്റെ കയ്യിലെന്നോ...

 നമ്മൾ ആശ്വാസത്തിന്റ

കുടയാവുമ്പോഴേക്കും

സങ്കടമഴയിൽ കുതിർന്ന് അവരില്ലാതായിട്ടുണ്ടാവും..

നമ്മൾ സ്നേഹത്തിന്റെ

ചാറ്റൽ മഴയാവുമ്പോഴേക്കും

വേദനയുടെ വെയിലിലവർ വാടിവീണിട്ടുണ്ടാവും

കഥയിൽനിന്നവരെ നമ്മൾ 

കണ്ടെടുക്കുമ്പോഴേക്കും

നേരമവരെ കാലങ്ങൾക്കപ്പുറത്തേക്ക്

കടത്തിക്കൊണ്ടു പോയിട്ടുണ്ടാവും..

 ഈ മുഖംമൂടിക്കാലത്ത്

മാത്രമല്ല,

എല്ലാ കാലങ്ങളിലും

അതങ്ങനെ തന്നെയായിരുന്നില്ലേ...

അടുത്തറിയും തോറും

അപരിചിതരാവുന്നവരല്ലേ 

അധികവും...?

ഉള്ളതിലത്രയും നേരം

 



ആരുടെയും കഥകളിലേക്ക്

അനുവാദമില്ലാതെ കടന്നു

ചെന്നതൊന്നുമല്ലല്ലോ...

എത്രയോ വരികളിലേക്ക്..

അവനവനെ

പകർത്തി വച്ചിരിക്കുന്ന

ഇടങ്ങളിലേക്ക്

അവർ ക്ഷണിച്ചു വരുത്തിയതല്ലേ...

പുസ്തകത്തിലൊരിപ്പിടം

ഒരുക്കി വച്ചിരുന്നതല്ലേ...

ഇനിയൊരിത്തിരി താമസിച്ചേ

മടങ്ങുന്നുള്ളൂ..

അല്ലെങ്കിലും 

ആരു തിരക്കാനാണ്..?

പതിവ് പോലെ

ഒരു വാക്ക് ഒരാൾക്കൊപ്പം

നടക്കാനിറങ്ങിയതാണെന്നോ

പലവാക്കുകളെയും കൂട്ടുപിടിച്ചൊരു

യാത്ര പോയതാണെന്നോ

ഒക്കെ പറയുമായിരിക്കും..

ഓഹ്.. പോകാൻ  പറ

എത്ര നേരമായി 

കൂട്ടിയും കിഴിച്ചും

അളന്നും കുറിച്ചും

നിങ്ങളോടൊപ്പം 

ജീവിതം പണിയുന്നു...

ഇനിയെനിക്കല്പനേരം

ഇവിടെയിരിക്കണം

കൃത്യതയുടെ കളങ്ങളിലേക്ക്

നിങ്ങൾ നിറങ്ങളെ

പകുത്ത് വയ്ക്കുന്ന

അത്രയും നേരം...

ഒരു വാക്കിൽ നിന്ന്

മുറിഞ്ഞു പോയ അക്ഷരങ്ങളെ

തേടിപ്പിടിച്ചു കൊണ്ടുവരുന്ന

അത്രയും നേരം...

അക്കങ്ങൾ അക്കമിട്ടു

നിരത്തി എണ്ണം തികയ്ക്കുന്ന

അത്രയും നേരം...

അത്രയും നേരമെങ്കിലും 

എനിക്കും 

ഞാനായിട്ടിരിക്കണം...

അത്രയും നേരമെങ്കിലും....































Saturday 8 May 2021

 നീ ചിരിയുടെ

കുഴിയാനക്കുഞ്ഞുങ്ങളുമായി 

കവിൾപരപ്പിലേക്ക്

നൂണ്ട് കടക്കുന്നതും..

ഞാൻ കാലിടറുന്നൊരു

കട്ടുറുമ്പാവുന്നതും...

 നീതിയുടെ

നിഴൽ വെട്ടത്തു പോലും

നമ്മളില്ലാതാവുമ്പോൾ....

 ഓരോ പാട്ടും

ഓരോരോ

ഓർമ്മകളിലേക്കുള്ള

താക്കോലാണ്...

എത്ര തഴുതിട്ടാലും

ഒരു പാട്ട് വന്നു തൊട്ടാൽ 

തുറക്കാത്ത 

ഓർമ്മ വാതിലുകളുണ്ടോ..?

 എന്റെ കയ്യിലുമില്ല.

എങ്കിലും 

സങ്കൽപ്പങ്ങളിൽ

എന്നും വിരിയാറുള്ള

സമാധാനത്തിന്റെ

പുഷ്പങ്ങളിൽ ഒന്ന്

നിനക്കായി 

മാറ്റി വെക്കുന്നു..

വാടുകയോ

കൊഴിയുകയോ 

ചെയ്യാത്ത

ഒരു ഒറ്റച്ചിരിപ്പൂവ്!

 പുതിയ ദിവസങ്ങൾ

പിറക്കും മുൻപ്

ഇന്നലെത്തേത്

തുടച്ചു മിനുക്കി വയ്ക്കേണ്ടതുണ്ടോ..?

കഴിഞ്ഞു പോയ

ഓരോ നേരങ്ങളെയും

ഇഴകീറിയെടുത്ത്

നെയ്തു വയ്ക്കേണ്ടതുണ്ടോ..?

ഓർമ്മകളുടെ

പഴയ ഗന്ധം പേറുന്ന

ആ പാത്രങ്ങളിൽ തന്നെ

നാളെകളെ

ഏറ്റുവാങ്ങേണ്ടതുണ്ടോ...?

 ജീവിതമങ്ങനെയാണ്...  

മനസ്സിന്റെ കാലിഡോസ്കോപ്പിലേക്ക് 

മുറിഞ്ഞതും മുറിയാത്തതുമായ 

സ്വപ്നങ്ങളെയെല്ലാം കുടഞ്ഞിടും..

ഇല്ലാ നിറങ്ങളിലേക്ക് 

കാഴ്ചകളെ തിരിച്ചു വക്കും... 

നമ്മൾ പിന്നെയും ജീവിക്കും...

 മറുപടികൾ പിറക്കും വരെ

മനസ്സിനെ 

മറച്ചു പിടിക്കുന്നതെന്തിനാണ്... 

ചോദ്യങ്ങൾക്കൊപ്പം 

ഏറെ നേരം നടന്നിട്ട് 

പാതി വഴിയിൽ 

പൊയ്പ്പോവുന്നതെങ്ങോട്ടാണ്..? 

വാക്കുകളെ

പെരുവഴിയിലിങ്ങനെ 

തനിച്ചാക്കുന്നതെന്തിനാണ്...?

 മഞ്ഞിന്റെ മറനീക്കി വരുന്നുണ്ട്...

വെയിൽ കുടയും ചൂടി

ഒറ്റയ്ക്കൊരുച്ച !

 ഞാനപ്പോൾ ഒരിത്തിരി

നുണ പറയുകയായിരുന്നു...

വാക്കുകളിൽ മായം

കലർത്തുകയായിരുന്നു...

പേനത്തുമ്പിൽ പൊടിഞ്ഞ

ഒരു ചിരിപ്പാടിനെ

ഒരല്പം മായ്ച്ചു കളഞ്ഞിട്ട്

വരികളെ

മാറ്റിയെഴുതുകയായിരുന്നു...

അല്ലെങ്കിൽ,

ഒരൊറ്റ വായനയിൽ തന്നെ 

നീയെന്റെ 

മനസ്സെങ്ങാനും കണ്ടുപിടിച്ചാലോ..

 പൊന്ന് പോലെ നോക്കിയിട്ടും

ശരീരത്തിനിപ്പോഴും കൂറ് 

ജൈവ ഘടികാരത്തിന്റെ

സമയക്രമങ്ങളെ

പാടെ തെറ്റിച്ചു കൊണ്ട്

ഉള്ളിൽ കുടിയേറിപ്പാർക്കുന്ന

വേദനകളോടാണ്...

അനുസരണക്കേടിന്റെ

ഉസ്താദായ

മനസ്സിനോടാണ്...

 അങ്ങനെയെളുപ്പത്തിലൊന്നും 

വീണുകിട്ടാത്ത നേരങ്ങളാണ്.

എങ്കിലുമീയിടെയായി വീണ്ടും 

വെളുപ്പാൻ കാലത്ത്

ഏറെ ദൂരത്തേക്കൊരു

യാത്ര പോകുന്നതോ..

മഞ്ഞുപൊതിഞ്ഞ വഴിയോരത്ത് 

ഒരു ചുടുകാപ്പിയുടെ

രുചിയാസ്വദിച്ചു കൊണ്ട്

നമ്മളേറെ നേരം

മിണ്ടിക്കൊണ്ടിരിക്കുന്നതോ 

ഒക്കെയാണ്

സ്വപ്നം കാണുന്നത്...

 മേഘങ്ങളുടെ

ഒരു നേർത്ത

ചിറകടിയൊച്ച

പോലുമില്ലാതെ...

തണുത്തുറഞ്ഞ്...

ഒരു നീല നിശബ്ദത.

 പകൽ നിറങ്ങളെയൊക്കെ  

അഴിച്ചു മാറ്റി 

അവൾ നിലാവുടുക്കുന്നു..

ഇരുൾമുടി വാരിക്കട്ടുന്നു...

പിന്നെ,

ആകാശവിരിപ്പുകൾ

മാറ്റി വിരിച്ചിട്ട്

കുഞ്ഞു നക്ഷത്രങ്ങളെ

ഉറക്കാൻ കിടത്തുന്നു...

 മനസ്സിനുള്ളിലെ

സ്നേഹത്തിന്റ

തന്മാത്രകളെയത്രയും

ഹൃദയാകൃതിയിലന്ന് 

ചേർത്ത് വച്ചതായിരിക്കാം...

പിന്നെയതിനെ,

പ്രണയമെന്ന്

പേരിട്ടു വിളിച്ചതുമായിരിക്കാം...

 ചിറകുകളല്ല...

പറക്കാനുള്ള കാരണങ്ങളാണ്

എപ്പോഴും

കളഞ്ഞു പോകുന്നത്...

 മനസ്സിപ്പോൾ

അതിയായി സന്തോഷിക്കുകയും

അതിരുകളില്ലാത്ത വണ്ണം

നിന്നെ സ്നേഹിക്കുകയും

ചെയ്യുകയാണ്...

ജീവിതമേ,

ഇനിയെങ്കിലും

നിന്റെ പിടിവാശികളുടെ

കെട്ടഴിച്ചു വിടുക...

വെറുതെയെങ്കിലും 

ഓരോ വികൃതിയുമായി വന്ന്

വേദനിപ്പിക്കാതിരിക്കുക...

 വെളുത്ത പൂക്കൾ

വിരിഞ്ഞു നിൽക്കുന്ന

വള്ളിച്ചെടികൾ

പടർന്ന് കയറിയ

ജനാലക്കരികെ

ഞാനിരിക്കുകയായിരുന്നു

ആകാശമൊരു

പുഴ പോലെ

ഒഴുകുന്നുണ്ടായിരുന്നു

അതിൽ 

ചെറിയ റാന്തൽ

കത്തിച്ചുവച്ച

ഒരു തോണി!

പുലരുവോളം

നീ അകലേക്ക് 

തുഴഞ്ഞു കൊണ്ടേയിരുന്നു..

ഞാനോ

പുഴയിലേക്കൊരോരോ

പൂക്കൾ 

പൊഴിച്ചിട്ടു കൊണ്ടും..

 പിന്നെ..

ഹൃദയം അക്കരെ ഒരുമരക്കൊമ്പിൽ

മറന്നു വച്ചിരിക്കുകയാണെന്നും  പറഞ്ഞ് 

ഒരൊറ്റപ്പാച്ചിലായിരുന്നു...

 നീയെഴുതുന്ന

വരികൾക്കൊക്കെയും 

ബേബി പൌഡർ ന്റെ

മണമാണെന്ന്

തോന്നാറുണ്ട്...

ചിലപ്പോഴൊക്കെ,

അലക്കി മടക്കി കൊണ്ടുവന്ന

തുണികളിലെ

കംഫർട്ട്ന്റെ മണം...

ബാൽക്കണിയിൽ

ഇന്നലെ വിരിഞ്ഞ

കട്ടമുല്ലയുടെ..

പുതിന ഇലയുടെ...

ചൂടോടെ പൊടിക്കുന്ന

സാമ്പാർ കായത്തിന്റ...

ഫിൽറ്റർ കോഫിയുടെ...

അങ്ങനങ്ങനെ...

 കൊച്ചു കൊച്ചു സന്തോഷങ്ങൾ മതി 

ഒരു ചെറിയ ചായ കപ്പിൽ

കൊള്ളുന്ന അത്രയും..

അല്ലെങ്കിൽ,

മൊരിഞ്ഞ ഒരു ദോശക്കകത്ത്

പാത്തു വച്ചിരിക്കുന്ന

മസാലയോളം പോന്നത്...

 എനിക്കിപ്പോൾ നിന്നോട്

കലശലായ ദേഷ്യം വരുന്നുണ്ട്...

കണ്മുന്നിൽനിന്നും

കാണാമറയത്തേക്ക്

വലിച്ചെറിയാൻ

മനസ്സ് പറയുന്നുമുണ്ട്...

ഇഷ്ടം

അതൊന്നും കണ്ടില്ലെന്നു

നടിക്കുകയാണ്...

അതിപ്പോഴും,

ഇണങ്ങാനുള്ള കാരണങ്ങളെ

തിരഞ്ഞു പിടിക്കുകയാണ്...

കണ്മുന്നിലതോരോന്നായി

നിരത്തി വക്കുകയാണ്...

 ഒരു പാട്ടു തന്നെ 

ഒരാവർത്തി കൂടി

കേട്ടിട്ടുറങ്ങാൻ

ഞാൻ ഈ രാത്രിയെ

നീട്ടി വരയ്ക്കുന്നു..

ഉറക്കത്തിലേക്ക്

വഴുതി വീഴാൻ തുടങ്ങിയ

കണ്ണിമകൾ 

ഒരു

സ്വപ്നത്തിലേക്കെന്നപോലെ 

ഉണർന്നിരിക്കുന്നു

ഓരോ യാമങ്ങളിലും 

നീ മൂളിക്കൊണ്ടിരിക്കുന്നു... 

ഞാനോ ,

രാവറ്റം

പുലരിയിലേക്ക് 

ചേർത്തു കെട്ടുന്നു...

 ഒരു നിമിഷത്തിന്റ 

ഇലാസ്തികത എത്രയാണെന്നറിയുമോ..? 

എത്രയോ നേരങ്ങളിൽ നിന്ന് 

ഒരു നിമിഷമെന്ന വാക്ക് 

കടം പറഞ്ഞു കൊണ്ട് 

ആരൊക്കെയോ നടന്നു പോയ 

ദൂരങ്ങളോളം വരുമത്...

അല്ലെങ്കിൽ 

വഴിയോരത്തവർ മറന്നു വച്ച 

ആ ഒരൊറ്റനിഴൽക്കണ്ണ് 

വാടാതെ നിൽക്കുന്ന 

അത്രയും നേരം...

 കാലത്തിന്റെ കഥയിലേക്ക് 

ഒരേ നേരം ആവാഹിക്കപ്പെട്ടവർ.. 

ഒരേ പുസ്തകത്തിലകപ്പെട്ടു പോയവർ...

നിഴലുകൾ പോലെ, 

ഒരേ കൈപ്പടയിൽ 

എഴുതി ചേർക്കപ്പെട്ടവർ...

നമ്മൾ, 

ഉടലുകളില്ലാതെ 

ഉയിര് പങ്കിട്ടടുക്കുന്നവർ... 

ഞാനും... പിന്നെ, 

എന്നേക്കളേറെ 

ഞാനായ നീയും !

 ഏതേതു കാരണങ്ങളെ 

കൂട്ടുപിടിച്ചാലാണ് നിനക്കിനി 

നേരിന് മുഖം കൊടുക്കാനാവുക...

എത്രയേറെ  നുണകൾ 

നിരത്തിയാലാണ്

നിനക്ക് നിന്നെയിനി  വീണ്ടെടുക്കാനാവുക...?

 സന്തോഷാധിക്യം കൊണ്ടോ

ഓർക്കുംതോറും ഇരട്ടിക്കുന്നൊരിഷ്ടത്തിന്റെ

സാമീപ്യം കൊണ്ടോയെന്നറിയില്ല,

ഒന്നായത്തിലാട്ടിയില്ലെങ്കിൽ കൂടി 

ആകാശം തൊട്ടുവന്നേക്കുമെന്ന

തോന്നലാണ്...

സ്വപ്നങ്ങളുടെ ഊഞ്ഞാൽപ്പടിയിൽ

കാലത്തിന്റെ കൈവിരൽ പതിക്കുന്ന നേരങ്ങൾ !

 ഓരോ സന്തോഷങ്ങളുടെയും

തുടർച്ചകളുണ്ടാവട്ടെ...

ഓരോ പ്രാർത്ഥനകളുടെയും

ഉത്തരം അതിലുണ്ടാവട്ടെ ...

സ്നേഹം മാത്രം പുലരുന്ന

പുലരികളും..

സ്വപ്‌നങ്ങൾ

ചിറകടിച്ചുയരുന്ന പകലുകളുമുണ്ടാവട്ടെ...

ഓരോ ചുണ്ടിലും

ചിരികൾ വിടരാൻ

കാരണങ്ങളൊരുപാടുണ്ടാവട്ടെ...

 അവരങ്ങനെയാണ്..

എത്ര പിണങ്ങിയാലും 

പ്രതീക്ഷിക്കാത്തൊരു നേരത്ത് വന്ന് 

മഴയിങ്ങനെ മിണ്ടാൻ തുടങ്ങും...

കാത്തിരുന്നൊരു ശബ്ദം

കാതിൽ വന്നലക്കേണ്ട താമസം

മനസ്സലിഞ്ഞ് മണ്ണും...

 ആഘോഷങ്ങളിനിയും

അവസാനിച്ചിട്ടില്ല.

എത്രയോ ചുണ്ടുകളിലേക്ക് 

അതിപ്പോഴും

നുരഞ്ഞു പൊന്തുന്നു...

മധുരത്തിൽ പൊതിഞ്ഞ

ചിരികളെ വച്ചുമാറുന്നു....

പറഞ്ഞു പറഞ്ഞ് 

സന്തോഷങ്ങളെ

ഊതി വീർപ്പിക്കുന്നു....

ഇത്തിരിയകലെ മാറി 

ഒരു കുഞ്ഞു കാരണം മാത്രം  അമ്മയുടെ തോളിൽ തൊപ്പിവച്ചുറങ്ങുന്നു..

 പാതിയിൽ മുറിഞ്ഞു പോയെങ്കിലും

കൺമുന്നിൽ നിന്നും കളവ് പോയൊരാളെ,

കാലങ്ങളായി കാത്തിരുന്നൊരാളെ 

കൺ നിറയെ കാണിച്ചു തന്നതിന്

എന്റെ ഉച്ചയുറക്കമേ...

നിന്നോട് ഞാൻ കടപ്പെട്ടിരിക്കുന്നു...

 വെറുതെ പാടുകയല്ല,

വരികളിൽ നിന്നെയോർത്തെടുക്കുകയാണ്...

പറയാൻ കരുതി വച്ചതൊക്കെയും

ആ പാട്ടിലേക്ക് പരിഭാഷപ്പെടുത്തുകയാണ്... ഒരീണത്തിലിങ്ങനെ  നിന്നോട്

പ്രണയം പറയുകയാണ്...

 സ്വന്തമാണെന്ന തോന്നലുകളെപ്പോലും

തിരികെ ചോദിക്കുന്ന

ചില മൗനങ്ങൾ...

Monday 3 May 2021

 



മനസ്സ് തൊട്ടിട്ടൊന്നു

പറയെന്റെ മേഘമേ

മഴയെന്നാൽ 

വിണ്ണിൽ നിന്ന് 

മണ്ണിലേക്കുള്ള

വെറുമൊരു

യാത്രമാത്രമല്ലെന്ന്...

പെയ്തുലക്കാതെ

ഇടയ്ക്കിടെ കവിളിൽ

തൊട്ട് പോവാറുള്ള

ഇളംതണുപ്പ് പോലുമൊരു

മഴയാണെന്ന്...

മണ്ണറിയാതെ

മരമറിയാതെ

പെയ്യുന്നതത്രയും 

നീയാണെന്ന്...





Friday 19 February 2021

രണ്ടു പേരിരുന്ന് ജീവിതം പറയുമ്പോൾ


രണ്ടുപേരിരുന്നു

ജീവിതം പറയുമ്പോൾ

പറഞ്ഞു പഴകിയ

കഥ കേട്ട മട്ടിൽ

ആകാശവും ഭൂമിയും

മാറി മാറി കൊട്ടുവായിടും..

തല ചൊറിഞ്ഞുകൊണ്ട്

ഒരു കാറ്റ് വെറുതെ

വട്ടം ചുറ്റി നിൽക്കും..

കണ്ണ് കൂമ്പിയടഞ്ഞിട്ടും







ഉറങ്ങിന്നില്ലെന്നറിയിക്കാൻ

സൂര്യൻ പെടാപ്പാട് പെടും..

നമ്മളില്ലാത്ത കഥകളൊന്നും

നമുക്ക് വേണ്ടേ യെന്നും പറഞ്ഞ്

കുറെ മനുഷ്യരതിലൂടെ

കടന്നു പോകും..

ചുമരിലൂടതുവരെയുമിഴഞ്ഞു

നീങ്ങിയ ഒരു പല്ലി അന്നേരം 

പഴയൊരോർമ്മ

ചിത്രത്തിന്നടിയിലേക്ക്

ഉൾവലിയും...


കാലങ്ങളെത്രയായി

അവരിതു തന്നെ

പറഞ്ഞുകൊണ്ടിരിക്കുന്നു...

ഇന്നലെ വന്നവരും

ഇതുവഴി പോയവരുമെല്ലാം

പറഞ്ഞ കഥകളും

ഇത് തന്നെയായിരുന്നല്ലോ....

മടുക്കാത്തത്

അവർക്ക് മാത്രമായിരിക്കും...

കഥകളിൽ ജീവിതം തിരയുന്നവർക്ക്..

പുതിയ കുപ്പിയിൽ

പഴയ വീഞ്ഞ് നിറച്ചു വയ്ക്കുന്ന...

ഒരേ ജീവിതചിത്രത്തിലേക്ക്

ഒരായിരം പേരെ

വരച്ചു ചേർക്കുന്ന

കാലമെന്ന ജാലവിദ്യക്കാരന്..