വാക്കുകൾ
വഴിതെറ്റിപ്പോവാനായി തന്നെ
വർത്തമാനങ്ങളുടെ
ഭൂപടം
മാറ്റി വരയ്ക്കുന്നവരെ
കണ്ടിട്ടില്ലേ
ഒറ്റവരിയറ്റത്ത്
അവസാനിക്കേണ്ട
ഒരു യാത്രയെ,
കാടോളം.. കടലോളം..
ആയുസ്സിന്റെ അങ്ങറ്റത്തോളം
കൊണ്ടുചെന്നെത്തിക്കുന്നവർ..
അവരെ സൂക്ഷിക്കണം.
കാരണം,
കാര്യമറിയാതെ കഥ കേട്ടിരിക്കുമ്പോൾ
കാട്ടു വള്ളികളിൽ
കാലുടക്കുന്നതും
കടലലകൾ കൈനീട്ടി
പിടിക്കുന്നതൊന്നും
നമ്മളറിയില്ല...
വളഞ്ഞുപുളഞ്ഞു പോകുന്ന
വർത്തമാനങ്ങളിൽ
നമുക്കെവിടെയാണ്
വഴിതെറ്റിയതെന്നും...
മടങ്ങാനൊരു
വരിയെത്തിപ്പിടിക്കാൻ
കൈനീട്ടുമ്പോൾ മാത്രമേ
നമ്മളറിയൂ
ഒരക്ഷരത്തിന്റെ ഒച്ചപോലും
അരികിലില്ലെന്ന്...
വാക്കുകളൊക്കെയും
കൊള്ളയടിച്ചിട്ട്
അവരെന്നേ കടന്നു കളഞ്ഞെന്ന്...
ഒന്നിച്ചു
നടന്നു തീർത്തതെന്ന് കരുതിയ
വരിവഴികളൊന്നു പോലും
ഭൂപടത്തിലേയില്ലായിരുന്നുവെന്ന്...
No comments:
Post a Comment