കവിതയിലേക്കൊരു
പടി ദൂരം മാത്രം
ബാക്കി നിൽക്കെയാവും
ജീവിതം വന്നു വിളിക്കുന്നത്..
വീടകം
മുഴുവനിട്ടോടിക്കുന്നത്..
തീൻ മേശയിൽ
നേരം തെറ്റി വന്നിരിക്കുന്ന
വിശപ്പുകളാവുന്നത്...
വറുത്തും, പൊരിച്ചും
അരപ്പ് കൂട്ടിയളക്കിയും
നാലഞ്ചു പാത്രങ്ങളിലേക്ക്
പകർത്തി വരുമ്പോഴേക്കും..
വന്ന വരികളെയും കൂട്ടി
കവിതയിറങ്ങിപ്പോയിട്ടുണ്ടാവും..
എന്റെ തിരക്കുകളുടെ
കണ്മുന്നിലൂടെ തന്നെ...
എഴുത്ത് മുറിയുടെ
വാതിൽ വലിച്ചടച്ചിട്ട്...
രസമതൊന്നുമല്ല, അവർക്കിപ്പോഴുമറിയില്ല...
വിരൽത്തുമ്പിൽ
വിരിയാൻ തുടങ്ങിയ
എത്രയെത്ര കവിതകളെയാണ്
അവർ ഓരോ ദിവസവും
ഉണ്ടു തീർക്കുന്നതെന്ന്..
No comments:
Post a Comment