Monday 1 July 2019

തൂക്കുമരം


മരണത്തിന്
അവളുടെ മണമായിരിക്കും...
നുണഞ്ഞു തീരും മുൻപേ
ചങ്കിൽ കുരുങ്ങിയ
നാരങ്ങാ മുട്ടായിയുടെ
അതേ മണം...
അര നാഴികക്കിപ്പുറം
എന്റെ കഴുത്തിനെ
ചുറ്റിവരിയാൻ പോകുന്ന
കയറിന്
അതേ മുറുക്കമായിരിക്കും 
പിടയുമ്പോഴും 
എന്നെ ചുറ്റിപ്പിടിച്ച
കുഞ്ഞിക്കാലുകളുടെ
അതേ മുറുക്കം.
ചലനം നിലക്കുവോളം
നിറുത്താതെ കരഞ്ഞ
ആ കൊലുസ്സിന്റ ശബ്ദത്തിലാവും
എന്റെ കശേരുക്കൾ ഒടിയുന്നത്..
നിസ്സഹായതയുടെ
ആ നോട്ടങ്ങളിലും
വേദനയുടെ പിടച്ചിലുകളിലും
പതറാതിരുന്ന വേട്ടക്കാരന്റെ
കണ്ണുകളിലേക്കപ്പോൾ
പ്രാണവേദന
ഇരച്ചു കയറുന്നുണ്ടാവും.. 
ദ്രംഷ്ടകൾ,
കൂർത്ത കൈനഖങ്ങൾ..
ചെഞ്ചോര ചുവപ്പുള്ള
കഴുകൻ കണ്ണുകൾ..
എന്നിലൊളിച്ചിരിക്കുന്ന
മൃഗങ്ങളോരോന്നായി
പുറത്തേക്കു വരും.
ഞാനെന്നെ തന്നെ
മാന്തിപ്പറിക്കും..
അവളുടെ പിഞ്ചു
തുടയിടുക്കുകളിലൂടെയെന്നോണം
ചോര വാർന്നൊലിക്കും..
വാ പൊത്തിപ്പിടിച്ചു മൂടി വച്ച
ഒരു കരച്ചിലന്നേരം
അകലെ നിന്നെവിടെയോ
അണപൊട്ടിയൊഴുകും..
കാലന്റെ കാഹളം പോലെ
അതെന്റെ കാതിൽവന്നലയ്ക്കും..
മരണത്തിലേക്ക് വഴുതി വീഴുന്ന
ആ നിമിഷത്തിൽ മാത്രം
ഇനിയും പേടിമാറാത്തൊരാത്മാവ്
എന്റെയടുത്തെത്തും...
ചോരയിറ്റുവീഴുന്ന
ചിറകുകളഴിച്ചു വച്ചിട്ട്
എന്നെ പ്രാപിക്കുന്നില്ലേയെന്നു
പരിഹസിക്കും...
ഒറ്റക്കയറിന്റെ തുമ്പത്ത്
ഏറ്റുപറയാനൊരു
ഭാഷപോലുമില്ലാതെ
ഞാനപ്പോൾ
ചലനമറ്റു കിടക്കുകയാവും..
 
























No comments:

Post a Comment