Thursday 27 June 2019

തുരങ്കങ്ങൾ


ആളൊഴിഞ്ഞ ഇടങ്ങളിൽ
അപകടങ്ങൾ
പതിയിരിക്കുമെന്നതൊരു
തോന്നലാവാം...
കറുത്ത കൺതടങ്ങളും
വിളറിയ ചിരിയുമായി
ഓരോ തുരങ്ക മുഖങ്ങളും
നമ്മുടെ ദുസ്സ്വപ്നങ്ങൾക്ക്
കാവലിരിക്കുന്നു എന്നതും.

ഇരുട്ടിനെ പറ്റിച്ചേർന്ന്
നടക്കുമ്പോഴാവും
കാൽവണ്ണയിലേക്ക് പേടികൾ
അരിച്ചു കയറുന്നത്
 
തുരങ്ക മുഖത്തുനിന്നും
അതിനറ്റം വരേയ്ക്കും
ദ്രുത നിശ്വാസത്തിന്റ
മുഴക്കങ്ങൾ..
മാറ്റൊലികൾ.

നടത്തത്തിന്റെ വേഗങ്ങൾക്ക് മുന്നേ
മനസ്സ് പായാൻ തുടങ്ങും
ഇരുട്ടിലടക്കം ചെയ്ത
നിലവിളികളെയത് വീണ്ടെടുക്കും 
ആത്മാക്കളുടെ
നിഴലനക്കങ്ങളെ പോലും
കണ്ടെടുക്കും.
ഇരതേടിയിറങ്ങിയ
കത്തിമുനകൾ, കണ്ണുകൾ...
പാതിവഴിയിൽ മനസ്സ്
പിടഞ്ഞൊന്നു നിൽക്കും..
കാൽവേഗങ്ങളിലേക്ക്
ഒരിടർച്ചയോടത് ചുരുണ്ടു കൂടും.

ഇരുട്ട് മുറിച്ചു വന്ന് നമ്മെ
വലയം ചെയ്യുന്ന
പ്രേതരൂപികൾ..
പേടി.. നിസ്സഹായത..
നാം പിന്നെയും കിതക്കാൻ തുടങ്ങും.

അത്രനേരം നിശബ്ദമായി
നെഞ്ചോടു പറ്റിക്കിടന്ന
മൊബൈൽ ഫോൺ
ഒരു നേരിയ ഞെരക്കത്തോടെ
പ്രാണൻ വെടിയുന്നതപ്പോഴാവും...

മനസ്സ് ഒരു കരിങ്കല്ലോളം
ഭാരപ്പെടും പോലെ.
ഉള്ളിൽ പേടികളുടെ
പല്ലിവാൽ പിടച്ചിലുകളും...

മുന്നോട്ടൊരടിപോലും വക്കാനാവാതെ
നമ്മൾ തളർന്നു വീഴുമ്പോൾ കാണാം
അകലെ,
ഇരുട്ടിലേക്കൊന്നെത്തി നോക്കാൻ
കൂട്ടാക്കാതെ
തിരക്കിലേക്കൊളിക്കുന്ന
വെളിച്ചത്തിന്റെ പൊട്ടുകൾ..
നിഴലടയാളങ്ങൾ...

ചലനമറ്റു കിടന്നിരുന്ന
മൊബൈലന്നേരം
നിറുത്താതെ ചിലക്കും.
കൺപോളകൾ വലിച്ചു തുറന്ന്
മരണത്തിൽ നിന്നെന്നപോലെ
മറ്റൊരു പകലിലേക്ക് നമ്മൾ 
പിടഞ്ഞെഴുന്നേൽക്കും..













No comments:

Post a Comment