Thursday 4 July 2019

പ്രാതൽ മുതൽ അത്താഴം വരെ


അമ്മയുടെ ഇടത്തെ കവിൾ
നീരുവച്ചു വീങ്ങിയിരുന്നു...
രണ്ട് ദിവസത്തെ
കടുത്ത വേദനയെ
കടിച്ചു പിടിച്ചു കടിച്ചുപിടിച്ചു
കവിളാകെ ഒരു കുന്നോളം നീര്.
ഇന്നലെ രാവിലെ വിളിച്ചുണർത്തുമ്പോൾ
അമ്മയുടെ പതിവ് പരാതികളുണ്ടായിരുന്നില്ല.
തൊട്ടുവിളിച്ചു മടങ്ങിപ്പോകുമ്പോൾ
ഒരാശ്വാസം എന്നോണം
ഒന്നൂടെ മൂടിപ്പുതച്ചു കിടന്നു.
അടുക്കളയിലും
പതിവ് കോലാഹലങ്ങളുണ്ടായില്ല
അമ്മയുടെ കവിള് പോലെ
പതുപതുത്ത ഇഡ്ഡലിക്കഷണങ്ങളെ
സാമ്പാറിൽ മുക്കിക്കഴിച്ചു
ഒന്നും മിണ്ടാതെ മൂന്നാളുകൾ
യാത്രയായി...
പിന്നെ ഒറ്റക്കിരുന്നമ്മ ഇത്തിരി നേരം
കരഞ്ഞിട്ടുണ്ടാവും
ചിലപ്പോൾ ഉപ്പുവെള്ളം
കവിൾ കൊണ്ടു
വേദനകടിച്ചമർത്തിയിട്ടുണ്ടാവും...
വൈകുന്നേരം തളർന്ന ശബ്‌ദത്തിൽ
നാളെ പല്ലുഡോക്ടറെ കണ്ടാൽ
കൊള്ളാമെന്നുണ്ടെന്ന് അമ്മ..
ഒരായിരം കയ്യിൽ വച്ചു കൊടുത്തിട്ട്
വൈകിക്കണ്ട എന്ന് അച്ഛനും.
അന്നും പതിവ് തെറ്റാതെ
പ്രാതൽ മുതൽ അത്താഴം
വരെ ഊണുമേശയിലെത്തി.
ഇന്ന് രുചിയൽപ്പം കുറഞ്ഞുവെന്ന
പരാതിക്കപ്പുറം
ആരും ഒന്നും മിണ്ടിയില്ല.
ഒരാൾ ഗിറ്റാറിന്റെ കമ്പികൾ
വലിച്ചു കെട്ടിക്കൊണ്ടിരുന്നു.
മറ്റൊരാൾ
മൊബൈൽ മെസ്സേജുകളുടെ
വരവിന്റെ താളത്തിൽ
സ്മാർട്ട് ഫോണിലൂടെ
വിരലോടിച്ചുകൊണ്ടിരുന്നു.
ഇനിയൊരാൾ ഇനിയും
പൂർത്തിയാവാത്ത
അസൈന്മെന്റുകളുടെ
ലോകത്തിലേക്ക്
തിരക്കിട്ടു നടന്നു...
വായിൽ പല്ലെടുത്ത ഇടത്ത്
അഞ്ചാറു തുന്നലുണ്ടെന്നും
ഇന്നത്തെ ദിവസം അമ്മ
ഒന്നും കഴിച്ചിട്ടില്ലെന്നും
ആരും അറിഞ്ഞില്ല..
അമ്മക്കതു പറയാനും കഴിഞ്ഞില്ല.








No comments:

Post a Comment