Wednesday 24 July 2019

പരിഭവങ്ങളുടെ രാസമാറ്റങ്ങൾ



മിണ്ടാൻ തുടങ്ങുമ്പോഴേക്കും
നാവിലേക്കരിച്ചിറങ്ങുന്ന മരവിപ്പ്.
ഇവിടെ, മരുന്നും മന്ത്രവും
വായുവും വസ്ത്രവുമെല്ലാം
മൗനമാണ്.

ശിക്ഷയും രക്ഷയുമെല്ലാം
ഒരേ ആയുധം കൊണ്ടുതന്നെ
ആയതിനാലാവാം
ഇപ്പോൾ മുറിവുകളെക്കുറിച്ച്
ഓർക്കാറേയില്ല.
മുറിപ്പാടുകളെക്കുറിച്ചും

നാല് ചുവരുകൾക്കുള്ളിൽ
ഒരു കടലുണ്ടെന്നും
മൗനത്തിലും
പരസ്പരം വായിക്കാൻ
ചെവിയരികിലായി
ചെകിളകൾ മുളക്കുമെന്നും
നമ്മൾ സ്വപ്നം കാണുന്നു.
ഓരോ കണ്ണുടക്കിലും
ഓരോ തിരകൾ
നീന്തികടക്കുന്നുവെന്നും...

കൂട്ടിലടക്കപ്പെട്ട മത്സ്യക്കുഞ്ഞുങ്ങൾ
വെള്ളം തട്ടിത്തെറിപ്പിച്ചു കൊണ്ട്
ഇടക്കൊന്നു മലക്കം മറിയും.
ഹൃദയത്തിനു മേലെ
കനം വച്ചു തൂങ്ങുന്ന
നിശബ്ദതയെ ഭേദിച്ച്
ഒരു വെള്ളത്തുള്ളി
നെഞ്ചിലോട്ടു തന്നെ പതിക്കും.
അപ്പോൾ
പാതി തുറന്നിരിക്കുന്ന
അക്വേറിയത്തിന്റെ മൂടിയെക്കുറിച്ച്
നീയോർമ്മിപ്പിക്കും.
ഏറി വരുന്ന മറവിയെക്കുറിച്ചും.

ഒരിക്കൽ
ഈ ചില്ലുകൂട് തകർത്ത് നമ്മൾ
മണ്ണിലേക്കൊഴുകിയിറങ്ങും
തൊലിപ്പുറത്ത്
പറ്റിപ്പിടിച്ചിരിക്കുന്ന
ചെതുമ്പലുകൾ ഉരച്ചുകളഞ്ഞ്
മനുഷ്യരുടെ ഭാഷയിൽ
മിണ്ടാൻ തുടങ്ങും.

പഴകും തോറും
പരിഭവങ്ങൾക്കുണ്ടാകുന്ന രാസമാറ്റങ്ങൾ !
സ്നേഹത്തിന് വീര്യമേറുന്നുവെന്ന് നീ..
പൊള്ളുന്ന മധുരം നുണഞ്ഞിറക്കിക്കൊണ്ട്
ജീവിതം തന്നെ ലഹരി എന്ന് ഞാനും.

No comments:

Post a Comment