Wednesday 17 July 2019

പ്രതീക്ഷകളുടെ പാറാവുകാരൻ


രാംജൽ മീണ,
കലാലയത്തിന്റെ കാവൽക്കാരാ...
പ്രവേശനകവാടത്തിനപ്പുറം
കാവൽകുപ്പായം നീ
അഴിച്ചു വക്കുക..
സ്വപ്‌നങ്ങൾക്ക് മാത്രം
വഴിതുറന്നു കൊടുക്കാറുള്ള
മതിൽക്കെട്ടിന്റെ
ഇരുമ്പ് വാതിലിൽ കൂടി
നീയും കടന്നുപോവുക...
പഞ്ചവത്സരങ്ങളുടെ
പാറാവ് സമ്മാനിച്ച
സൗഹൃദങ്ങൾക്കൊപ്പമിരുന്ന്
അറിവിന്റെ ആകാശം
പങ്കിട്ടെടുക്കുക...

പ്രാരാബ്ധങ്ങളിൽ
പാതിയിലുപേക്ഷിച്ച
ഒരു സ്വപ്നത്തെ
നെഞ്ചോടടക്കിപ്പിടിച്ച്
എത്ര കാലം
നീയിങ്ങനൊറ്റയ്ക്ക് നിൽക്കും?

എത്രയെത്ര വേനലിന്റെ
പൊള്ളലേറ്റിട്ടുണ്ടാവും 
നിന്റെ വായനകൾക്ക്?
എത്ര മഞ്ഞുകാലങ്ങളിൽ
അവ നിനക്ക് ചൂടേകിയിട്ടുണ്ടാവും?
എത്ര മഴക്കാലങ്ങൾ
അത് നിനക്ക് കൂട്ടായിട്ടുണ്ടാവും...?
നക്ഷത്രങ്ങളുടെ ചെറുവെട്ടമല്ല,
ഉള്ളിലസ്തമിക്കാത്ത സൂര്യന്റെ
പ്രകാശമാവും
ദാരിദ്ര്യത്തിന്റെ ഇരുട്ടിലും
നിനക്ക് വഴികാട്ടിയത്...
ലോകമുറങ്ങുമ്പോഴും
നിന്റെ പുസ്തകങ്ങളിലേക്ക്
വെട്ടം പകർന്നത്...

ഇനി നീയും ഉദിക്കുക
അകലെ നിഴലുകളുടെ
മറപറ്റിയിരുന്നു
ഇരുട്ടിനെ പഴിക്കുന്നവർക്ക്
വെളിച്ചമാവുക.
പഠിക്കുക...
പ്രതീക്ഷകളുടെ സൂര്യനാവുക !

(ജെഎൻയുവിലെ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്ന രാംജൽ മീണ. ജെഎൻയു എൻട്രൻസ് പാസായി. അഞ്ചു വർഷം കാവൽ നിന്ന കലാലയത്തിൽ  ഇനിമുതൽ  ബിഎ വിദ്യാർത്ഥി  )
     
 
























No comments:

Post a Comment