Saturday 21 September 2019

കാവ്യവിചാരണ


ഒരു സങ്കോചവും കൂടാതെ
ഒരു നേർത്ത കടലാസിലേക്ക്
ഹൃദയം കുടഞ്ഞിടുന്നവനെ
ഭീരുവെന്നെങ്ങനെ വിളിക്കും..?
ലോകമവനെ വായിക്കുന്നത്
ഇമചിമ്മാതെ നോക്കിയിരിക്കുന്നവനെ,
സ്വന്തം മനോവ്യാപാരങ്ങളെ
ഇഴകീറിയെടുത്തു വിശകലനം
ചെയ്യുന്നവർക്ക് നേരെ
പുഞ്ചിരിയെറിഞ്ഞു കൊടുക്കുന്നവനെ,
തന്റെ രഹസ്യങ്ങളെ
അതിമനോഹരമായി
ഉറക്കെ പാടുന്നവർക്കു മുന്നിലിരുന്ന്
കയ്യടിക്കുന്നവനെ,
തന്റെ വരികളുടെ താളത്തിലേക്ക്
അവരുടെ ഹൃദയമിടിപ്പുകളെ
മാറ്റിയെഴുതുന്നവനെ
എങ്ങനെ ഭീരുവെന്നു വിളിക്കും?
കൂർത്തനോട്ടങ്ങളാൽ
വരികൾക്കുള്ളിൽ നിന്നും
കരടുകൾ
കണ്ടെടുക്കുന്നവർ,
ഒരു വാക്കിൻ പിഴവിന് പോലും
ശിക്ഷ വിധിക്കുന്നവർ,
ഓരോ വായനയിലും
തള്ളിപ്പറയുന്നവർ,
അവന്റെ
ഹൃദയമുറിവുകളിലേക്കു തന്നെ
ആഞ്ഞാഞ്ഞു കുത്തുന്നവർ...
ക്രൂശിക്കപ്പെടുമ്പോഴും
കടലാസിലേക്ക്
തന്റെ ജീവരക്തമിറ്റിക്കുന്നവനെ,
മരിച്ചിട്ടും
മൂന്നാം നാൾ
പുതിയ കവിതയിലേക്ക്
ഉയിർത്തെഴുന്നേൽക്കുന്ന അവനെ
ധീരനെന്നു തന്നെയല്ലേ വിളിക്കേണ്ടത്?





No comments:

Post a Comment