Sunday, 31 March 2024


 

 ഒരു കണ്ണട വച്ചു തന്നതുപോലെ..

ഒരു ഓർമ്മപ്പെടുത്തൽ കൊണ്ട് 

കാഴ്ചകളെ ഒന്ന് 

കഴുകിയെടുത്തത് പോലെ...

പരാതിയാണെങ്കിലെന്താ,

നിന്നെ 

പതിവിലുമേറെ

പരിചയമായത് പോലെ...

 അമ്മയുടെ

ഒരു തുടർച്ചയാണ്

ഞാനും എന്ന്

മെല്ലെ തിരിച്ചറിയുകയാണ്...

ഇല്ലെന്നത്ര പറഞ്ഞാലും

അതേ ആവലാതികൾ..

അനാവശ്യമെന്ന് പലവട്ടം

പറഞ്ഞു തിരുത്തിയിട്ടും,

അതേ അനുകമ്പ..

അവനവനെ

മറന്നുകൊണ്ടുള്ള 

അദ്ധ്വാനം വേണ്ടെന്ന

ഓർമ്മപ്പെടുത്തലുകളോട്

അതേ അവഗണന...

അതേ അലച്ചിലുകൾ...

അമ്മപ്പിടച്ചിലുകൾ..

 ചില നേരങ്ങളിൽ 

സ്നേഹമെന്നത്

ഓർമ്മകളിൽ നിന്ന്

ഒരാളിഴ മാത്രമായുള്ള 

വേർതിരിച്ചെടുക്കലാണ്..

മറ്റു ചിലപ്പോൾ,

സ്നേഹത്തിന്റെ

ഒറ്റൊരിഴയാൽ 

ഓർമ്മയിലൊരാളുടെ

പേര് തുന്നി വയ്ക്കലും

 മെരുക്കിയെടുത്ത്

കൈത്തണ്ടയിലേക്ക്

ചേർത്തു കെട്ടിയിട്ടിരിക്കുന്നുവെന്നേയുള്ളൂ..

എപ്പോൾ വേണമെങ്കിലും

കയറു പൊട്ടിച്ചു കുതിച്ചേക്കാം

നമ്മുടെ കാൽവേഗങ്ങൾക്ക്

എത്തിപ്പെടാനാവാത്തൊരിടത്ത്

ഒളിച്ചിരുന്നേക്കാം

പതുങ്ങിയിരുന്ന് ആക്രമിച്ചേക്കാം..

എത്ര മെരുക്കിയാലും

മെരുങ്ങാത്ത

നേരമെന്ന മൃഗം.

 പ്രണയം ഉദിച്ചസ്തമിക്കുന്ന

നിന്റെ പരാതിക്കണ്ണുകൾ !

 വേണ്ട വേണ്ട

ഇനിയൊന്നും പറയണ്ട,

പറഞ്ഞതിനെയൊന്നും

കൂട്ട് പിടിക്കുകയും വേണ്ട.

വാക്കുകൾ കൊണ്ടുള്ള

നാട്യങ്ങൾക്കായി 

ഇനിയൊരു നിമിഷം പോലും

ഞാനെന്റെ ചെവികൾ 

തുറന്ന് വയ്ക്കില്ല..

ഉത്തരമാകുവോളം

ഉറക്കത്തെ നീട്ടി വരക്കില്ല..

വൈകിയെത്തുന്ന

വൈകുന്നേരങ്ങൾക്ക്

വഴിക്കണ്ണുകൾ

വരച്ചു വയ്ക്കില്ല...

 മറന്നിട്ട് മൂന്നാം നാൾ

ഒരു മടങ്ങി വരവുണ്ട്..

മറുപടികളിൽ മായം

ചേർത്തിട്ട്...

ഒരോർമ്മച്ചിരി ചുണ്ടിൽ

ഒട്ടിച്ചു വച്ചിട്ട്...

 ഇല്ലില്ല,

മടിയുള്ള

രാവിലെകൾ എന്റേതാണ്...

പ്രാതൽ

പാർസൽ

വരുന്ന രാവിലെകൾ..

പ്രത്യേകിച്ച് പണികളൊന്നുമില്ലാതെ

നാരകപ്പുല്ല് മുറിച്ചിട്ട

ഒരു കട്ടൻചായയുമായി

പാട്ടുകേട്ടിരിക്കുന്ന

പ്രഭാതം...

നിനക്കറിയുമോ 

മടി എന്നത്

എന്റെ സന്തോഷങ്ങളുടെ

മറ്റൊരു പേരാണ്!

 നീ വിളിക്കുമ്പോൾ മാത്രം

കടലാസ്സ് കണ്ടുപിടിക്കാത്ത

ഏതോ കാലത്തിൽ

കൈവെള്ളയിൽ 

കുറിച്ചു തന്ന

ഒരു കവിതയെനിക്ക്

ഓർമ്മ വരുന്നു...

അന്നും കവി

നീയായിരുന്നു..

ഇന്നും...

 ചിലപ്പോഴൊക്കെ

ചില വാക്കുകൾ

മനുഷ്യരുടെ

കുപ്പായമണിഞ്ഞിട്ട്

വരികളിൽ വന്നിരിക്കും..

എന്നെ അറിയില്ലേയെന്ന്

ചെവിയിൽ ചോദിക്കും...

കേൾക്കണമെന്ന് മാത്രം...

കവിതയിൽ അവളെ തിരിച്ചറിയണമെന്ന് മാത്രം...

 ചുവപ്പ്..

കവിൾ തുടിപ്പ്..

ഒരു ചിരി

വിരിയാൻ

ഒരുങ്ങിനിൽക്കുന്നത് പോലെ...

 പറയാനുള്ളതിനെ

കാറ്റിൽ പറത്തിയിട്ട്

കാട് കയറിപ്പോയവർ...

കാത് കല്ലാക്കിയവർ..

 പലതായി മുറിച്ച

മുട്ടായിയുടെ ഒരു വീതം...

പകലിന്റെ ഒരു പങ്ക്..

വർത്തമാനങ്ങളിൽ

നിന്ന് ഒരു വാക്ക്..

സന്തോഷങ്ങളിൽ

നിന്നൊരു ചിരി.. 

നിന്നിൽ നിന്നൊരിത്തിരി നീ...

പേരിനൊരിത്തിരി നമ്മളും...

Friday, 9 February 2024

പിന്നെ,

 1.

'പിന്നെ'യെന്നത്

ഒരു മുറിവരയാണ്.

അറ്റവും തലയുമില്ലാതെ

പോകുന്ന 

വർത്തമാനങ്ങളെ

കൂട്ടി വായിക്കാൻ

ഒരടയാളം വയ്ക്കലാണ്

2.

'പിന്നെ' യെന്നത്

പിന്നിലേക്കുള്ള

ഒരു പിടിച്ചു നിറുത്തലാണ്...

പറഞ്ഞു തീർക്കല്ലേയെന്നോ

പറയാതെ പോവല്ലേയെന്നോ ഉള്ള 

പറയാതെ പറയലാണ്..

Thursday, 8 February 2024

 


നാൽപതുകളിലെത്തുമ്പോഴേക്കും അവളുടെ പ്രണയത്തിനു

പാകത വന്നിട്ടുണ്ടാവും..
തിരിച്ച് അതേയളവിൽ
എന്നല്ല, അയാളതറിയണമെന്ന
തരിമ്പും വാശിയില്ലാതെ,
ഉള്ളിൽ സ്നേഹം മുള
പൊട്ടുന്നതും
മനസ്സിലതിന്റെ വേര്
പൊടിയുന്നതും..
തളിരിലകൾ എത്തി നോക്കുന്നതും..
പൂക്കുന്നതും കായ്ക്കുന്നതും
എല്ലാം ഒരു വാത്സല്യത്തോടെ
കാത്തിരിക്കാൻ തുടങ്ങും..
അയാളെ കാണുമ്പോൾ
മനസ്സിൽ മഞ്ഞു വീഴുമെന്നോ ഹൃദത്തിൽ
സ്നേഹ ശലഭങ്ങൾ
ഒന്നിച്ചു ചിറകടിക്കുമെന്നോ
ഉള്ളിൽ കരുതും
പക്ഷെ, നാൽപതുകളിലെത്തുമ്പോഴേക്കും
അവൾ പ്രണയത്തിന്റെ
കണ്ണിലേക്ക്നോക്കി മിണ്ടാൻ പഠിച്ചിരിക്കും..
ലജ്ജയുടെ തുടിപ്പുകൾ
കവിളിൽ നിന്നൊപ്പികളഞ്ഞിട്ട്
ചിരിക്കാൻ പഠിച്ചിരിക്കും...
അപ്പോഴും,
ഹൃദയം പെരുമ്പറ മുഴക്കിക്കൊണ്ട്
സ്നേഹത്തെ കുറിച്ച്
അവളോട്
പറഞ്ഞുകൊണ്ടേയിരിക്കും..

വീടൊരുക്കുമ്പോഴും
വെറുതെയിരിക്കുമ്പോഴുമെല്ലാം
അയാളെ കുറിച്ചുള്ള
ഓർമ്മകളിൽ പുഞ്ചിരിക്കുകയോ..
പാട്ടു മൂളുകയോ ചെയ്യും...
അലമാരയിൽ നിന്ന്
പരസ്പരം കാണുമെന്നുറപ്പുള്ള
നേരങ്ങളിലേക്കായി
ഉടുപ്പുകൾ മാറ്റി വയ്ക്കും..
ഇനി കാണുമ്പോൾ
കണ്മഷിയോ, കുപ്പിവളകളോ..
കടും നിറത്തിൽ
അയാൾക്ക് പ്രിയപ്പെട്ട
പട്ടുസാരിയോ
ഉടുക്കണമെന്നോർക്കും...
പ്രിയപ്പെട്ടതെന്നയാൾ
പണ്ടു സൂചിപ്പിച്ച ഒരു സാരി
വെറുതെ ചുറ്റി നോക്കും..
കണ്ണാടിയിൽ
തന്റെ പ്രതിബിബം നോക്കി
അയാളുടെ കണ്ണുകളിലെ
പ്രണയത്തെ
വെറുതെ സങ്കൽപ്പിച്ചെടുക്കും..

എന്തേ ഒരു കള്ളച്ചിരിയെന്ന
ചുളിഞ്ഞ നോട്ടത്തെ
ഒരു ചിരികൊണ്ട് മയക്കിയിട്ട്
അവളൊരു മൂളിപ്പാട്ടാവും..
അകലെനിന്നൊരാൾ
പാടി നിറുത്തിയ പാട്ടിന്റെ
നെഞ്ചിലേക്ക് ചേർന്ന്
നിന്നു കൊണ്ട്...
"യേ ദിൽ തും ബിൻ
കഹി ലഗ്താ നഹി
ഹം ക്യാ കരെ..."

Wednesday, 17 January 2024

 കാലേക്കൂട്ടി പറഞ്ഞിട്ടല്ല

കാരണങ്ങൾ കടന്നു വരാറ്...

ചിലപ്പോഴൊക്കെ

വെറുമൊരു തോന്നലിന്റ
തുമ്പത്തു നിന്നും
ചിലന്തി പോലെയത്
മെല്ലെ തൂങ്ങിയിറങ്ങും...
ശരി തെറ്റുകളെ
നാലായി പകുത്തിട്ട
ഹൃദയത്തിന്റെ അറകളിൽ
തലങ്ങും വിലങ്ങും
വല വിരിച്ചുകൊണ്ടിരിക്കും...
ഒന്നുമില്ലായ്മയിൽ
നിന്നു പോലും
ഓരോരോ കാര്യങ്ങൾ
വലയിൽ കുടുങ്ങും...
അങ്ങനങ്ങനെ...

 ഞാൻ കണ്ണടച്ചു കൊണ്ട്

ശ്വാസം നീട്ടിയെടുക്കുന്നു...

അയാൾ പറഞ്ഞു കൊതിപ്പിച്ച

സുഗന്ധങ്ങളിലേക്ക്

മൂക്ക് വിടർത്തുന്നു...

ഒരു വീട്

അതിന്റെ മണങ്ങളെ

ഒളിപ്പിച്ചു വയ്ക്കുന്ന

ഇടങ്ങളിലേക്കൊക്കെ

മനസ്സ് പായിക്കുന്നു...

സ്നേഹത്തിന്റെ സുഗന്ധം

മുറിയിൽ നിറയുന്നു...

 അതിവർത്തിക്കാൻ 

ആവുന്ന വരേയ്ക്കും

ആവൃത്തി.

 സ്വപ്നങ്ങൾ

ചിലപ്പോഴൊക്കെ

നമ്മളാവും..

മറ്റു ചിലപ്പോൾ

നമ്മളെന്നത്

വെറും സ്വപ്നവും...

 വെറുതെ'

എന്നാൽ

വെറുമൊരു

വാക്കാലൊത്തിരി

കാര്യങ്ങളെ

പറഞ്ഞു

വയ്ക്കുന്നത്രയും

വെറുതെ...

 അവൾ വാക്കുകളെ കുറിച്ച് പറഞ്ഞു...

ഞാൻ മൗനത്തെ കുറിച്ചും...

അവൾ ഉടൽ മുറിവുകളെ

കുറിച്ച് പറഞ്ഞു...

ഞാൻ ഉള്ളുരുക്കങ്ങളെ കുറിച്ചും...

അവൾ കടലോളം

കരഞ്ഞു...

എന്റെ കണ്ണും നിറഞ്ഞു...

കനലായിരുന്നു..

എന്നിട്ടും ഞാൻ അണഞ്ഞു...

 ഓർമ്മകൾ

ഓന്തുകളെപ്പോലെയാണ്...

ഓർക്കേണ്ട താമസം

അതുവരെയില്ലാത്ത

നിറമെടുത്തുടുത്തിട്ട് വരും..

സാഹചര്യങ്ങളോട്

പറ്റിച്ചേർന്നിരുന്നു കൊണ്ട് 

ഇന്നിന്റെ ഭാഷയിൽ

കഥ പറയും...

ഇല്ലാനിറങ്ങളിലെ 

ഇന്നലെകളിലേക്ക്

നമ്മുടെ കാഴ്ചകളെ

തിരിച്ചു വയ്ക്കും..

കടന്നു കളയും...

 രാവോളം

രാകിമിനുക്കിയിട്ട്

മറുപടികൾക്ക്

മൂർച്ച കൂട്ടിയിട്ട്

ചോദ്യങ്ങളെ

മുറിച്ചിടാൻ

ഒരു വരവുണ്ട്.

എന്നാലും എന്റെ

പിടിവാശിക്കാരാ,

അല്ലെന്നോ ഇല്ലെന്നോ

ഉള്ള ഒരു വാക്കിനു വേണ്ടി

ഒരുത്തരത്തെയിങ്ങനെ 

ഉണ്ടാക്കിയെടുക്കണോ..

വെറുതെ ചൊടിപ്പിക്കാനുള്ള

ഒരു ചോദ്യത്തെയിങ്ങനെ 

ഇല്ലായ്മ ചെയ്യണോ...