Sunday 31 March 2024


 

 ഒരു കണ്ണട വച്ചു തന്നതുപോലെ..

ഒരു ഓർമ്മപ്പെടുത്തൽ കൊണ്ട് 

കാഴ്ചകളെ ഒന്ന് 

കഴുകിയെടുത്തത് പോലെ...

പരാതിയാണെങ്കിലെന്താ,

നിന്നെ 

പതിവിലുമേറെ

പരിചയമായത് പോലെ...

 അമ്മയുടെ

ഒരു തുടർച്ചയാണ്

ഞാനും എന്ന്

മെല്ലെ തിരിച്ചറിയുകയാണ്...

ഇല്ലെന്നത്ര പറഞ്ഞാലും

അതേ ആവലാതികൾ..

അനാവശ്യമെന്ന് പലവട്ടം

പറഞ്ഞു തിരുത്തിയിട്ടും,

അതേ അനുകമ്പ..

അവനവനെ

മറന്നുകൊണ്ടുള്ള 

അദ്ധ്വാനം വേണ്ടെന്ന

ഓർമ്മപ്പെടുത്തലുകളോട്

അതേ അവഗണന...

അതേ അലച്ചിലുകൾ...

അമ്മപ്പിടച്ചിലുകൾ..

 ചില നേരങ്ങളിൽ 

സ്നേഹമെന്നത്

ഓർമ്മകളിൽ നിന്ന്

ഒരാളിഴ മാത്രമായുള്ള 

വേർതിരിച്ചെടുക്കലാണ്..

മറ്റു ചിലപ്പോൾ,

സ്നേഹത്തിന്റെ

ഒറ്റൊരിഴയാൽ 

ഓർമ്മയിലൊരാളുടെ

പേര് തുന്നി വയ്ക്കലും

 മെരുക്കിയെടുത്ത്

കൈത്തണ്ടയിലേക്ക്

ചേർത്തു കെട്ടിയിട്ടിരിക്കുന്നുവെന്നേയുള്ളൂ..

എപ്പോൾ വേണമെങ്കിലും

കയറു പൊട്ടിച്ചു കുതിച്ചേക്കാം

നമ്മുടെ കാൽവേഗങ്ങൾക്ക്

എത്തിപ്പെടാനാവാത്തൊരിടത്ത്

ഒളിച്ചിരുന്നേക്കാം

പതുങ്ങിയിരുന്ന് ആക്രമിച്ചേക്കാം..

എത്ര മെരുക്കിയാലും

മെരുങ്ങാത്ത

നേരമെന്ന മൃഗം.

 പ്രണയം ഉദിച്ചസ്തമിക്കുന്ന

നിന്റെ പരാതിക്കണ്ണുകൾ !

 വേണ്ട വേണ്ട

ഇനിയൊന്നും പറയണ്ട,

പറഞ്ഞതിനെയൊന്നും

കൂട്ട് പിടിക്കുകയും വേണ്ട.

വാക്കുകൾ കൊണ്ടുള്ള

നാട്യങ്ങൾക്കായി 

ഇനിയൊരു നിമിഷം പോലും

ഞാനെന്റെ ചെവികൾ 

തുറന്ന് വയ്ക്കില്ല..

ഉത്തരമാകുവോളം

ഉറക്കത്തെ നീട്ടി വരക്കില്ല..

വൈകിയെത്തുന്ന

വൈകുന്നേരങ്ങൾക്ക്

വഴിക്കണ്ണുകൾ

വരച്ചു വയ്ക്കില്ല...